നീ സമാധാനപ്പെടു വർഷേ,നമുക്ക് എന്തെങ്കിലും ചെയ്യാം.
എന്തെങ്കിലും ചെയ്യണം, അവൾ പറഞ്ഞു
തൽക്കാലം സംശയമുണ്ടാക്കാതെ ഞാനീ നിശ്ചയത്തിൽ നിന്നു കൊടുക്കാൻ പോവുക ആണ്.
അത് വേണോ വർഷേ..?
വേറൊരാള് നിന്റെ കയ്യിലെ മോതിരം ഇടാന്നൊക്കെ പറയുമ്പോൾ എനിക്ക് എന്തോ അത് ആലോചിച്ചിട്ട് സഹിക്കാൻ പറ്റുന്നില്ല.
ഫോണിൽ കൂടി അവൻ പറഞ്ഞപ്പോൾ മറുപുറത്തു നിന്ന് ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചിരുന്നു വർഷ. അവൾക്ക് അവന്റെ ആ വർത്തമാനം കേട്ടപ്പോൾ സർവ്വം ചൊറിഞ്ഞു വന്നതാണ്.
ഇപ്പൊ സഹിക്കുക അല്ലാതെ പിന്നെ എന്ത് ചെയ്യാൻ പറ്റും ഹരി.? നിനക്ക് ഇപ്പൊ വന്ന് എന്നെ ഇവിടുന്ന് വിളിച്ചുകൊണ്ടു പോകാൻ പറ്റുമോ.? അങ്ങനെയാണെങ്കിൽ ഇപ്പോൾ ഞാൻ ഇറങ്ങി വരാം. പക്ഷേ അച്ഛനോട് എതിർത്ത് ഇവിടെ നിൽക്കാൻ ഒന്നും എനിക്ക് പറ്റില്ല.
ആ ചോദ്യത്തിലാണ് താൻ നിസ്സഹായനായി പോകുന്നത് എന്ന് ഹരി ഓർത്തു. അനുജത്തി ബിഎസ്സി നേഴ്സിങ് പഠിക്കുകയാണ്. അവളുടെ ഹോസ്റ്റൽ ഫീസ് പഠന ചിലവും ഒരു വശത്ത്, വാടകവീട്ടിൽ താമസിക്കുന്ന അമ്മയും അച്ഛനും ഒരുവശത്ത്. സ്വന്തമായി ഒരു കൂര പോലും ഇല്ലാതെ അവളെ എങ്ങനെയാണ് ഒപ്പം കൂട്ടുന്നത്.? മാത്രമല്ല അനുജത്തിയെ ഒരു കരയ്ക്ക് ആക്കാതെ താനൊരു പെണ്ണിനെയും വിളിച്ചുകൊണ്ട് ചെന്നാൽ അമ്മയും അച്ഛനും എന്തായിരിക്കും കരുതുന്നത്?
ഇപ്പൊ എനിക്ക് അതിന് പറ്റിയ ഒരു സാഹചര്യം അല്ലെന്ന് നിനക്ക് അറിയാമല്ലോ അവൾ ഒന്ന് ചിരിച്ചു. അവൻ ഇങ്ങനെ പറയുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
അതാ പറഞ്ഞത് തൽക്കാലം ഞാൻ നിശ്ചയത്തിനു നിന്നു കൊടുക്കാം അത് കഴിഞ്ഞ് കുറച്ച് സാവകാശം കിട്ടുമല്ലോ നമുക്ക് ആലോചിക്കാം എന്തുവേണമെന്ന്
ഞാന് അയാളോട് സംസാരിച്ചാലോ..? ചിലപ്പോൾ അയാൾക്ക് നമ്മുടെ സിറ്റുവേഷൻ മനസ്സിലായാലോ.
ആരോട്…? അവളുടെ കണ്ണുകൾ ചുരുങ്ങി
നിന്നെ കല്യാണം കഴിക്കാൻ പോകുന്ന ചെക്കനോട്.
അയ്യോ അതൊന്നും വേണ്ട, എങ്ങനെയെങ്കിലും അമ്മയോ അച്ഛനോ അറിഞ്ഞാൽ പിന്നെ എന്തായിരിക്കും നടക്കുന്നത്. ഇതിപ്പോൾ നമുക്ക് എന്തെങ്കിലും കാര്യം പ്ലാൻ ചെയ്യാനുള്ള സമയമെങ്കിലും ഉണ്ട്. അതുപോലും ഇല്ലാതെയാവും.
അവൾ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് അവന് തോന്നി. ഒരുപക്ഷേ തനിക്ക് അനുകൂലമായ മറുപടി അല്ല അയാളുടെ ഭാഗത്തുനിന്ന് വരുന്നത് എങ്കിൽ അത് തങ്ങൾക്ക് ദോഷത്തിനേ ഉപകരിക്കു.
ഞാൻ ഏതായാലും നിന്നെ വിളിക്കാം. ഒരുപാട് നേരം ഫോൺ വിളിക്കുന്നത് കണ്ട് അച്ഛൻ എന്തെങ്കിലും സംശയം തോന്നിയാലോ.
ശരി നീ ഇടക്ക് മെസ്സേജ് ഇടണേ എനിക്കൊരു സമാധാനവുമില്ല.
ഹരി പറഞ്ഞപ്പോൾ അവൾ സമ്മതം അറിയിച്ച് ഫോൺ വെച്ചിരുന്നു
ശേഷം നേരെ ഫോൺ ഓണാക്കി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ ഉണ്ടായിരുന്ന ഐഡി ഡീആക്ടിവേറ്റ് ചെയ്തു. മ്യൂച്ചൽ ഫ്രണ്ട്സ് വഴിയോ മറ്റോ വിഷ്ണുവിനെ പരിചയപ്പെട്ടാലോ ഹരി എന്ന ഭയമായിരുന്നു ഉള്ളിൽ നിറഞ്ഞുനിന്നത്.
***
പിറ്റേന്ന് രാവിലെ എത്ര ശ്രമിച്ചിട്ടും മനസ്സ് കൈപ്പിടിയിൽ നിൽക്കുന്നില്ലെന്ന് ഭാമയ്ക്ക് തോന്നി. രാത്രി മുഴുവൻ കരഞ്ഞതിന്റെ ഫലമായി കണ്ണുകൾ ഒക്കെ നീര് വെച്ച് തുടങ്ങിയിട്ടുണ്ട്. കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് തന്നെ മനസ്സിലായി.
പുറത്തേക്ക് ഇറങ്ങിയാൽ അത് എല്ലാവർക്കും മനസ്സിലാവും എന്ന്. ആരും മനസ്സിലാവാത്ത രീതിയിൽ നേരെ അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും ഐസ് പുറത്തെടുത്തു. അത് വച്ചു കണ്ണിന് താഴെ ഒന്ന് മസാജ് ചെയ്തു. കുളി കഴിഞ്ഞ് വന്നിട്ടും കണ്ണിലാ വീക്കം കാണാനുണ്ട് .
നീ റെഡി ആവുന്നില്ലേ..? പെട്ടെന്നാണ് മുറിയിലേക്ക് വന്ന വിസ്മയ ചേച്ചി ചോദിച്ചത്.
ഞാൻ വരണോ ചേച്ചി..?എനിക്ക് എന്തോ വല്ലാത്ത അസ്വസ്ഥത.. ഒരു പനി പോലെ…
എന്തുപറ്റി.?നിന്റെ മുഖത്ത് ആകപ്പാടെ ഒരു ക്ഷീണം. കണ്ണിലേക്ക് നോക്കിക്കൊണ്ട് ചേച്ചി ചോദിച്ചു.
ഒന്നുമില്ല ഒരു സുഖം തോന്നുന്നില്ല
ഭാമ പറഞ്ഞു
അതെന്താ…? ചേച്ചി തന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നു..
ഒന്നുമില്ല ചേച്ചി… പറഞ്ഞപ്പോൾ വാക്കുകൾ ഇടറിയതുപോലെ തോന്നി. എത്ര ശ്രമിച്ചിട്ടും കണ്ണിൽ നിന്നും നീർത്തുള്ളികൾ അടർന്നുവീണു. അത് ചേച്ചിയുടെ മടിത്തട്ടിൽ തന്നെ കൃത്യമായി വീണു.
എന്താ ഭാമേ എന്തിനാ നീ കരയുന്നത്..? എന്റെ പ്രശ്നം.? ചേച്ചിയുടെ കണ്ണുകൾ ചുരുങ്ങി
ഇനി പിടിച്ചു നിൽക്കാൻ വയ്യ ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ ഹൃദയം പൊട്ടിപ്പോകും എന്ന് തോന്നി. ആ നിമിഷം ചേച്ചിയെ കെട്ടിപ്പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. കാരണമെന്താണെന്ന് ആ നിമിഷം ചേച്ചി ചോദിച്ചില്ല. ചിലപ്പോൾ ആ കരച്ചിൽ തനിക്ക് വലിയൊരു ആശ്വാസം നൽകുമെന്ന് ചേച്ചി പ്രതീക്ഷിച്ചിട്ടുണ്ടാവും .
തന്റെ മനസ്സിൽ ഉണ്ടായിരുന്ന വലിയ രഹസ്യം ഏങ്ങലടിയുടെ മെമ്പോടിയോടെ ചേച്ചിയോട് പറയുമ്പോൾ ആളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന അമ്പരപ്പ് തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
എങ്കിലും എല്ലാം മനസ്സിലാക്കി സ്വന്തം സഹോദരിയുടെ സ്ഥാനത്ത് തന്റെ തോളിൽ തട്ടി തന്നു ചേച്ചി.. ശേഷം മുറിയുടെ വാതിൽ അകത്തു നിന്നും കുറ്റിയിട്ട് തനിക്ക് അരികിൽ വന്നിരുന്നു.. തന്റെ കൈയെടുത്ത് മടിയിൽ വച്ചു .!
നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും. പക്ഷേ വൈകിപ്പോയി ഇന്ന് വിഷ്ണുവേട്ടന്റെ വിവാഹ നിശ്ചയമാണ്. കുറച്ചു മുൻപ് എങ്കിലും നീ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ എന്തെങ്കിലും ഒരു പരിഹാരം കണ്ടേനെ. ഇതിപ്പോ ഈ അവസാന നിമിഷം നമുക്ക് എന്ത് ചെയ്യാൻ പറ്റും..?
ഒന്നും ചെയ്യാൻ വേണ്ടി പറഞ്ഞതല്ല ചേച്ചി. ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ മരിച്ചുപോകും എന്ന് തോന്നി. അതുകൊണ്ട് പറഞ്ഞത് ആണ്.
എനിക്ക് മനസ്സിലായി നീ പേടിക്കുന്നത് പോലെ ചിലപ്പോൾ പറഞ്ഞാൽ ഇവിടെ വലിയൊരു പൊട്ടിത്തെറി ഉണ്ടാകും. വിഷ്ണുവേട്ടനെ കുറിച്ച് നമ്മുടെ അച്ഛനും അമ്മയും അനൂപേട്ടനും ഒന്നും അങ്ങനെ ധരിച്ചിട്ടുണ്ടാവില്ല. ഉണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ ഇങ്ങനെ ഒരു ആലോചനയെ പറ്റി അവർ സംസാരിക്കുമായിരുന്നല്ലോ. ഇങ്ങനെ ഞാൻ പറഞ്ഞാൽ നിനക്ക് എത്രത്തോളം സാധിക്കുമെന്ന് എനിക്കറിയില്ല പക്ഷേ ഇത്രയും ആയ സ്ഥിതിയ്ക്ക് നീ എല്ലാം മറക്കണം.
ചേച്ചി പറഞ്ഞപ്പോൾ അരുതാത്തത് എന്തോ കേട്ടതുപോലെ ഭാമ അവളെ തന്നെ തുറിച്ചു നോക്കി
💚

by