19/04/2026

പകൽക്കിനാവ് : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ

ബോധം മറയും മുൻപ് അവൾ കണ്ടു രാജീവ്‌ തന്നെ ചേർത്തു പിടിച്ചിരിക്കുകയാണ്.

മുഖത്ത് ശക്തമായി വെള്ളം വീഴുന്നത് അറിഞ്ഞവൾ പതിയെ കണ്ണുകൾ തുറന്നു.

മുറിയിലെ കട്ടിലിൽ കിടക്കുകയാണ് താൻ.
അവൾ ചാടിയെഴുന്നേറ്റു.

എന്ത് പറ്റി തനിക്ക്… രാജീവ്‌ ചോദിച്ചു.

അറിയില്ല,പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി.

നമുക്ക് ഹോസ്പിറ്റലിൽ പോകാം.

വേണ്ടാ.

വേണം… വരൂ അയാൾ അവളുടെ കൈയിൽ പിടിച്ചു.

പോർച്ചിൽ കിടന്ന കാർ അയാൾ മുറ്റത്തേക്കിറക്കി.

വരൂ…

ഇല്ല,ഞാനിതിൽ വരില്ല.കാറിൽ വേറെ ആരും കയറുന്നത് ഇഷ്ട്ടമില്ലന്നല്ലേ പറഞ്ഞത്.

അത് ശരിയാണ്. പക്ഷെ ഇപ്പോൾ കയറാം.

ഓഹ് ..വേണമെന്നില്ല..

ശ്രീനന്ദേ… കയറാനാ പറഞ്ഞത് ഇത്തവണ അയാളുടെ ശബ്ദം ഉയർന്നു.

ഓ…ഈ പെണ്ണിന്റെ ഒരു അഹങ്കാരം. അങ്ങോട്ട്‌ കേറ് കൊച്ചേ..

അങ്ങോട്ട് വന്ന അമ്മ പറഞ്ഞു.

ശ്രീനന്ദക്ക് ദേഷ്യം തോന്നിയെങ്കിലും അവൾ കാറിൽ കയറി.
വയ്യാ… വല്ലാത്ത ക്ഷീണം തോന്നുന്നു.

ഹോസ്പിറ്റലിൽ ചെന്നതും ,ബിപി കൂടിപോയതാണ്,ഇനിയും താമസിച്ചിരുന്നെങ്കിൽ പ്രശ്നം ആയേനെ എന്ന് ഡോക്ടർ പറഞ്ഞു.

ബിപി നോർമൽ ആയതിന് ശേഷം ഉച്ചയോടു കൂടിയാണ് ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്.

മടക്കയാത്രയിൽ അവൾ ആലോചിക്കുകയായിരുന്നു. ഇയാൾക്ക് തന്നോട് സ്നേഹം ഉണ്ടോ?
ഒന്നും മനസിലാകുന്നില്ല.

ഇല്ല എന്നാണ് പെരുമാറ്റത്തിൽ നിന്നും മനസിലായത്.

ഇനിയിപ്പോൾ ഉള്ളിൽ തന്നോട് സ്നേഹം ഉണ്ടാകുമോ?

ഇനി എന്താണ് ചെയ്യേണ്ടത്…. ഒരെത്തും പിടിയും കിട്ടുന്നില്ല.

അയാൾ അന്ന് ജോലിക്ക് പോയില്ല, എന്നിരുന്നാലും അവളോട്‌ കൂടുതൽ ഒന്നും സംസാരിക്കാൻ ചെന്നതുമില്ല.
പക്ഷെ കൃത്യമായി അവൾക്ക് മരുന്നെടുത്തു കൊടുക്കുകയും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു.

അവൾക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു. ഇയാൾ എന്താണ് ഇങ്ങനെ…

വൈകുന്നേരം അവൾ പിറക് വശത്തെ ചെറിയ കൈത്തോടിനരികിൽ നിൽക്കുമ്പോഴാണ് അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നത്.

മോൾക്ക്‌ എന്താ പറ്റിയത്? രാജീവ്‌ മോളേ എടുത്തുകൊണ്ടു പോകുന്നത് കണ്ട് ഞാൻ ഓടി വന്നതാണ്. അപ്പോഴേക്കും അവിടുത്തെ അമ്മ വന്ന് ഗേറ്റ് അടച്ചു.

എന്ത് പറ്റി കുട്ടീ നിനക്ക് വയ്യേ…
അവർ അവളുടെ തലയിൽ തഴുകി.

ഇല്ലാ … ഇപ്പോൾ കുഴപ്പം ഒന്നുമില്ല.ബിപി കൂടി അതാ.

കഴിഞ്ഞ ദിവസം കണ്ടപ്പോൾ ആന്റിയുടെ പേര് പോലും ചോദിച്ചില്ല, എന്താ പേര്?

നളിനി….

നല്ല പേര്…. വായിലിട്ടാൽ അലിഞ്ഞു പോകുന്ന പഞ്ഞിമിഠായി പോലെ,അലിഞ്ഞു പോകുന്ന ഒരു പേര് നളിനി. കേൾക്കാൻ തന്നെ എന്ത് രസവാ.

ഒന്ന് പോ കൊച്ചേ…. അവരുടെ മുഖത്ത് ഒരു കുസൃതിച്ചിരി മിന്നി.
മുരളിച്ചേട്ടൻ എന്നെ പ്രേമിക്കുന്ന കാലത്ത് പറയുമായിരുന്നു.
നിന്റെ പേരിന് നിന്നെ പോലെ ഭയങ്കര സൗന്ദര്യമാണെന്ന്.

അവരുടെ മുഖത്ത് നാണം വിരിഞ്ഞു.

ബിപി കൂടാൻ മാത്രം എന്താ മോളേ ഉണ്ടായത്?

ഒന്നൂല്ല ആന്റി.

മോളൊന്നും പറഞ്ഞില്ലെങ്കിലും എനിക്കറിയാം ഈ മനസ്സ് വല്ലാതെ നോവുന്നുണ്ടെന്ന്… ആ അമ്മയുടെയും മോന്റെയും സ്വഭാവം എനിക്ക് നല്ലത് പോലെ അറിയാം.മോളേപ്പോലൊരു കുട്ടിക്ക് ഇതൊന്നും താങ്ങാൻ ആവില്ല.അത്രയ്ക്കും ദുഷിപ്പ് നിറഞ്ഞ മനസാ അവർക്ക്.

ഈ നാട്ടിൽ ആർക്കും അവരെ ഇഷ്ട്ടമല്ല.മറ്റുള്ളവരെ എന്തോ വെറും തെരുവ് നായ്ക്കളെ പോലെയാ അവർ കാണുന്നത്. അയൽക്കാരെ ആരെയും അടുപ്പിക്കില്ല…ആരോടും സ്നേഹമോ,കടപ്പാടോ ഒന്നുമില്ല.

മുരളിച്ചേട്ടൻ പറയും… മോൾ പാവമാണ്, നിന്റെ ഒരു ശ്രെദ്ധ എപ്പോഴും വേണമെന്ന്.

ശ്രീനന്ദ… പുഞ്ചിരിച്ചു.

മോള് ഒന്നും ആലോചിച്ചു വിഷമിക്കണ്ട കേട്ടോ… മോളുടെ അമ്മയെ പോലെ കരുതിയാൽ മതി.അവളുടെ കവിളുകൾ അവർ കൈക്കുമ്പിളിൽ എടുത്തു.

ശ്രീനന്ദക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു
അവൾ അവരുടെ തോളിൽ തല ചായ്ച്ചു വച്ചു.

പിറ്റേന്ന് അവൾ കാലത്ത് ഉണർന്നു.അടുക്കളപ്പണികൾ ഒതുക്കി,കുളിച്ചു ഡ്രസ്സ്‌ മാറ്റി ഡൈനിങ് റൂമിൽ എത്തി.
ഉണ്ടാക്കി വച്ച അപ്പവും മുട്ടക്കറിയും കഴിച്ച് വേഗം എഴുന്നേറ്റു.

നീയെന്താ ഇന്ന് ജോലിക്ക് പോണുണ്ടോ രാജീവ്‌ ചോദിച്ചു

ഉണ്ട്

ഞാൻ കൊണ്ട് വിടണോ?

വേണ്ടാ… അവൾ അയാളുടെ മുഖത്തു നോക്കാതെ പറഞ്ഞു.

അവൾ തിടുക്കത്തിൽ റോഡിലേക്ക് ഇറങ്ങി…

ജോലിസ്ഥലത്ത് എത്തിയിട്ട് അവൾ ആകെ ടെൻഷനിൽ ആയിരുന്നു.

ഇറങ്ങിപോരാൻ നോക്കിയിട്ട് നടന്നില്ല. അതിനർത്ഥം താനവിടെത്തന്നെ തുടരണം എന്നാകുമോ?x

ഇറങ്ങി പോരാൻ തക്ക കാരണമാണോ ഭർത്താവിന്റെ സ്നേഹശൂന്യത?

അതോ അവിടെ തുടരണമോ?

ഒന്നും അറിയില്ല ആകെ മൊത്തം ശൂന്യത നിറഞ്ഞിരിക്കുന്നു.

ഉച്ചക്ക് ലഞ്ച് ബ്രെക്കിന്‌ ഫോൺ നോക്കിയപ്പോഴാണ് അമ്മ കാൾ ചെയ്തതായി കണ്ടത്.

അവൾ അമ്മയെ തിരിച്ചു വിളിച്ചു.

മോളേ ഞാനും അച്ഛനും നാളെ അങ്ങോട്ട് വരുന്നുണ്ട്. ഇവിടെ ശ്രീജേഷിന്റെ കല്യാണം ഏതാണ്ട് ഉറച്ച മട്ടാണ്. എല്ലാം കാര്യങ്ങളും മോളോടും രാജീവിനോടും ആലോചിച്ചു ചെയ്യാണമെന്നാ അവൻ പറയുന്നത്.
അല്ല…ഇനിയിപ്പോൾ എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ നീയും രാജീവും ഉണ്ടല്ലോ.

ഉം…

എന്നാൽ ശരി മോളേ… നാളെ കാണാം.

ശരി… അവൾ കാൾ കട്ടാക്കി.

നിനക്ക് സുഖമാണോ എന്ന് പോലും അമ്മ ചോദിച്ചില്ല, ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞതാണ് എന്നിട്ടും, നിനക്കവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് പോലും ഒന്ന് ചോദിച്ചില്ല….

വിവാഹം കഴിച്ചയപ്പിച്ചാൽ എല്ലാം കഴിഞ്ഞു എന്നാണോ? അവളുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.

*************

ദിവസങ്ങൾ കടന്നു പോയി, രാജീവിന്റെ പെരുമാറ്റത്തിൽ സ്നേഹം ഒന്നുമില്ലെങ്കിലും അയാൾ തന്റെ സ്വാതന്ത്രത്തിന് തടസ്സം നിൽക്കുന്നില്ല എന്ന കാരണത്താലും, സഹോദരന്റെ വിവാഹത്തിന് താനൊരു തടസം ആകരുതെന്നും കരുതി,ഇവിടെ തന്നെ ജീവിതം ജീവിച്ച് തീർക്കാൻ അവൾ തീരുമാനിച്ചു.

അവളുടെ സഹോദരന്റെ വിവാഹത്തിന് രാജീവ്‌ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.

ആളുകൾക്ക് മുന്നിൽ വച്ച് എന്തൊരു നല്ല പെരുമാറ്റമാണയാൾക്ക്.

വീട്ടിലെ അന്തരീക്ഷം അവളെ മടുപ്പിക്കുമെങ്കിലും, ഓഫീസിൽ അവൾക്ക് സന്തോഷം പകരാൻ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു .
അതായിരുന്നു അവളുടെ ഏക ആശ്വാസം.

അതിനിടയിലാണ് പ്രതീക്ഷിക്കാത്ത ഒരു ദുരന്തം അവളെ കാത്തിരുന്നത്.

********
തുടരും.