19/04/2026

അഗ്രഹാരം : ഭാഗം 03

രചന – നിവേദ്യ ഹരിഹരൻ

ലഞ്ച് എബി ഹോസ്പിറ്റൽ കാന്റീനിൽ നിന്നും റൂമിലേക്ക് എത്തിച്ച് കഴിച്ചു. പിറ്റേ ദിവസം എത്താമെന്ന് ശിവരാമൻ ഡോക്ടറെ അറിയിച്ചിട്ട് അവൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. എബിക്ക് ഉപയോഗിക്കാൻ വേണ്ടി ഡോക്ടർ എത്തിച്ചിരുന്ന ബുള്ളറ്റിലാണ് അവൻ തിരിച്ച് അഗ്രഹാരത്തിലേക്ക് പോയത്. ബുള്ളറ്റിന്റെ ക്ട് ക്ട് ശബ്ദം കേട്ട് രുഗ്മിണിയമ്മാൾ അടച്ചിട്ട വാതിൽ പകുതി തുറന്ന് , തല പുറത്തേക്കിട്ട് മുറ്റത്തേക്ക് എത്തിനോക്കി. എബിയെ വണ്ടിയിൽ കണ്ടതും അവർ അനിഷ്ടത്തോടെ വാതിലടച്ചു. പാട്ടിയമ്മയുടെ പ്രവൃത്തി കണ്ട് ചിരിച്ചു കൊണ്ടാണ് അവൻ വണ്ടിയിൽ നിന്നും ഇറങ്ങിയത്. പാട്ടിയമ്മയെ ഒന്നു മെരുക്കണമല്ലോ എന്ന് മനസ്സിലോർത്തു കൊണ്ട് ഇറങ്ങിയ പാടെ ചെന്ന് അവൻ ആ വാതിലിൽ തട്ടി. രുഗ്മിണിയമ്മാൾ വാതിൽ പകുതി തുറന്നു. “എന്നാ…. ഉനക്ക് എന്ന വേണം…?? ദേഷ്യഭാവത്തോടെ അവർ ചോദിച്ചു.

“വെള്ളം… ഒരു ബോട്ടിൽ വെള്ളം കിട്ടിയിരുന്നെങ്കിൽ… “മ്മ്ഹ്… ഇങ്കെ നിൽ…. ഇതും പറഞ്ഞ് അവർ അകത്തേക്ക് കയറി. വെള്ളമെടുത്ത് തിരിച്ചു വരുമ്പോൾ അകത്തെ സെറ്റിയിൽ കയറിയിരിക്കുന്ന എബിനെയാണ് അവർ കണ്ടത്. “അബ്ബബ്ബ… എന്നയിത്… യാർക്കിട്ടെ അനുവാദം വാങ്കീട്ട് ഉള്ളെ വന്തേ…?? പാട്ടിയമ്മ നെറ്റിചുളിച്ചു. “എന്റെ പൊന്നു പാട്ടിയമ്മ എനിക്ക് തമിഴ് അത്ര വശമില്ല.. മലയാളത്തിൽ പറഞ്ഞാൽ എന്തേലും മനസ്സിലായേനേ…. എബി ചിരിച്ചു. “ആരോടു ചോദിച്ചിട്ടാ നീ അകത്ത് വന്നതെന്ന് …?? രുഗ്മിണിയമ്മാളുടെ മുഖം ചുവന്നു. “ആഹ് ദങ്ങനെ പറ… എന്നോട് ഗായത്രി അക്ക പറഞ്ഞാരുന്നു എന്താവശ്യം ഉണ്ടേലും പാട്ടിയമ്മയോട് പറഞ്ഞാ മതീന്ന്… പാട്ടിയമ്മയാണ് ഇവിടെ കാര്യങ്ങൾ ഒക്കെ ചെയ്യുന്നതും തീരുമാനിക്കുന്നതും എന്നൊക്കെ… എബി ഒളികണ്ണിട്ട് പാട്ടിയമ്മയുടെ മുഖത്തേക്ക് നോക്കി. രുഗ്മിണിയമ്മാൾ കണ്ണട ഒന്നുകൂടി ഉയർത്തിവച്ച് സാരിത്തലപ്പ് എടുത്ത് കൈയ്യിലേക്കു പിടിച്ച് ഗമയിൽ നിന്നു എബിയ്ക്ക് ചിരിവന്നു.

“വേറെന്താ ഗായത്രി പറഞ്ഞത് ..?? വലിയ താൽപര്യമില്ലാത്ത ഭാവത്തോടെ അവർ ചോദിച്ചു. “പാട്ടിയമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ചിലപ്പോൾ ഇവിടുന്നു മാറേണ്ടി വരുമെന്നും പറഞ്ഞു. എബി സങ്കടം അഭിനയിച്ചു. “സങ്കടപ്പെടാൻ …ഇവിടാരും ഒന്നും പറഞ്ഞില്ലല്ലോ.. അവർ വാക്കുകൾക്കു പരതി. “അഞ്ചാറ് വർഷം ഹോസ്റ്റലിലായിരുന്നു എന്റെ ജീവിതം.. വീടും വീട്ടുകാരും ഇല്ലാതെ… ഇപ്പോ ദേ ഇങ്ങോട്ട്… ഇവിടുള്ള വരെ പറ്റി കേട്ടപ്പോൾ സന്തോഷം തോന്നി… സ്വന്തം വീടുപോലെ കാണാൻ പറ്റുന്ന ആൾക്കാരാണെന്ന് ശിവരാമൻ ഡോക്ടറും പറഞ്ഞു. ഇനിപ്പോ ഇവിടന്നു പോകാന്നു വെച്ചാൽ… എബി അഭിനയം തുടർന്നു… അതുകണ്ടപ്പോൾ രുഗ്മിണിയമ്മാളിന്റെ ഭാവം മാറി. “അയ്യോ ഡോക്ടർ മോൻ വിഷമിക്കണ്ട എനിക്ക് ഇഷ്ടകുറവൊന്നും ഇല്ല.. മോൻ ഇവിടെത്തന്നെ നിന്നോ… “ഞാൻ ക്രിസ്ത്യൻ ആയതു കൊണ്ട് പാട്ടിയമ്മയ്ക്ക് വിരോധം ഒന്നും ഇല്ലല്ലോ…. “എതുക്ക്… അന്ത മാതിരി ഒന്നും ഇല്ലെ… രുഗ്മിണിയമ്മ താഴേക്ക് കണ്ണുകളെറിഞ്ഞു. എബി എഴുന്നേറ്റ് പാട്ടിയമ്മയുടെ കൈയ്യിൽ പിടിച്ചു. “പാട്ടിയമ്മയ്ക്കറിയോ നമ്മള് ഈ മനുഷ്യർ ഏകദേശം ഒരു 80 , 85 വയസ്സുവരെ ഭൂമിയിൽ ജീവിച്ച് പിന്നീടൊരിക്കൽ ഈ ദേഹം വിട്ട് പോകേണ്ടവരാ … നമ്മുടെ എല്ലാവരുടെയും ഉള്ളിലും ഒരേ അവയവങ്ങളും ഒരേ നിറത്തിലുള്ള രക്തവുമാണ്.

” ആർക്കും എന്തെങ്കിലും കൂടുതലായോ കുറവായോ ഈശ്വരൻ കൊടുത്തിട്ടില്ലന്നേ. എല്ലാം തുല്യമായാ പുള്ളിക്കാരൻ തന്നു വിട്ടേക്കുന്നത് … അങ്ങനെ ആ സൃഷ്ടാവിന് നമ്മളോട് വേർതിരിവ് ഇല്ലാത്തപ്പോ നമ്മൾ മനുഷ്യർ പരസ്പരം വേർതിരിവ് കാണിക്കാൻ പാടുണ്ടോ.. പാട്ടിയമ്മ ഒന്നാലോചിച്ച് നോക്കിയേ… “ഡോക്ടറായ ഞാൻ ക്രിസ്ത്യാനികൾക്ക് മാത്രേ മരുന്നു കൊടുക്കു എന്ന് തീരിമാനിച്ചാൽ എങ്ങനുണ്ടാവും…?? “അതുകൊണ്ട് എല്ലാവരേം തുല്യരായി കണ്ട് നമുക്ക് പരസ്പരം സ്നേഹിക്കാന്നേ… ആരേം മാറ്റി നിർത്തി സങ്കടപ്പെടുത്താൻ നമുക്ക് അധികാരമില്ല പാട്ടിയമ്മേ… എബി രണ്ടു കൈകളും കൊണ്ട് പാട്ടിയമ്മയുടെ വലതു കരം ചേർത്തു പിടിച്ചു. രുഗ്മിണിയമ്മാളിന്റെ കണ്ണുകൾ നിറഞ്ഞു. അവർ തല താഴ്ത്തി. “എന്നാത്തിനാ പാട്ടിയമ്മയ്ക്ക് സങ്കടം… ഇതൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചാ മതിന്നേ. എബി പുഞ്ചിരിച്ചു. “എനിക്ക് ലോകവിവരം വളരെ കുറവാ മോനെ.. ഇവിടെ ഗായത്രിയും മോന്റെ പോലാ.. അവളും പറയും ഇതൊക്കെ.. പക്ഷെ എന്റെ പഴഞ്ചൻ മനസ്സ്….!! അവർ ഒന്നു നിർത്തി. രുഗ്മിണിയമ്മ കണ്ണട ഊരി കണ്ണുകൾ സാരിത്തലപ്പിനാൽ ഒപ്പി… “എന്നാ ശരി, പാട്ടിയമ്മ വിശ്രമിച്ചോ… ഞാൻ പോയൊന്ന് ഫ്രഷാവട്ടെ…. “മ്മ്ഹ് …ഡോക്ടർ മോൻ ചെല്ല്… പാട്ടിയമ്മ ചൂടായിട്ട് നല്ല നെയ് റോസ്റ്റ് ഉണ്ടാക്കിത്തരാം.

അവർ സ്നേഹപൂർവ്വം പറഞ്ഞു. “ശരി.. എബി ചെറുപുഞ്ചിരിയോടെ അവിടെ നിന്നും ഇറങ്ങി. ❣️ നെയ്യ് റോസ്റ്റിന്റെ മണം കേട്ടാണ് ക്ലാസ്സ് കഴിഞ്ഞ് വന്ന ശ്രീക്കുട്ടി അടുക്കളയിലേക്ക് ചെന്നത്. “ഹാ…എന്താ മണം പാട്ടീ… എനിയ്ക്കാണോ ഇത് … വേഗം താ വിശന്നിട്ട് ഞാനിപ്പോ ചാവും… അവൾ വയറു തടവി. “നീ പോ ശ്രീക്കുട്ടി. ഇത് ഡോക്ടർ മോനാ… “ഡോക്ടർ മോനോ..?? ഇതെപ്പോ??? ശ്രീക്കുട്ടി നെറ്റി ചുളിച്ചു. “ആ മോന് ഫുഡ് കൊടുക്കണന്ന് ഗായത്രി പറഞ്ഞിട്ടുള്ളതല്ലേ കൃത്യസമയത്ത് കൊടുക്കണ്ടേ… “ആഹാ … ഇതാണിപ്പോ നന്നായത് !! ഇതായിരുന്നില്ലല്ലോ പാട്ടിയുടെ സ്റ്റാൻഡ്..? ശ്രീക്കുട്ടി എളിയിൽ കൈകുത്തി നിന്നു കൊണ്ട് ചോദിച്ചു. “മനുഷ്യരെ മനുഷ്യരായി കാണണം അതറിയോ നിനക്ക്… “ശ്ശെടാ… ഇങ്ങനൊക്കെ ഒരാൾ മാറോ.?? അവൾ അത്ഭുതപൂർവ്വം അവരെ നോക്കി. “നീ കൈ കഴുകിയിട്ട് ഇതാ ഡോക്ടർക്ക് കൊണ്ടു പോയി കൊടുത്തേ … വിശന്നിരിക്കേരിക്കും പാവം ! “മ്മ്ഹ്… താ… ഞാൻ കൊടുത്തിട്ട് വരാം.

അവൾ പൈപ്പിൽ കൈ കഴുകിയിട്ട് പാട്ടിയമ്മയുടെ കൈയ്യിൽ നിന്നും പാത്രം വാങ്ങി. ശ്രീക്കുട്ടി മുകളിൽ എത്തുമ്പോൾ ലാപ്പ്ടോപ്പിലേക്ക് കണ്ണുനട്ടിരിക്കുന്ന എബിനെയാണ് കണ്ടത്. “ഡോക്ടറേ… ദാ ഫുഡ് … പാട്ടി തന്നു വിട്ടതാ… ശ്രീക്കുട്ടി നിറഞ്ഞ ചിരിയോടെ പറഞ്ഞു. “ആഹ്… ഹായ്… അവൻ ലാപ്ടോപ്പ് മടക്കി. “ഡോക്ടറെ ഞാൻ ശ്രീക്കുട്ടി താഴത്തെ … “ഹാ..ഗായത്രിയക്കയുടെ ഇളയകുട്ടി പ്ലസ്ടുക്കാരികുട്ടി ശ്രീക്കുട്ടി..അല്ലേ ?? എനിക്കറിയാം.. അവൻ താളത്തിൽ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് അവൾക്കരികിലേക്ക് ചെന്നു ശ്രീക്കുട്ടി ചിരിച്ചു. “അതന്നെ … “പ്ലസ്ടു സയൻസാണോ ശ്രീക്കൂട്ടി… “ആഹ് … അതേ.. എനിയ്ക്കും ഡോക്ടറെ പോലൊരു ഡോക്ടർ ആവാനാ ആഗ്രഹം.. അവൾ ഉന്മേഷത്തോടെ പറഞ്ഞു. “ഗുഡ്… ഓൾ ദി ബെസ്റ്റ് !! അതുപോട്ടെ എന്നതാ കൊച്ചേ പ്ലേറ്റിൽ?? “നെയ്റോസ്റ്റാ ഡോക്ടറെ.. ചട്ട്ണിം ഉണ്ട്… “ആഹാ അടിപൊളി..!! നിങ്ങൾ ബ്രാഹ്മിൺസിന്റെ ഫുഡിനൊക്കെ ഭയങ്കര ടേസ്റ്റാ… ഞാൻ അതിന്റെ ഫാനാ … “മ്മ്… പ്രത്യേകിച്ച് ഞങ്ങൾടെ പാട്ടിയമ്മയുടെ… നന്നായി കുക്ക് ചെയ്യും പക്ഷെ ഒരു തോന്നൽ വരണം . ഇന്നിപ്പോ എന്താ പറ്റിയതെന്നറിയില്ല.

അവൾ ആലോചനയിൽ മുഴുകിയ പോലെ നിന്നു. എബിന് ചിരി വന്നു. “അതേയ് ആരോടും പറയില്ലെങ്കിൽ ഞാനൊരു കാര്യം പറയാം. പാട്ടിയമ്മയ്ക്ക് ഞാനൊരു ടാബ്ലറ്റ് കൊടുത്തു “ടാബ് ലറ്റോ എന്തു ടാബ് ഡോക്ടറേ…? ശ്രീക്കുട്ടി അത്ദുതം പൂണ്ടു. “ലവ്റോക്സിൻ എബിൻ അവളെ നോക്കി കണ്ണിറുക്കി. “ഡോക്ടർ എന്നെ പറ്റുക്കുവാണോ… അവൾ സംശയ ദൃഷ്ടിയോടെ അവനെ നോക്കി “എന്നാത്തിന്… സത്യവാന്നേ… അത് കഴിച്ചതോടെ പാട്ടിയ്ക്ക് എന്നോട് സ്നേഹം വന്നു… ” മമ് ഡോക്ടർ എന്നെ കളിപ്പിക്കുവാ… ഞാൻ പോട്ടെ ചേച്ചി വരാറായി… അവൾ പടിക്കെട്ടിറങ്ങി. “ഇനി ശ്രീക്കുട്ടിടെ ചേച്ചിയെ കൂടി പരിചയപ്പെടാനുള്ളു. എബി വിളിച്ചു പറഞ്ഞു. “അതിച്ചിരി പാടാ ഡോക്ടറെ ചേച്ചി ബിസിയാ… കോവിലിലെ പ്രോഗ്രാമിന്റെ തിരക്ക് … താഴേയ്ക്ക് ഓടിയിറങ്ങുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു. വൈകിട്ട് ഗായത്രി വന്ന ശേഷം എബിനുള്ള അത്താഴവുമായി മുകളിലേക്ക് ചെന്നു. ഹെഡ് സെറ്റും വച്ച് കണ്ണടച്ചു കിടക്കുകയായിരുന്നു അവൻ “ഡോക്ടർ ഉറങ്ങുവാണോ ..?? ഗായത്രി അകത്തേക്ക് കയറി.. ശബ്ദം കേട്ട് എബി കണ്ണുതുറന്നു.

“ആഹ് ആന്റി… “ദാ ഫുഡ് നേരത്തേ കഴിച്ചോ… തണുക്കും…!! “ഓക്കെ ആന്റി… “പിന്നെ ഹോസ്പിറ്റൽ ഒക്കെ എങ്ങനുണ്ട് ഇഷ്ടായോ…? “യാഹ് നൈസ്… “എന്നാ ശരി ഞാൻ പോട്ടെ.. പിന്നെ ഡോക്ടറെ മുകളിൽ ബഹളം കാണും.. പ്രോഗ്രാം വരെ… ഒന്നു ക്ഷമിച്ചേക്കണേ.. ഡിസ്റ്റർബൻസ് ആവില്ലല്ലോ ?? “അതു പ്രശ്നൂല്ല ആന്റി… “ശരി… ഡോക്ടറെ ഞങ്ങൾ കിടക്കാൻ പോവ്വാ… അനുക്കുട്ടി ഇന്നും ലേറ്റാവും… ഗുഡ് നൈറ്റ് ഡോക്ടറെ… ഗായത്രി താഴേക്ക് പോയി. ഫുഡ് കഴിച്ച ശേഷം എബി ഫോൺ കൈയ്യിലേക്കെടുത്തു. എന്തോ ഓർത്തിട്ട് അവൻ ടെറസ്സിലേക്ക് കാതോർത്തു. ഏതോ ഗാനത്തിനൊപ്പം ഉറച്ച ചുവടുകൾ മുഴങ്ങി കേൾക്കുന്നുണ്ട്… അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. എബി എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു. സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ അഗ്രഹാരം അതിമനോഹരമായ് അവനു തോന്നി. തെരുവ് നിശ്ചലമായി കഴിഞ്ഞിരുന്നു. ചിലങ്കയുടെ ശബ്ദം മാത്രം നിശബ്ദതയെ ഭേദിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് ആ ശബ്ദം നിലച്ചു. ടെറസ്സ് മൂകമായി. എബിനൊരു കുസൃതി തോന്നി.. ഒരു ഗാനത്തിന്റെ വരികൾ അവൻ മൂളി 🎵നഗുമോ.. ഓ മു ഗനലേ .. നി നാ ജാലി തെലിസി … നനു ബോ വോ വാ രാധാ ശ്രീ രഘുവര നി … നഗുമോ മു ഗനലേ നി നാ ആ…ആ…. തെലിസി… ശേഷം മുകളിൽ നിന്നുള്ള പ്രതികരണത്തിനായി ചെവി കൂർപ്പിച്ചു. ഏകദേശം രണ്ടു മൂന്നു മിനിറ്റു കഴിഞ്ഞു കാണും ആ ഗാനത്തിന്റെ താളത്തിൽ ചിലങ്കയുടെ ശബ്ദം വീണ്ടും അവിടെ പ്രതിധ്വനിച്ചു. 🎵നഗരാജാ ആ…ആ…ആ..ആ…. നഗരാജാ ധര നിദു പരിവാരുലേല നഗരാജാ ധര നിദു പരിവാരുലേല ഒഗി ബോധന ജെസേ വാരലു ഗാരേ യിദു ദുരാനി …. നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി അവന്റെ ഗാനത്തിനൊപ്പം ചിലങ്കയും ശബ്ദിച്ചു കൊണ്ടിരുന്നു. നിശബ്ദമായ അഗ്രഹാര വീഥിയിൽ അവരുടെ സ്വരവും ചുവടും ഒന്നായി അലിഞ്ഞു…. തുടരും