രചന – സിന്ധു അപ്പുക്കുട്ടൻ
കോടതി വരാന്തയിൽ നിൽക്കുമ്പോൾ വേണി പ്രസാദിന്റെ മുഖത്തു നോക്കുകപോലും ചെയ്തില്ല.
കുടുംബകോടതിയിൽ നിന്നും ഡിവോഴ്സ് അനുവദിച്ചു കിട്ടിയ ദിവസമായിരുന്നു.
നഷ്ടപരിഹാരമായി പ്രസാദിൽ നിന്നും നല്ലൊരു തുക വേണിക്ക് കൊടുക്കാനും കോടതി ഉത്തരവായി.
പ്രസാദ് പലവട്ടം വേണിയുടെ കണ്ണുകളിലേക്ക് യാചനയോടെ നോക്കി.
എന്നെ വിട്ടു പോകരുതേ എന്ന ദൈന്യതയായിരുന്നു ആ മിഴികളിൽ.
വേണി അത് കണ്ടതായിപ്പോലും ഭാവിച്ചില്ല. ശ്രുതിമോൾ പല വട്ടം അവനെ ചൂണ്ടി അവളുടെ ഭാഷയിൽ എന്തൊക്കയോ അവളോട് പറഞ്ഞുകൊണ്ടിരുന്നു
വേണി എല്ലാറ്റിനും ഒരു ചിരിയോടെ അവളുടെ കവിളിൽ തലോടി.
വർഷങ്ങൾ പിന്നെയും ഓടി മറഞ്ഞു കൊണ്ടിരുന്നു.
ശാരി രണ്ടു കുട്ടികളുടെ അമ്മയായി. ശ്രുതിമോൾ ഹൈ സ്കൂളിലെത്തി നിൽക്കുന്നു.
കയ്യിലുള്ള കുറച്ചു സമ്പാദ്യമെടുത്തു ചെറിയൊരു വീടുണ്ടാക്കിയാലോ എന്ന ചിന്തയിലായിരുന്നു വേണി.
“വീടിന്റെ കാര്യം അവിടെ നിൽക്കട്ടെ. കയ്യിലുള്ളതുകൊണ്ട് ചിലപ്പോൾ ഒന്നുമാകില്ല. നീ വലിയ കടക്കാരിയാകും. ഒരു പെൺകുട്ടിയല്ലേ വളർന്നു വരുന്നത്. എല്ലാം കൂടി നിനക്ക് ഒറ്റക്ക് തുഴയാൻ ആയെന്ന് വരില്ല. ഈ വീട് വിറ്റാൽ നിനക്കും ഒരു ഷെയർ ഉണ്ട്. എന്റേതും കൂടി നിനക്ക് തരാം. എന്നിട്ട് മതി വീട്.”
അമ്മ അവളെ ഉപദേശിച്ചു.
അത് ശരിയാണെന്നു അവൾക്കും തോന്നി. എന്നിരുന്നാലും വീടിനോട് ചേർന്ന് കുറച്ചു സ്ഥലം അവൾ സ്വന്തം പേരിൽ എഴുതി വാങ്ങി.
അതിനിടെ അമ്മ,തറയിലൊന്നു വഴുതി വീണ് കാൽമുട്ടിന്റെ ചിരട്ട തെന്നി മാറി.ഓപ്പറേഷൻ കഴിഞ്ഞതോടെ തീരെ കിടപ്പിലുമായി.
ഒരു സഹായത്തിനു ശാരിയെ വിളിച്ചെങ്കിലും അവൾ വീട്ടിൽ വരാനോ, അമ്മക്കായ് എന്തെങ്കിലും ചെയ്യാനോ ശ്രമിച്ചില്ല.
“സാരമില്ല. അവള് പിള്ളേരേം ഇട്ട് ഇവിടെ വന്നു നിക്കുന്നതെങ്ങനെയാ. എന്നെയോർത്തു നീ ജോലി മുടക്കണ്ട. ഞാനിവിടെ കിടന്നോളാം.”
വേണിയുടെ നിസ്സഹായാവസ്ഥ കണ്ട് അമ്മ പറഞ്ഞു.
വേണി പുലർച്ചെയെഴുന്നേറ്റ് വീട്ടു ജോലികളും, അമ്മയുടെ കാര്യങ്ങളുമെല്ലാമൊതുക്കി ജോലിക്ക് പോയി തുടങ്ങി.
ജീവിതത്തിൽ തനിച്ചായിപ്പോകുന്നവരുടെ എല്ലാ സങ്കടങ്ങളും, വേദനകളും തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. തളരുമ്പോൾ ഒന്ന് ചായാൻ ഒരു ചുമൽ കൊതിച്ചു പോകും പലപ്പോഴും.
എത്ര അടക്കിപ്പിടിച്ചാലും ചില നേരങ്ങളിൽ
ഉണർന്നു വരുന്ന വികാരങ്ങളെ തടുത്തു നിർത്താനാകാതെ വേണിയുടെ നെഞ്ച് നീറിപ്പുകഞ്ഞു
എന്നിരുന്നാലും എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതി നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചു പിടിക്കാൻ അവൾ ആവതും ശ്രമിച്ചു കൊണ്ടിരുന്നു. ശ്രുതിമോൾക്ക് വേണ്ടി. അവളുടെ നല്ല ഭാവിക്കു വേണ്ടി.
**********************************
“ശ്രീജിത്തിന് കുറച്ചു കടങ്ങൾ. ഈ വീട് വിറ്റാൽ ആ ബാധ്യതകൾ തീർക്കാം എന്നാ ശ്രീ പറയുന്നേ. അമ്മയെ ഞങ്ങൾ കൊണ്ടു പോകാം . ചേച്ചി തല്ക്കാലം ഒരു വാടക വീടെടുക്കട്ടെ
“അത് നടക്കില്ല. എന്റെ കാലശേഷം എന്താന്ന് വെച്ചാ ചെയ്തോളു. ഇത് വിറ്റിട്ട് ഞാൻ എവിടേക്കുമില്ല. നിങ്ങളുടെ അച്ഛനുണ്ടാക്കിയ വീടാ ഇത്. എന്റെ മരണംവരെ എനിക്കീ വീട്ടിൽ കഴിയണം.”
അമ്മയും ശാരിയും കുറെ നേരമായി തർക്കം തുടരുന്നു. വേണി അങ്ങോട്ട് നോക്കാനേ പോയില്ല. എല്ലാം അവളും കേൾക്കുന്നുണ്ടായിരുന്നു.
“അത്രക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ അവന്റെ വീട് വിൽക്കട്ടെ. എന്നിട്ട് നിങ്ങൾ ഇവിടെ വന്നു താമസിച്ചോ.
അമ്മ അവസാന വാക്കെന്നോണം പറഞ്ഞു നിർത്തി.
“അത് ശരിയാവില്ലമ്മേ. ഇതിലും നല്ല വീടല്ലേ അത്. അത് വിറ്റാൽ ശരിയാകില്ല.പിന്നെ അതുമല്ല ശ്രീക്ക് താല്പര്യമില്ല ഇവിടെ വന്നു നിൽക്കാൻ.
“എന്തു തന്നെയായാലും ഇതിപ്പോ വിൽക്കാൻ ഞാൻ സമ്മതിക്കില്ല.”
അമ്മ ഉറപ്പിച്ചു പറഞ്ഞു.
“വേണിയും മോളും തനിച്ച് വാടക വീട്ടിൽ താമസിക്കുന്നതൊന്നും ശരിയാവില്ല.അവള് ജോലിക്കു പോകുമ്പോ ആ കുട്ടി തനിച്ചാകില്ലേ വീട്ടിൽ.
“എന്നാപ്പിന്നെ അമ്മ ചേച്ചിയുടെ കൂടെ നിൽക്ക്.”
“ഓഹോ… അപ്പൊ വീട് വിറ്റ് കിട്ടാനുള്ളതും വാങ്ങി അമ്മയേം ഒഴിവാക്കാം അല്ലെ.? ഇപ്പോ ഇറങ്ങിക്കോ ഇവിടുന്ന്. എന്റെ കാലശേഷം ഇത് നിനക്ക് തന്നെയാ. കൂടുതൽ ഒന്നുമെനിക്ക് പറയാനില്ല.
“ചേച്ചി അമ്മയോടൊന്നു പറ
പോകാനിറങ്ങുമ്പോൾ ശാരി യാചനയുമായി വേണിക്കരുകിലെത്തി.
“ഉം.. ഞാൻ പറയാം.
ഉള്ളിൽ സങ്കടമുണ്ടായിരുന്നെങ്കിലും വേണി അവൾക്ക് വാക്ക് കൊടുത്തു.
അതവൾ അമ്മയ്ക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
“പറയാനുള്ളത് ഞാനവളോട് പറഞ്ഞിട്ടുണ്ട്. ഇനി നീയൊന്നും പറയണ്ട.”
അമ്മയുടേത് മാറ്റമില്ലാത്ത തീരുമാനമാണെന്ന് വേണിക്ക് മനസ്സിലായി.
ശാരി മുഖം വീർപ്പിച്ചു ഇറങ്ങി പോകുകയും ചെയ്തു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ കുട്ടികൾക്കും ശ്രീജിത്തിനുമൊപ്പം വീട്ടിലേക്ക് താമസത്തിനെത്തി.
“ഞങ്ങൾ ആ വീട് വാടകക്ക് കൊടുത്തു. അതൊരു വരുമാനമായല്ലോ. കടങ്ങൾ കുറച്ചായി തീർക്കുകയും ചെയ്യാം.
അവൾ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി.
വേണിയും, ശ്രുതിമോളും ഉപയോഗിച്ചിരുന്ന മുറി അവരുടെ അനുവാദം പോലുമില്ലാതെ അവൾ കൈക്കലാക്കി.
പതിയെപ്പതിയെ അടിച്ചിറക്കപ്പെടുകയാണെന്ന് മനസ്സിലായ വേണി. എപ്പോ വേണമെങ്കിലും ഇറങ്ങി കൊടുക്കാൻ തയ്യാറായി കാത്തിരുന്നു.
തുടരും..
തനിയെ (22)
വേണി ഫോണെടുത്ത് സമയം നോക്കി. പുലർച്ചെ രണ്ടുമണിയായിരിക്കുന്നു.ശ്രുതി അവളെ കെട്ടിപ്പിടിച്ചു ഗാഡ്ഡനിദ്രയിലാണ്. ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ..
വേണി വാത്സല്യത്തോടെ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.
ഉറക്കം നഷ്ടപ്പെടുത്തി ഓർമ്മകളുടെ ഓളപരപ്പിൽപ്പെട്ട് ഒഴുകി നടന്ന മനസ്സിനെ അവൾ സ്വയം ശാസിച്ചു.
എത്രയോ വർഷങ്ങൾക്കുമുന്നേ ജീവിതത്തിൽ നിന്നും മായ്ച്ചു കളയപ്പെട്ട ഒരു പേരാണ് പ്രസാദ്. നടന്നു കയറിയ വഴിത്താരകളിലൊന്നിലും പ്രസാദ് എന്ന വ്യക്തിയുടെ നേർത്തയൊരടയാളം പോലും അവശേഷിക്കുന്നില്ല എന്നിട്ടും വീണ്ടുമൊരിക്കൽ കൂടി കണ്ടുമുട്ടി എന്നത് കൊണ്ട് മാത്രം ചോർന്നു പോകേണ്ട ഒന്നാണോ നീയിത്രയും കാലംകൊണ്ട് നേടിയെടുത്ത ഉൾക്കരുത്ത്.
ഒരിക്കൽ നിസ്സഹായയും, നിരാലംബയുമായിരുന്ന ഒരുവൾ , മുന്നോട്ടുള്ള തന്റെ പാതയിൽ തടസ്സമായി വരുന്ന എന്തിനെയും, ഏതിനെയും തട്ടിമാറ്റാനുള്ള ആർജ്ജവം നേടിയെടുത്ത് ചങ്കൂറ്റമുള്ളൊരു പെണ്ണായി.അതിനി ആരുടെ മുന്നിലും അടിയറ വെക്കേണ്ടതില്ല.
ആത്മനൊമ്പരങ്ങളിൽ നീറിനീറിക്കരഞ്ഞും, നാളെയേയോർത്തു വേവലാതിപ്പെട്ടും, ഇന്നിനെയോർത്തു വിലപിച്ചും നടന്ന പാവം പെണ്ണല്ല ഇന്ന് വേണി. അനുഭവങ്ങളുടെ തീച്ചൂട് ഉള്ളിലേന്തുന്ന കരുത്തിന്റെ പര്യായമാണിന്നവൾ.
എന്നിട്ടും കൊച്ചു കുട്ടികളെപ്പോലെ ചപലയാകുന്നോ നീ.
പാടില്ല അവൾ മനസ്സിന്റെ മിന്നലോട്ടങ്ങൾക്ക് കടിഞ്ഞാണിട്ടു
“വേണി, പ്രസാദ് വേറെ കല്യാണം കഴിച്ചുട്ടോ. തനിക്കും ഒരെണ്ണമായ്ക്കൂടെ. എന്തിനാ ലൈഫ് നശിപ്പിച്ചുകളയുന്നെ ??
ഒരിക്കൽ ഷീജ അവളോട് ചോദിച്ചു.
“പ്രസാദിന് ഒന്നല്ല പത്തു കല്യാണം വേണേൽ ആവാം. ബാധ്യതകളൊന്നുമില്ല ല്ലോ. എന്റെ അവസ്ഥ അതല്ലല്ലോ ചേച്ചി. എനിക്കിപ്പോ ഏറ്റവും പ്രധാനം ഒരു വീടുണ്ടാക്കുക എന്നതാ. പിന്നെ ശ്രുതിമോൾടെ പഠനം, അവളുടെ ഭാവി അതിനിടയിൽ കല്യാണം കഴിക്കാൻ കൂടി സമയം വേണ്ടേ??
വേണി ചിരിച്ചു.
എന്തിനായിപ്പോ ധൃതി കൂട്ടി വീടുപണി തുടങ്ങിവെക്കുന്നെ. കടക്കാരിയാകാനുള്ള ഒരുക്കമാണോ.
ഷീജ അവളെ നിരുത്സാഹപ്പെടുത്തി.
വേണി അതിനും മറുപടിയില്ലാതെ വെറുതെ ചിരിച്ചു.
ശാരിയും ശ്രീജിത്തും സ്ഥിരതാമസത്തിനു വന്നതിന് ശേഷം വേണിയും മോളും പതിയെ കുടിയിറക്കപ്പെടുകയായിരുന്നു.തൊട്ടതിനും പിടിച്ചതിനുമെല്ലാം ശാരി ഓരോ കുറ്റങ്ങൾ കണ്ടു പിടിച്ചു.
“നിന്നെപ്പോലെ ഒരവകാശം എനിക്കുമുണ്ടീ വീട്ടിൽ. എന്റെ ഷെയർ കിട്ടും വരെ ഞാനും മോളും ഇവിടെ തന്നെ താമസിക്കും. തടയാമെങ്കിൽ തടഞ്ഞോ.”
ഒരു ദിവസം വേണി അവളോട് ഒച്ചയുയർത്തി.
ശ്രുതിമോളുടെ ഏങ്ങിക്കരച്ചിലാണ് അന്ന് ഡ്യൂട്ടി കഴിഞ്ഞെത്തിയ വേണിയെ എതിരേറ്റത്.
“ചിറ്റ വഴക്ക് പറഞ്ഞു. എന്റെ സ്കൂൾ ബാഗെടുത്ത് വലിച്ചെറിഞ്ഞു.”
കരയുന്നതിന്റെ കാരണം തിരക്കിയ വേണിയോട് അവൾ ഇടറിക്കൊണ്ട് പറഞ്ഞു.
“കുഞ്ഞിനെ കിടത്തിയുറക്കിയിട്ട് ഞാനൊന്നു കുളിക്കാൻ കയറിയതാ. അവൾ സ്കൂൾ വിട്ടു വന്നയുടനെ ബാഗ് ആ കട്ടിലിൽ കൊണ്ട് വെച്ച് ശബ്ദമുണ്ടാക്കി. അപ്പൊ കുഞ്ഞഴുന്നേറ്റ് കരഞ്ഞു.”
ശാരി അവളുടെ ഭാഗവും ന്യായീകരിച്ചു.
ശ്രുതിമോൾക്ക് ആ കുഞ്ഞിനോടുള്ള വാത്സല്യം വേണിക്കറിയാം. അവളുടെ ജീവനാണ് അപ്പുമോൻ. അവനെ കൊഞ്ചിക്കാനുള്ള ആഗ്രഹം കൊണ്ട് സ്കൂൾ വിട്ടു വന്നാലുടനെ അവളവന്റെ പിന്നാലെ കൂടും.സ്കൂളിൽ പോകുന്ന നേരം വരെയും അവൾ കുഞ്ഞിനരികിലായിരിക്കും.
ശാരിക്ക് പലപ്പോളും അതൊരനുഗ്രഹമാണ്. എന്നിരുന്നാലും ചില നേരങ്ങളിൽ അവളത് മറക്കും.
“അമ്മ ഇതൊന്നും കാണുന്നില്ലേ??
വേണി ദേഷ്യത്തോടെ അമ്മയെ നോക്കി.
അവർ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ അവിടെ നിന്നും മാറിക്കളഞ്ഞു.
ശാരി വന്നതിനുശേഷം അമ്മയ്ക്കും വലിയ മാറ്റം വന്നിട്ടുണ്ട്. പഴയപോലെ ശാരിക്കൊപ്പം ചേർന്ന് വേണിയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ്..
വീടുപണി തുടങ്ങാൻ തന്റെ ഷെയർ വേണമെന്ന് വേണി ഉറപ്പിച്ചു പറഞ്ഞതോടെ അമ്മയുടെ ദേഷ്യം ഇരട്ടിയായി.
“വീട് വിൽക്കാതെ യാതൊന്നും എടുത്തു തരാനില്ല എന്ന നിലപാടിലായിരുന്നു ശ്രീജിത്ത്.
“എങ്കിൽപ്പിന്നെ ഞാനും മോളും ഞങ്ങൾക്ക് തോന്നുന്ന കാലംവരെ ഇവിടെ തന്നെ താമസിക്കും.”
വേണിയും അവളുടെ നിലപാടിൽ ഉറച്ചു നിന്നു.
പക്ഷേ സ്വന്തം വീട്ടിൽ, സ്വന്തം അമ്മയുടെയും അനുജത്തിയുടെയും മുന്നിൽ അന്യയാകുന്നതിന്റെ വേദന അസഹ്യമായപ്പോൾ വേണി ശ്രുതിയെ ഹോസ്റ്റലിലാക്കി.
അവൾ കാർത്തികക്കൊപ്പം ലേഡീസ് ഹോസ്റ്റലിലേക്കും മാറി.
“വേണി, അമ്മക്ക് നല്ല സുഖമില്ല. ശാരിയെക്കൊണ്ട് ആകുന്നില്ല എന്റെ മരുന്നും മറ്റു കാര്യങ്ങളുമെല്ലാം കൂടി. നീയും മോളും ഇവിടെ വന്നു താമസിക്ക്. ഹോസ്റ്റലിൽ കൊടുക്കുന്നതിന്റെ പകുതി മതിയല്ലോ ഇവിടുത്തെ ചിലവുകൾക്ക്. നിന്റെയൊരു കൈത്താങ്ങ് എനിക്കും വേണം.ഈയിടെയായി ശ്രീജിത്തിനെക്കൊണ്ട് തനിയെ ആകുന്നില്ല എല്ലാംകൂടി.”
മാസങ്ങൾക്ക് ശേഷം അമ്മ വിളിച്ച് പരാധീനതകളുടെ കെട്ടഴിച്ചു
അവിടുന്ന് ഇറങ്ങിപോരുമ്പോൾ അമ്മയൊരിക്കലും പറഞ്ഞില്ലല്ലോ ഇത് നിനക്കും കൂടി അവകാശപ്പെട്ടയിടമാണ്. ഇറങ്ങിപ്പോകേണ്ടയെന്ന്. ഇപ്പോ ശാരി കയ്യൊഴിഞ്ഞു തുടങ്ങിയപ്പോ എന്നെ വേണം അല്ലെ. അമ്മയുടെ മരുന്നിന് വേണ്ടതിൽ കുറച്ചൊക്കെ ഞാനും തന്നോളാം. ബാക്കി ശാരിയും തരട്ടെ അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. എനിക്കുടനെ വീടുപണി തുടങ്ങണം.
മറുത്തെന്തെങ്കിലും പറയാൻ അവൾ അമ്മയെ അനുവദിച്ചില്ല.കാൾ കട്ട് ചെയ്തു.
മുന്നോട്ടുള്ള ജീവിതത്തിൽ മനസ്സിനെ ഇനിയും കല്ലാക്കി മാറ്റിയെ തീരൂ എന്നൊരു പാഠം കൂടി വേണി പഠിച്ചെടുത്തു
******************************
വേണിയേച്ചി, സന്ദീപ് ഡോക്ടർ ഫ്ലാറ്റ് ഒഴിയുകയാണ്. പുതിയൊരു വീടുണ്ടാക്കുന്നതിലും നല്ലത് ഇവിടെത്തന്നേ ഒരു ഫ്ലാറ്റ് വാങ്ങുന്നതാ. ഇപ്പോഴത്തെ ജോലിയിൽ നിന്ന് ഇത്രയും ഭേദപ്പെട്ടൊരു സാലറി കിട്ടുന്നുണ്ടല്ലോ. ശ്രുതിമോളുടെ തുടർപഠനങ്ങൾക്കും ഇവിടെത്തന്നേ തുടരുന്നതാ ചേച്ചിക്ക് ഗുണം. സ്വന്തം വീടായാൽ വാടക കൊടുത്തു മുടിയേം വേണ്ട.
അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു പോരും വഴി ഗീതു വേണിയോട് പറഞ്ഞു.
അതിനിപ്പോ നാട്ടിലെ സ്ഥലം വിൽക്കേണ്ടി വരും. അക്കൗണ്ടിൽ കിടക്കുന്ന കിടക്കുന്ന പണം ഒന്നിനും തികയില്ല ല്ലോ ഗീതു.
“തല്ക്കാലം കയ്യിലുള്ളത് അഡ്വാൻസായി കൊടുത്ത് ചേച്ചിയുടെ പേരിലേക്ക് മാറ്റാനുള്ള കാര്യങ്ങൾ ചെയ്തിടാം. ബാക്കി പൈസ സ്ഥലം വിറ്റ് കിട്ടിയിട്ട് കൊടുത്തു തീർത്താൽ മതി. ഞാൻ പറയാം ഡോക്ടറോട്. അദ്ദേഹം സമ്മതിക്കും. നല്ലൊരു മനുഷ്യനാ.
“ഉം… ശ്രമിച്ചു നോക്ക്.
വേണി സമ്മതം മൂളി.
പിറ്റേന്ന് ഗീതു വന്നത് ഡോക്ടറെ കണ്ട് എല്ലാം പറഞ്ഞുറപ്പിച്ച സന്തോഷത്തോടെയായിരുന്നു.
വേണിയുടെ മനസ്സും വലിയൊരു ദുരിതക്കടൽ നീന്തിക്കയറിയ ആശ്വാസനിശ്വാസമുതിർത്തു.
“ചേച്ചി.. അഡ്വാൻസ് കൊടുത്തു കഴിഞ്ഞാൽ കയറി താമസിച്ചോ എന്ന് പറഞ്ഞിട്ടുണ്ട് ഡോക്ടർ. അദ്ദേഹം ലണ്ടനിലേക്ക് പോകുന്നു.ബാക്കി പണം റെഡിയാക്കിയിട്ട് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്താൽ മതി. അതിന് ധൃതി വേണ്ട എന്നും പറഞ്ഞിട്ടുണ്ട്. തല്ക്കാലം ഒരു എഗ്രിമെന്റ് എഴുതി ഒപ്പിട്ടു കൊടുത്താൽ മാത്രം മതി.”
ഞാൻ പറഞ്ഞില്ലേ ചേച്ചി നല്ല മനുഷ്യനാന്ന്.
വേണിയും ആ നല്ല മനസ്സിന് ആവോളം നന്ദി പറഞ്ഞു.
ഗീതുവിനും സ്വന്തമായൊരു വീടുണ്ടാകും വരെ അവളെയും മക്കളെയും കൂടെ കൂട്ടണം.
വേണി ആ തീരുമാനം മനസ്സിൽ വെച്ചു.
അന്ന് രാത്രി എല്ലാരും നിറഞ്ഞ സന്തോഷത്തിലായിരുന്നു.
ആഹാരം കഴിക്കാൻ ഒരുങ്ങുമ്പോഴാണ് കാളിംഗ് ബെൽ ശബ്ധിച്ചത്.
ആരായിരിക്കും എന്ന പരിഭ്രമത്തോടെ വേണി എല്ലാരേയും മാറി മാറി നോക്കി. പിന്നെ വാതിൽക്കലേക്ക് നടന്നു.
വാതിൽ തുറക്കാതെ ജനൽ പാളികൾ ചെറുതായി തുറന്ന് അവൾ പുറത്തേക്ക് നോക്കി.
പ്രസാദ് കയ്യിൽ ഒന്നുരണ്ടു കവറുകളുമായി അക്ഷമയോടെ സിറ്റൗട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.
തുടരും.
തനിയെ
അവസാനഭാഗം 🥰🥰🥰
“എനിക്കെന്റെ മോളെയൊന്നു കാണണം.”
തുറക്കപ്പെട്ട വാതിലിനപ്പുറം പ്രസാദ് വേണിയോടാവശ്യപ്പെട്ടു.
“നിങ്ങളുടെ മോളോ..? ഇത്രയും വർഷങ്ങൾ നിങ്ങളുടേതല്ലാതിരുന്ന ഒരു മകൾ ഇപ്പോഴെങ്ങനെ നിങ്ങളുടെയായി.?
വേണി മാറിൽ കൈകൾ കെട്ടി മുഖത്തൊരു പുച്ഛഭാവമെടുത്തണിഞ്ഞു.
“തർക്കിക്കാനോ, വഴക്കിടാനോ അല്ല ഞാനിപ്പോ വന്നത്. നീയിവിടെയുണ്ടെന്നറിഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് തോന്നി. ഞാനും ഇങ്ങോട്ടു താമസം മാറിയിട്ട് കുറെയായി. ഈ വീടൊന്നു കണ്ടുപിടിക്കാൻ കുറെ അലഞ്ഞു.
“ഇത്രയുമൊക്കെ കഷ്ടപ്പെട്ടതിന്റെ ആവശ്യമെന്താവോ ?
ഞാൻ പറഞ്ഞല്ലോ കാണണം എന്നൊരു തോന്നൽ. പിന്നെ ഇതെല്ലാം അവൾക്ക് കൊടുക്കണമെന്ന് ഒരാഗ്രഹം.
അയാൾ കയ്യിലിരുന്ന കവറുകൾ അവൾക്ക് നേരെ ഉയർത്തിക്കൊണ്ട് പറഞ്ഞു.
“എന്തായിത് ?
“കുറച്ചു ഡ്രസ്സുകൾ, പിന്നെ സ്വീറ്റ്സ്…
“അവൾക്ക് ആവശ്യമുള്ള ഡ്രെസ്സുകളും സ്വീറ്റ്സുമെല്ലാം ഞാൻ വാങ്ങി കൊടുക്കുന്നുണ്ട്. നിങ്ങൾ കൊണ്ടു കൊടുക്കാതിരുന്നിട്ട് പട്ടിണി കിടന്നു നരകിച്ച ഇന്നലെകൾ അവളുടെ ജീവിതത്തിൽ നിന്ന് മാഞ്ഞു പോയി. ഇനിയിതിന്റെ ആവശ്യമില്ല.
“അത് നീ മാത്രം പറഞ്ഞാൽ പോരല്ലോ എന്റെ മോളുകൂടി പറയട്ടെ.
“നിങ്ങളുടെ മോളോ..? ഇനിയാ വാക്ക് നിങ്ങൾ ഉച്ചരിച്ചു പോകരുത്.
നിങ്ങളുടെ കപടസ്നേഹത്തിൽപെട്ട് ആ കൈപിടിച്ച് കൂടെ വരുമ്പോൾ ഞാൻ വെറുമൊരു പൊട്ടിപ്പെണ്ണായിരുന്നു. എന്തിനും ഏതിനും കരയാൻ മാത്രമറിയുന്ന ഒരു പാവം പെണ്ണ്.
ഇന്നവൾ ഒരുപാട് മാറിയിരിക്കുന്നു. അല്ല നിങ്ങൾ മാറ്റിയെടുത്തിരിക്കുന്നു. അതിനെനിക്ക് നിങ്ങളോട് നന്ദിയുണ്ട്. പക്ഷേ ഇനിയെന്റെ ജീവിതത്തിൽക്കയറി ഇടപെടാൻ വന്നാൽ സമ്മതിച്ചു തരില്ല ഞാൻ. എല്ലാ ബന്ധങ്ങളും 15 വർഷങ്ങൾക്ക് മുന്നേ കോടതിവരാന്തയിൽവെച്ച് അവസാനിപ്പിച്ചു പോയതാ. ഇനിയത് കൂട്ടിച്ചേർക്കാൻ ശ്രമിക്കേണ്ട.
എന്റെ മോളാത്രേ ത്… ഫൂ. നാണമില്ലാത്ത നായേ കടന്നു പോ എന്റെ മുന്നിൽ നിന്ന്.
വേണി ഉച്ചത്തിൽ അലറി.
“അമ്മേ, മതി നിർത്ത്.
ശ്രുതി അവൾക്കരികിലേക്ക് വന്ന് പ്രസാദിനെയൊന്നു നോക്കി.
“. സ്ഥാനം കൊണ്ട് മാത്രം ആരും ആരുടേയും അച്ഛനും മകളുമൊന്നുമാകുന്നില്ല. മക്കളോടുള്ള കടമകൾക്കു നേരെ കണ്ണടക്കുന്ന ഒരുത്തനും ആ സ്ഥാനത്തിന് അർഹനുമല്ല. എനിക്ക് ആവശ്യമുള്ളതെല്ലാം ഇന്നുവരെ എന്റെയമ്മയാണ് എനിക്ക് നേടി തന്നിട്ടുള്ളത്.
നിങ്ങളിപ്പോ ഈ കൊണ്ടു വന്നിരിക്കുന്നത് എത്ര വിലപിടിപ്പുള്ളതാണെങ്കിലും ഞാനതിനു യാതൊരു വിലയും കൽപ്പിക്കുന്നില്ല.
ഞങ്ങൾ ഇനിയെങ്കിലും സമാധാനമായി ജീവിച്ചോട്ടെ. ഉപദ്രവിക്കരുത്. ഇനി ഞങ്ങൾക്കു വേണ്ടി ചെയ്യാനുള്ളൊരു നന്മ അത് മാത്രമാണ്. അതുകൊണ്ട് ഇനിയും ഇവിടെ നിന്ന് സമയം കളയാതെ ഇറങ്ങിപ്പോകാൻ നോക്ക്.
ശ്രുതി പുറത്തേക്കു വിരൽ ചൂണ്ടി.
“ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട് . നിങ്ങളെ മറന്നു ജീവിച്ചതിന്റെ ശിക്ഷയാകാം, കൂട്ടായി വന്നവരെല്ലാം ഓരോ കാരണങ്ങളുണ്ടാക്കി ഉപേക്ഷിച്ചു പോയി. അച്ഛനിന്ന് തനിച്ചാണ്.ഒറ്റക്കായപ്പോഴാണ് നിങ്ങളുടെ വില ഞാൻ മനസ്സിലാക്കിയത്. അച്ഛനോട് ക്ഷമിക്കാൻ ആകുമെങ്കിൽ ക്ഷമിക്ക് വല്ലപ്പോഴുമെങ്കിലും വന്നുകാണാനുള്ള അനുവാദം കിട്ടിയാൽ മതി. അതിൽ കൂടുതൽ അവകാശങ്ങളോ, അധികാരങ്ങളോ വേണ്ടെനിക്ക്.
പ്രസാദ് ശ്രുതിയുടെ അടുത്തേക്ക് ചേർന്ന് നിന്ന് ആ കൈകൾ സ്വന്തം കൈക്കുള്ളിലാക്കി.
ക്ഷമിക്കാനോ നിങ്ങളോടോ ??
കൂട്ടുകാരൊക്കെ അച്ഛനെക്കുറിച്ചു അഭിമാനം കൊള്ളുമ്പോൾ ഒരുപാട് സങ്കടപ്പെട്ടവളാ ഞാൻ.അതൊക്കെ മറന്ന് ശ്രുതി അമ്മയുടെ മാത്രം മോളായി ജീവിച്ചു തുടങ്ങിക്കഴിഞ്ഞു ഇനി നിങ്ങളുടെ ആവശ്യം എനിക്കില്ല.
അമ്മക്ക് നിങ്ങളോട് ക്ഷമിക്കാൻ കഴിയാത്തിടത്തോളം എനിക്കുമതിനു കഴിയില്ല.
“വേണു… എന്നോട് ക്ഷമിക്കാൻ നിനക്കും ആകില്ലേ.
അയാൾ യാചനയോടെ വേണിയുടെ കണ്ണുകളിലേക്ക് നോക്കി.
വേണി നിഷേധ ഭാവത്തിൽ തല ചലിപ്പിച്ചു കൊണ്ട് അകത്തേക്ക് നടന്നു.
അവൾക്ക് പിന്നാലെ ശ്രുതിയും അകത്തു കയറി വാതിൽ ചേർത്തടച്ചു.
ഏറെ നേരത്തിനു ശേഷം ഗേറ്റിന്റെ കൊളുത്തെടുക്കുന്നതും പിന്നെയത് ചേർന്നടയുന്നതും ശബ്ദ വീചികളായി വേണിയുടെ കാതിൽ പതിച്ചു.
**-*–********************
ഫ്ലാറ്റിലേക്കു മാറും മുൻപ് വേണി ഒരു വട്ടം അമ്മയെ വിളിച്ചു.
“പാല്കാച്ചിന് അമ്മ വരുന്നെങ്കിൽ പറഞ്ഞോളൂ. ഞാൻ വണ്ടിയുമായി വരാം.
“ഓ… വേണ്ട. ഞാനെങ്ങോട്ടും വരുന്നില്ല.എന്നോട് ചോദിച്ചിട്ടല്ലല്ലോ നീ ഫ്ലാറ്റ് വാങ്ങിച്ചതും ഈ സ്ഥലം വിൽക്കാൻ ഒരുങ്ങിയതും. ഇനിയിപ്പോ ബാക്കി കാര്യങ്ങളും നിന്റെയിഷ്ടംപോലെതന്നെ നടക്കട്ടെ.
“ശരി അങ്ങനെതന്നെയായിക്കോട്ടെ. തകർച്ചയുടെ പടവിൽ നിന്നും വേണി അത്യഘാതമായ തോൽവിയുടെ ആഴങ്ങളിലേക്ക് പതിച്ചിരുന്നുവെങ്കിൽ നിങ്ങളൊക്കെ ഒരുപാട് സന്തോഷിച്ചേനെ അല്ലെ..?? വേണിയുടെ വിജയം നിങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ലായിരിക്കാം. അതിലേനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. വേണി ഇനിയുംമുന്നോട്ട് തന്നെയാണ്. ദൈവം കൂടെയുണ്ടെന്ന വിശ്വാസമുണ്ട്. അതു മാത്രം മതി ഇനിയങ്ങോട്ടുള്ള ജീവിതത്തിലും വേണിക്ക് കരുത്തു പകരാൻ.
ബന്ധങ്ങളും, കടമകളും കടപ്പാടുകളും കാലിൽ വീഴുന്ന ചങ്ങലക്കെട്ടുകൾ തന്നെയാണ്. ഇനിയുള്ള ജീവിതത്തിൽ എനിക്ക് മോളും അവൾക്ക് ഞാനും മാത്രം മതി.
എന്റെ മോൾക്ക് ഞാൻ അന്യയായി മാറുന്ന ഒരു സാഹചര്യം വന്നാൽ അതും തരണം ചെയ്യാൻ വേണിക്ക് കഴിയും. ആരുടെ മുന്നിലും ഒന്നിനുവേണ്ടിയും യാചിക്കാൻ വേണി വരില്ല.
അമ്മ മറുത്തെന്തെങ്കിലും പറയുംമുന്നേ വേണി കാൾ കട്ട് ചെയ്തു.
***********************************
പ്രസാദ് വന്നു പോയതിനു ശേഷമുള്ളൊരു അവധി ദിവസം. വേണി തുണികൾ നനച്ചു കൊണ്ടു നിൽക്കുമ്പോൾ പുറത്താരോ ബെല്ലടിച്ചു.
കൈകൾ തുടച്ച് അവൾ വാതിൽ തുറന്നു.
തളർന്ന ചിരിയുമായി തുളസി.
“വരൂ..”
അവളവരെ അകത്തേക്ക് ക്ഷണിച്ചു.
“അമ്മയിരിക്ക്. ഞാൻ ചായയെടുക്കാം.
വേണ്ട മോളെ. ഞാനിപ്പോ ചായകുടിച്ചതേയുള്ളു.
“അമ്മ വന്ന കാര്യം പറയാം. മോൾക്ക് അമ്മയോട് ദേഷ്യമൊന്നും തോന്നരുത്.
പറഞ്ഞോളൂ എന്ന ഭാവത്തിൽ വേണി അവർക്കെതിരെ കസേരവലിച്ചിട്ടിരുന്നു.
“പ്രസാദിപ്പോ പഴയപോലെയൊന്നുമല്ല അന്നത്തെയാ ആക്‌സിഡന്റിനു ശേഷം അവനൊരുപാട് മാറി. ഒന്നര വർഷത്തോളമെടുത്തു ആ കിടപ്പിൽ നിന്നും അവനെണീറ്റ് നടക്കാൻ.
ചെയ്തു കൂട്ടിയ പാപങ്ങളെല്ലമോർത്തു പശ്ചാത്തപിക്കാൻ ആ ഒരു കാലയളവു മതിയായിരുന്നു അവന്.
വീണ്ടും ജോലിക്കു പോയിത്തുടങ്ങിയപ്പോൾ വേറൊരു കല്യാണത്തിന് നിർബന്ധിച്ചത് ഞാനാ.
അവള് പക്ഷെ അധികകാലമൊന്നും അവനൊപ്പമുണ്ടായില്ല. അവർ തമ്മിലുള്ള പ്രശ്നങ്ങൾ എന്തായിരുന്നുവെന്നും എനിക്കറിയില്ല.
അവന്റെ മനസ്സിൽ നീയും മോളുമായിരുന്നു.നിങ്ങളോട് ചെയ്തു കൂട്ടിയ തെറ്റുകൾ ഓർത്തോർത്തു വിലപിച്ചു നടക്കുകയായിരുന്നു അവൻ. നിന്നെയും മോളെയും വന്നു കാണാൻ പല വട്ടം ശ്രമിച്ചതാ അവൻ. പിന്നെ സ്വയമെന്നോണം പറയും, ഞാനായിട്ട് വെട്ടി മുറിച്ചു കളഞ്ഞതല്ലേ, എവിടേലും സമാധാനമായി ജീവിച്ചോട്ടെ.
നാട്ടിലെ വീട് വിറ്റപ്പോൾ കിട്ടിയ പൈസയൊക്കെ ചേർത്തു ഈയിടെ ഇവിടൊരു വീട് വാങ്ങിയിട്ടുണ്ട്.
കഴിഞ്ഞതെല്ലാം മറക്കാനാകുമെങ്കിൽ നീ മോളെയും കൂട്ടി വീട്ടിലേക്കു വരണം.
“അമ്മ ക്ഷമിക്കണം.ഞാൻ വരില്ല.. കൂടുതലൊന്നും എനിക്ക് പറയാനില്ല ഇക്കാര്യത്തിൽ.
വേണി ഇരുന്നിടത്തു നിന്നെണീറ്റ് അകത്തേക്ക് പോയി.
അവൾക്ക് പിന്നാലെ പോകണോ, അതോ പുറത്തേക്കു പോകണോ എന്നറിയാതെ തുളസി അല്പനേരം കൂടി അവിടെ തറഞ്ഞു നിന്നു. പിന്നെ സാവധാനം വാതിൽ കടന്ന് മുറ്റത്തേക്കിറങ്ങി.
****-****—***************************
“ചേച്ചി, അതൊന്നും ശരിയാകില്ല.. ഒന്നാമത്തെ ഫ്ലാറ്റിൽ ആകെ രണ്ടു മുറികളെയുള്ളൂ. ചേച്ചിക്ക് ആരെങ്കിലുമൊരതിഥികൾ വന്നാൽ കിടക്കാനൊരിടമില്ലാതെ പെട്ടുപോകും. ഞാനും പിള്ളേരും ചേച്ചിക്ക് ശല്യമാകുകയും ചെയ്യും.”
ഫ്ലാറ്റിലേക്ക് ഒന്നിച്ചാണ് താമസം മാറുന്നതെന്ന വേണിയുടെ തീരുമാനമറിഞ്ഞപ്പോൾ ഗീതു ഒഴിഞ്ഞു മാറി.
“ഇത്രയും നാൾ ഇവിടെ ആരും ആർക്കും ശല്യമാകാതെതന്നെ കഴിഞ്ഞു പോയില്ലേ നമ്മൾ. ഇനിയങ്ങോട്ടും അങ്ങനെ തന്നെ . നീ എതിർപ്പൊന്നും പറയണ്ട. പിന്നെ അതിഥികളുടെ കാര്യം.. നൊന്തുപെറ്റ തള്ളപോലും തിരിഞ്ഞു നോക്കാത്ത എനിക്കാണോ അതിഥികൾ.
“നമ്മുടെ സന്തോഷങ്ങളിലേക്ക് ആരെയും കടന്നു വരാൻ നമുക്കനുവാദം കൊടുക്കേണ്ടടോ. വാടക കൊടുക്കാൻ മാറ്റിവെച്ചിരുന്ന പൈസ ഇനി ആഘോഷങ്ങൾക്കായി മാറ്റി വെക്കാം. നമ്മുടെ മക്കളും ജീവിതം ആസ്വദിക്കട്ടെ. നമുക്ക് കിട്ടാതെപോയതെല്ലാം അവർക്കെങ്കിലും നേടികൊടുക്കാൻ നമുക്ക് ശ്രമിക്കണം. നാളെ അവരുടെ തണലിൽ സ്വസ്ഥമായി ജീവിക്കാൻ വിധിയുണ്ടെങ്കിൽ അതിൽപരമൊരു ഭാഗ്യം വേറെ കിട്ടാനുമില്ല.
ഇനിയഥവാ വലുതാകുമ്പോൾ അവരവരുടെ കാര്യം നോക്കി പോകുന്നെങ്കിൽ പോട്ടേ ന്ന്.. അപ്പോഴും എനിക്കു നീയും നിനക്ക് ഞാനുമുണ്ടാകും. അത് പോരേ.
ഗീതു വാക്കുകൾ നഷ്ടപ്പെട്ട് വേണിയെ കെട്ടിപ്പിടിച്ച് , പെയ്യാൻ വെമ്പുന്ന മേഘങ്ങളെ ഉള്ളിലൊതുക്കി നിന്നു.അവളുടെ നിശബ്ദമായ കരച്ചിൽ വേണി അറിയുന്നുണ്ടായിരുന്നു.
അവൾ ഗീതുവിന്റെ മുടിയിൽ മെല്ലെ തഴുകി തന്നോട് ചേർത്ത് പിടിച്ചു.
തനിച്ചായിപ്പോയ രണ്ടുപേർ പരസ്പരം താങ്ങും തണലുമാകുന്ന നിമിഷങ്ങൾക്ക് കൂട്ടായി, വീശിയടിച്ച കാറ്റിനൊപ്പം കാലം തെറ്റിയൊരു മഴയും കൂടെ വന്നു. മണ്ണും മനസ്സും കുളിർപ്പിച്ചു കൊണ്ട്.
ശുഭം 🥰🥰
ഇതുവരെയും കൂടെ നിന്ന് പ്രോത്സാഹനം തന്ന എല്ലാ കൂട്ടുകാരോടും ഒത്തിരി നന്ദി 🙏🙏സ്നേഹം 🥰🥰🥰❤️❤️

by