രചന – ആയിഷ അക്ബർ
അഞ്ജലി വീട്ടിലേക്കെത്തുമ്പോൾ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു……
അവൻ പറഞ്ഞ ഓരോ വാക്കുകളും ഹൃദയത്തിലേക്ക് തറഞ്ഞു കയറുകയാണ്…..
എന്താ അഞ്ചു…. എന്താ നിന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത്…..
ജാനകി അത് ചോദിക്കുമ്പോൾ അവൾ വേഗം കണ്ണുകൾ അമർത്തി ത്തുടച്ചു…..
സാരമില്ല…… അങ്ങനെയൊക്കെ സംഭവിച്ചത് ഏറെ നന്നായി……
വിവാഹം കഴിഞ്ഞാണ് അവന് നിന്നെ വേണ്ടെന്ന് തോന്നുന്നതെങ്കിലോ….
അമ്മ അത്രയേറെ സങ്കടത്തോടെ തന്നെ ആശ്വസിപ്പിക്കാനെന്ന വണ്ണം അത് പറയുന്നത് അരുണേട്ടന്റെ വിവാഹ ക്കാര്യം അറിഞ്ഞത് കൊണ്ടാണ് തന്റെ കണ്ണുകൾ നിറയുന്നതെന്ന് കരുതിയാവാം…..
അവളൊന്നും മിണ്ടിയില്ല…..
അമ്മക്കിന്നൊരു സുഖമില്ല മോളേ…. എന്തോ നെഞ്ചിലൊരു തടസ്സം പോലെ……
എങ്കി ഇന്ന് പോകേണ്ട അമ്മേ……
ജാനകിയത് പറഞ്ഞതും അഞ്ജലി വെപ്രാളത്തോടെ അവരുടെ കൈ പിടിച്ചു കൊണ്ടാണത് പറഞ്ഞത്…..
ഏയ് .. അതിനു മാത്രമൊന്നുമില്ല അഞ്ചു ….
പിന്നെ ഇവിടെ കിടന്നിട്ടെന്താ…..
ഇവിടെയുള്ളവർ മരിച്ചാൽ പോലും തിരിഞ്ഞു നോക്കില്ല….
ജാനകിയത് പറയുമ്പോൾ അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു വന്നു…..
കൂടി പ്പോയാൽ ഒരു ഒന്നര വർഷം….. അത് കഴിഞ്ഞാ എനിക്ക് ജോലിയാവും…
പിന്നെ നമ്മളൊരുമിച്ച് ഒരു കുഞ്ഞ് വീടെടുത് അങ്ങോട്ട് മാറും…..
നമ്മളെ ശല്യപ്പെടുത്താൻ അവിടെ ആരുമുണ്ടാവില്ല….
അമ്മക്ക് വേണ്ടതെല്ലാം ഞാൻ വാങ്ങി തരും….
അതും പറഞ്ഞവൾ അവരെ കെട്ടി പിടിച്ചു…..
അതിനേക്കാളൊക്കെ മേലെ എന്റെ കണ്ണടയും മുൻപ് നിന്നെ സുരക്ഷിതമായൊരു കൈകളിൽ ഏൽപ്പിക്കണമെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം……
ഞാൻ പോയാൽ നീയൊറ്റക്കായി പോകുമെന്ന ഭയം മാത്രമേ എനിക്കുള്ളൂ……
ജാനകി നോവോടെ അത് പറഞ്ഞതും ഉള്ളിലുള്ള ദുഃഖം തടഞ്ഞു നിർത്തി അഞ്ജലി അവർക്ക് നേരെ മുഖം വീർപ്പിച്ചു…..
എങ്കി അമ്മ പോകട്ടെ…..
മംഗലത്തമ്മ എഴുന്നേൽക്കും…..
ജാനകി അതും പറഞ് നടക്കുമ്പോൾ അവർ കണ്ണിൽ നിന്ന് മറയും വരെ അഞ്ജലി നോക്കി നിന്നു….
അവൾക്കമ്മയെ ഓർത്തൊരു ഗദ്ഗദം തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോനെ അജു…. ഓടി വാ…
അർജുൻ ഭക്ഷണം കഴിച് ഉച്ച മയക്കതിനെന്ന പോൽ കിടന്നപ്പോഴാണ് മുത്തശ്ശിയുടെ ഉറക്കെയുള്ള വിളി കേൾക്കുന്നത്…….
ആ വിളിയിൽ കലർന്ന വികാരത്തിനു ഭയത്തിന്റെ കൂട്ട് തോന്നിയത് കൊണ്ട് തന്നെ അവൻ കോണിപ്പടികൾ ഓടിയിറങ്ങി……
താഴെയെത്തിയതും തറയിൽ വീണു കിടക്കുന്ന ജാനകിയെയാണ് കാണുന്നത്…..
അവരുടെ അടുത്തായി വെപ്രാളത്തോടെ മുത്തശ്ശിയുമുണ്ട്…..
രാവുണ്ണിയേട്ടൻ എന്നേ കണ്ടതും ഞാൻ വണ്ടി വിളിച്ചിട്ട് വരാമെന്നു പറഞ് പുറത്തേക്കൊടി…..
പെട്ടെന്ന് ശ്വാസം കിട്ടാതെ അവള് വീണു മോനെ…. വേഗം ആശുപത്രിയിൽ കൊണ്ട് പോ…..
മുത്തശ്ശി ധൃതിയിൽ അത് പറയുമ്പോൾ അവനവരിലേക്ക് താഴ്ന്നിരുന്നു….
അതേ അവർ ശ്വാസമെടുക്കാൻ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്……
അവൻ വേഗമവരെ കൈകളിൽ കോരിയെടുത്തു പുറത്തേക്ക് നടന്നു….
അപ്പോഴേക്കും രാവുണ്ണിയേട്ടൻ വണ്ടിയുമായി വന്നിരുന്നു….
അതിലേക്ക് അവരെ കയറ്റി പോകുമ്പോൾ വേറെ ആരൊക്കെയോ രണ്ട് പേര് കൂടി വണ്ടിയിലേക്ക് കയറിയിരുന്നു..
ലോക്കൽ ആശുപത്രിയിലേക്ക് കൊണ്ട് പോയപ്പോൾ എത്രയും പെട്ടെന്ന് ഐ സി യു സൗകര്യമുള്ള മറ്റു ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ പറഞ്ഞത് പ്രകാരം ആംബുലൻസുലാണ് പിന്നീട് പോയത്……
എന്റെ……എന്റെ……മോള്…
അധികരിച്ച ശ്വാസോച്വാസത്തിൽ അവർ അരികിലിരിക്കുന്ന തന്നോട് പറഞ്ഞത് അതായിരുന്നു……
അവള്…. അവൾ വരും…..
അവളെ കാണാൻ വേണ്ടി പറയുകയാണെന്ന് കരുതി തന്നെയാണ് താനങ്ങനെ പറഞ്ഞത്…..
ഞാൻ… ഞാൻ….. പോയാ… ൽ…..
അവ… ൾ…. ക്കാരു…. മില്ല….
അതും പറഞ്ഞാ കണ്ണുകൾ നിറയുന്നതവൻ കണ്ടു…
ഏറെ വയ്യാണ്ടായപ്പോൾ ഒരു പക്ഷെ താൻ മരിച്ചു പോയാൽ അവളൊറ്റക്കാവുമെന്നതാവും അവരെ ഭയപ്പെടുത്തുന്നത്…..
അവളെ…. അവളെ ഞാൻ നോക്കിക്കോളാം…..
അവരെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവനത് പറഞ്ഞതും അവനെ പൂർണമായും വിശ്വസിക്കുന്നു എന്ന തരത്തിൽ ആ കണ്ണുകളൊന്ന് തിളങ്ങി….
പിന്നീടവന്റെ കയ്യിലൊന്ന് മുറുകെ പിടിച്ചു…..
അപ്പോഴേക്കും ആശുപത്രി എത്തിയിരുന്നു…
ഐ സി യു വിലെക് അവരെ കയറ്റി ഞങ്ങൾ പുറത്ത് നിന്നു…
ഐആം സോറി….
ആളെ…രക്ഷിക്കാൻ കഴിഞ്ഞില്ല……
അൽപ സമയം കഴിഞ്ഞ് പുറത്തേക്ക് വന്നൊരു ഡോക്ടറത് പറയുമ്പോൾ താൻ ശെരിക്കും ഞെട്ടി പ്പോയിരുന്നു…..
കയ്കാലുകൾ മരവിച്ചത് പോലെ……
ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ വന്നു പറയുമെന്ന് കരുതി കാത്തിരുന്ന തനിക്കത് വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു…..
കരഞ്ഞു കലങ്ങിയ അവരുടേ കണ്ണുകൾ മനസ്സിലങ്ങനെ നിറഞ്ഞു നിന്നു…..
അപ്പോഴും തന്റെ കയ്യിൽ മുറുകെ പിടിച്ച അവരുടെ കയ്യിന്റെ ചൂട് മാറിയിട്ടില്ലായിരുന്നു……
അതേ നിമിഷം ഓടി കിതച്ചു കൊണ്ട് അഞ്ജലി ആ ആശുപത്രി വരാന്തയിലേക്കെത്തിയിരുന്നു…..
ഉടുത്തിരുന്ന കാവി മുണ്ട് പോലും മാറ്റാതെ ആശുപത്രിയിലേക്ക് വന്ന എന്നേ അവളൊന്ന് നോക്കി….
രാവുണ്ണിയേട്ടാ…. അമ്മ…..
അതും ചോദിച്ചു കൊണ്ടവൾ രാവുണ്ണിയേട്ടന് നേരെ തിരിഞ്ഞതും എന്ത് പറയണമെന്നറിയാതെ അയാൾ ചുണ്ടുകൾ കൂട്ടി പിടിച്ചു…..
വിശ്വസിക്കാൻ കഴിയാത്തത് പോൽ അവൾ തന്നിലേക്കൊന്ന് നോക്കി…..
നിർവികാരമായി അവളെ നോക്കി നിൽക്കാനെ തനിക്കന്നേരം കഴിഞ്ഞുള്ളു….
പോയി കുട്ട്യേ….. അമ്മ പോയി….
ഒരോറ്റ കരച്ചിലോടെ രാവുണ്ണിയേട്ടൻ അത് പറഞ്ഞതും അവൾ താഴെക്കൂർന്നു പോയിരുന്നു…….
ഓടി ചെന്ന് കൊണ്ടവൻ അവളെ മാറോട് ചേർത്ത് പിടിച്ചു…..
ഹൃദയം അത്യധികം മുറിയുന്നുണ്ട്….
ആരൊക്കെയോ ചേർന്നവളെ വീട്ടിലേക്കു കൊണ്ട് പോയപ്പോഴും ആശുപത്രിയിലെ കാര്യങ്ങളെല്ലാം കഴിഞ് ബോഡി യുമായാണ് ഞാൻ വീട്ടിലേക്ക് തിരിച്ചത്…..
മനപ്പൂർവം അവളുടേ വീട്ടിലേക്ക് പോയില്ല…..
വണ്ടിയിൽ നിന്നും മംഗലത് ഇറങ്ങി…..
ഉമ്മറത്തെ തിണ്ണയിൽ പോയി അങ്ങനെ കിടന്നു….
അപ്പോഴേക്കും തേങ്ങലടക്കി പിടിച്ചു കൊണ്ട് മുത്തശ്ശി തന്റെയടുത്തേക്ക് വന്നിരുന്നു….
ഒരു മരണം മുമ്പിൽ കണ്ടത്തിന്റെയോ അതോ മരണ കിടക്കയിൽ തന്റെ കൈ പിടിച്ച അവരെ ഓർത്തോ അതോ അവളുടേ കണ്ണുകൾ കലങ്ങിയതോ എന്താണ് തന്റെ മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കുന്നതെന്ന് അവനറിയുന്നില്ലായിരുന്നു….
അജു…. നമുക്ക്…. നമുക്കവിടം വരെയൊന്ന് പോകണ്ടേ….. നീയെന്നെ കൊണ്ട് പോകോ…..
മുത്തശ്ശി ഒരു പൊട്ടി കരച്ചിലോടെ അത് ചോദിച്ചതും അവനെഴുന്നേറ്റു…..
മുത്തശ്ശി ഇത്രയധികം കരഞ്ഞു കണ്ട ഓർമ തനിക്കിത് വരെയില്ല…
അത്രത്തോളം ജാനകി ചേച്ചി മുത്തശ്ശിക്ക് ആരൊക്കെയോ ആയിരുന്നിരിക്കണം…..
ഷെഡിലേക്ക് കയറ്റിയിട്ട കാറവൻ ഇറക്കി…..
മുത്തശ്ശിയെ കൂട്ടി പോകുമ്പോഴും അവൻ ചെയ്യുന്നതെല്ലാം യാന്ത്രികമായിരുന്നു……
മുത്തശ്ശി അങ്ങോട്ട് ചെന്ന പാടേ എല്ലാവരും അവർക്ക് വേണ്ടി വഴി മാറി കൊടുക്കുന്നത് കാണാം….
ചന്ദന ത്തിരി കത്തിച്ചതിന്റെ അരികിലായി അഴിഞ്ഞുലഞ്ഞ മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരിക്കുന്നവൾ മുത്തശ്ശിയെ കണ്ടതും കെട്ടി പിടിച്ചൊരു കരച്ചിലായിരുന്നു…..
അവളുടേ കണ്ണ് നീരോരോന്നും തന്നെ ചുട്ടു പൊള്ളിക്കുന്നതായി അവന് സ്വയം തോന്നി….
അത്ര മേൽ താനവളെ സ്നേഹിക്കുന്നു……
അവളുടേ ദുഖങ്ങൾ അത് തന്റേത് കൂടിയല്ലേ……
സതീശൻ അവിടമാകെ നിറഞ്ഞു നിൽക്കുന്നുണ്ട്….
അവന്റെ മുഖത്ത് തനിക്ക് മാത്രമായി കാണാൻ പറ്റുന്നൊരു ആനന്ദമുണ്ട്….
അതൊരു പക്ഷെ അഞ്ജലി അവന് സ്വന്തമാകുമെന്ന വിശ്വാസമാണോ…..
അതിനു അർജുൻ മരിക്കണം…..
അവൻ സ്വയം മനസ്സിനെ പറഞ്ഞു തിരുത്തി…..
എല്ലാം കഴിയും വരെ മുത്തശ്ശിയോടൊപ്പം അവനും അവിടെ തന്നെ നിന്നു……
ഇറങ്ങാൻ നേരം മുത്തശ്ശി അവളെ കെട്ടി പിടിക്കുമ്പോൾ കരയാൻ പോലും കഴിയാത്തത്ര അവൾ തളർന്നു പോയിരുന്നു……
ആ വീടിന്റെ പടികളിറങ്ങുമ്പോൾ ഒരു വട്ടം കൂടി താനവളെ തിരിഞ് നോക്കി…..
നിർവികാരമായ ആ മിഴികൾ ദൂരെയെങ്ങോ പതിപ്പിച്ചിരിക്കുന്ന അവളെ കാൻകെ അവന്റെ നെഞ്ചും പിടച്ചിരുന്നു…..
മംഗലത്തേക്ക് കയറുമ്പോൾ ഗോപിയും ജയനും സുകന്യയും ശോഭയും എല്ലാവരും എത്തിയിട്ടുണ്ട്…..
അമ്മ എന്തിനാ മരിച്ച വീട്ടിൽ ഇത്ര നേരമൊക്കെ നിന്നത്…..
അതും ഒരു പണിക്കാരി….
മനസ്സിലെ നീരസം മറച്ചു വെക്കാതെ ഗോപിയത് പറഞ്ഞതും തുറിച്ചൊരു നോട്ടമായിരുന്നു അയാൾക്ക് പകരമായി അവരിൽ നിന്നും കിട്ടിയത്….
ആ നോട്ടത്തിൽ അയാൾ പാടേ ദഹിച്ചു പോകുന്നതായി അയാൾക്ക് തോന്നി……
നീയൊക്കെ ഉണ്ടെന്നല്ലാതെ യാഥാലൊരു കാര്യം എനിക്കുണ്ടായിട്ടില്ല….
നിങ്ങൾക്കൊക്കെ അവൾ വെറുമൊരു പണിക്കാരിയായിരിക്കും…. എന്നാൽ എനിക്കങ്ങനെയല്ല….
എന്റെ കാര്യങ്ങളെല്ലാം നോക്കി എന്റെ രക്ത ത്തേ പോലെ കൂടെ നിന്നതാണവൾ….
ഞാൻ എനിക്കിഷ്ടമുള്ള അത്ര സമയം നില്കും… ചിലപ്പോൾ അവിടെ നിന്ന് പോരില്ലെന്നും വെക്കും…. അതിനൊക്കെ നിനക്കെന്താടാ……
അതും ചോദിച്ചു കൊണ്ട് മുത്തശ്ശി അകത്തേക്ക് കയറുമ്പോൾ എല്ലാവരും ദേഷ്യത്തോടെ അങ്ങനെ നിന്നു……..
അവരുടെ സംസാരത്തിൽ താനൊരു വിഷയമായി വന്നാൽ തന്റെ നിയന്ത്രണം വിട്ട് പോകുമെന്ന് തോന്നിയത് കൊണ്ട് അർജുനും വേഗം അകത്തേക്ക് നടന്നു……
(തുടരും)

by