The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നാഫിയ നഫി
“ഈ ഒമ്പതാo മാസവും വയറും വീർപ്പിച്ചു നീ എങ്ങോട്ടാ കൊച്ചേ ” രാവിലെ ക്ലാസ്സിലേക്ക് പോകാനിറങ്ങിയ എന്നെ നോക്കി പരിഹാസചിരിയോടെയുള്ള അയല്പക്കത്തെ രാധേച്ചിയുടെ ചോദ്യത്തിന് എന്റെ ഉത്തരം ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു. കൂലിപണിക്കാരനായ അച്ഛന്റെയും അമ്മയുടെയും രണ്ടു പെൺമക്കളിൽ മൂത്തവളായി ജനനവും ഇല്ലായ്മയിലുളള വളർച്ചക്കും പുറമെ ഒരാൺതരിയെ ദൈവം തന്നില്ലെന്ന് പറഞ്ഞു സഹതപിക്കുന്ന അമ്മയുടെ വാക്കുകളുമായിരുന്നു ഒരു നല്ല ജോലിയെന്ന ദൃഢമായൊരു ലക്ഷ്യത്തിലേക്ക് എന്നെ എത്തിച്ചത്.. കുട്ടികൾക്ക് സുഹൃത്തും കടമകൾ നിർവഹിക്കുന്ന രക്ഷിതാവും ആയിട്ടുളള സ്കൂളിലെ നാരായണൻ മാഷിന്റെ പ്രവർത്തികൾ മാതൃകയായി കണ്ടപ്പോൾ അദ്ദേഹത്തോട് തോന്നിയ ബഹുമാനവും അറിവ് പകരുന്നതിലും മഹത്തായ മറ്റൊന്നും ഇല്ലെന്ന എന്റെ തിരിച്ചറിവും ആയിരുന്നു അധ്യാപികയാവുക എന്ന ആഗ്രഹം എന്റെയുളളിൽ പിറവിയെടുക്കാൻ കാരണമായത്.
അമ്മ എന്നെയോർത്ത് അഭിമാനിക്കുന്ന നിമിഷം മുന്നിൽ കണ്ട് ഞാൻ പഠിച്ചപ്പോൾ എല്ലായിടത്തും ഒന്നാം സ്ഥാനക്കാരി എന്ന അംഗീകാരവും എന്നെ തേടി വന്നു… എന്നാൽ, ബാല്യവും കൗമാരവും കഴിഞ്ഞ് യൗവനത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴാണ് അമ്മ വിവാഹമെന്ന വേവലാതി മുന്നോട്ടു വെച്ചത്. കൂടെയുളളവരെയെല്ലാം കെട്ടിച്ചയച്ചെന്നും വിവാഹപ്രായം കഴിഞ്ഞാൽ വീട്ടിലിരിക്കേണ്ടി വരുമെന്ന് പറഞ്ഞ അമ്മയോട് പട്ടിണി കിടന്നും ദേഷ്യം കാണിച്ചും തീരുമാനം മാറ്റാൻ ശ്രമിച്ചെങ്കിലും നിനക്ക് താഴെ അനിയത്തി ഉണ്ടെന്നു പറഞ്ഞ് എന്റെ വാ അടപ്പിക്കുകയായിരുന്നു.
വിവാഹശേഷവും പഠനത്തിന് മുടക്കം വരില്ലെന്ന് പറഞ്ഞ് അമ്മാവൻ സുമേഷേട്ടന്റെ ആലോചന കൊണ്ട് വന്നതും പാതിസമ്മതത്തോടെ താലികെട്ട് കഴിഞ്ഞ് പടിയിറങ്ങുമ്പോൾ സമ്മാനപൊതികൾ വണ്ടിയിലേക്ക് അടുക്കി വെക്കുന്ന അനിയത്തിയോട് എന്റെ പുസ്തകങ്ങൾ കൂടി എടുത്തു വെക്കാൻ ഏട്ടൻ പറഞ്ഞത് കേട്ടപ്പോഴായിരുന്നു എന്റെ മനസ്സ് നിറഞ്ഞത്. പുതുമോടിയും സൽക്കാരങ്ങളും കഴിഞ്ഞ് വീണ്ടും ക്ലാസ്സിലേക്ക് പോകാനൊരുങ്ങുമ്പോൾ എന്റെ സ്വപ്നം നിറവേറുന്ന വരെ കൂടെയുണ്ടാകുമെന്ന് പറഞ്ഞ് ഏട്ടൻ പിന്തുണച്ച് എനിക്ക് സന്തോഷo തന്നപ്പോൾ കല്യാണം കഴിഞ്ഞു നാളിതുവരെ ആയിട്ടും വിശേഷമായില്ലേ എന്ന ബന്ധുക്കളുടെയും അയല്പക്കക്കാരുടെയും അടക്കം പറച്ചിൽ അമ്മയിൽ എപ്പോഴോ എന്നോട് വെറുപ്പുണ്ടാക്കി.. ഇല്ലാത്ത അസുഖം അഭിനയിച്ചും “നീ പഠിച്ചു ജോലി നേടിയിട്ട് വേണ്ട ഈ വീട്ടിലെ അടുപ്പ് പുകയാൻ തുടങ്ങിയ കുത്തുവാക്കുകൾ പറഞ്ഞും എന്റെ വഴിയിൽ തടസ്സം നിന്നപ്പോൾ പലതവണ മനസ്സിടറിയെങ്കിലും ഏട്ടന്റെ പിന്തുണയായിരുന്നു കാലിടറാതെ മുന്നേറാൻ കൂടുതൽ ശക്തി തന്നത്…
പക്ഷെ ഏറെ വൈകാതെ ഞങ്ങൾക്കിടയിലേക്ക് പുതിയ ഒരതിഥി കൂടി വരുന്നുണ്ടെന്ന് തലകറങ്ങി വീണ് ഹോസ്പിറ്റലിൽ ചെന്ന അന്ന് ഡോക്ടർ പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷം മനസ്സിൽ തോന്നിയെങ്കിലും അത് മറ്റൊരു വെല്ലുവിളി ആവുകയായിരുന്നു.. സൂക്ഷിക്കേണ്ട സമയമാണെന്നും വയറും വീർപ്പിച്ചു ബാഗും തൂക്കി പോകാതെ വീട്ടിലിരിക്കാൻ അമ്മ കർശനമായി താക്കീത് തന്നപ്പോൾ സ്വപ്‌നങ്ങൾ കുഴിവെട്ടി മൂടാൻ ഒരുങ്ങിയ എന്നോട് ഗർഭം ഒരു രോഗാവസ്ഥ അല്ലെന്നും വായനയും നടത്തവും എനിക്ക് മാത്രമല്ല കുഞ്ഞിനും ഗുണം ചെയ്യുമെന്ന് പറഞ്ഞ് വീണ്ടും ഏട്ടൻ കൂടെ നിൽക്കുമ്പോൾ സ്വപ്‌നങ്ങൾക്ക് ചിറകുകൾ മുളക്കുകയായിരുന്നു.
വീട്ടിലെ വെക്കലും വിളമ്പലും തൂക്കലും തുടക്കലും കഴിഞ്ഞ് ഒരു ക്ഷീണവും കൂടാതെ ക്ലാസ്സിൽ പോയിരുന്ന എന്നെ നോക്കി പരിഹാസവും പുച്ഛവും ഏറെയുണ്ടായെങ്കിലും എന്റെയുള്ളിൽ സത്യമായൊരു ആഗ്രഹം ഉള്ളത് കൊണ്ടാകണo എന്റെ കാലുകൾ ഇടറാഞ്ഞത്. പക്ഷെ ഒൻപതു മാസത്തെ കാലയളവ് കഴിഞ്ഞ് പ്രസവ ഡേറ്റ് ഡോക്ടർ കുറിച്ച് തന്നത് ലക്ഷ്യത്തിലേക്കുളള അവസാന പരീക്ഷ സമയത്തായിരുന്നു… പരീക്ഷണങ്ങൾ വിട്ടൊഴിയാതെ പിന്നാലെ ഉണ്ടായിരുന്നുവെങ്കിലും ഞാൻ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല.. മുന്പേ പഠിച്ചവരുടെ പാഠപുസ്തകം അല്ല എന്റേതെന്ന് മനസ്സിലാക്കി മറ്റുള്ളവരുടെ അഭിപ്രായം ആരായാതെ പ്രസവം കഴിഞ്ഞ് ഇരുപതാംനാൾ പരീക്ഷ എഴുതാൻ ഇറങ്ങുമ്പോൾ ആദ്യമായി എന്റെ മനസ്സൊന്നിടറി..എന്റെ ചൂടും ചൂരും പറ്റി എന്നോട് ചേർത്തി കിടത്തേണ്ട മോനെ കുറച്ച് സമയത്തേക്കെങ്കിലും അടർത്തി മാറ്റാൻ ഞാൻ തയ്യാറായപ്പോൾ ഞാൻ എന്നെ തന്നെ പഴിച്ചു..
തോൽക്കരുതെന്നും നിന്റെ ഇത്രയും നാളത്തെ കഷ്ടപ്പാടുകൾ വെറുതെ കളയാൻ ഉള്ളതല്ലെന്ന് പറഞ്ഞ് ഏട്ടൻ ആശ്വസിപ്പിച്ചെങ്കിലും കണ്ണ് കലങ്ങാതെ മോനെ അമ്മയെ ഏല്പിക്കാൻ കഴിഞ്ഞിരുന്നില്ല.. അവസാന പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പാല് നിറഞ്ഞ് മാറിടം കനത്തതും മോനോട് മനസ്സുരുകി മാപ്പപേക്ഷിച്ചു കൊണ്ട് കയ്യിലെ തൂവാലയിലേക്ക് ആരും കാണാതെ ചുരത്തികളഞ്ഞ് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങുമ്പോൾ ചുമലിൽ തട്ടിയുളള കൂട്ടുകാരുടെയും അധ്യാപകരുടെയും അഭിനന്ദനങ്ങൾക്ക് പോലും ചെവി കൊളളാതെ ഞാൻ ഓടുകയായിരുന്നു.. പിന്നീട് ദിവസങ്ങൾ എണ്ണിയുളള കാത്തിരിപ്പായിരുന്നു.
പഠിപ്പിന്റെയും പത്രാസിന്റെയും പേര് പറഞ്ഞ് ചോര കുഞ്ഞിനെ ഇട്ടേച്ചു പോയ നിനക്ക് വിജയം ഉണ്ടാകില്ലടീ എന്ന കുത്തുവാക്ക് പറഞ്ഞ അമ്മയുടെ മുൻപിലേക്ക് ഒന്നാം റാങ്ക്കാരിയായി ഞാൻ ജയിച്ചുവെന്ന വാർത്ത ഏട്ടനും ഞാനും പറയാനൊരുങ്ങി വീട്ടിലേക്ക് വരുമ്പോൾ കണ്ടത് വിവരം മുൻകൂട്ടി അറിഞ്ഞിരുന്ന അമ്മ ബന്ധുക്കൾക്കൾക്കും അയല്പക്കക്കാർക്കും മധുരം വിളമ്പി കൊണ്ട് എന്നെ നോക്കി ഉറക്കെ പറയുന്നുണ്ടായിരുന്നു “അറിഞ്ഞോ എന്റെ മോൾ ഒന്നാം റാങ്കോടെ ജയിച്ചു വന്നിരിക്കുന്നു എന്ന്…