25/05/2026

പ്രണയാർദ്രം : ഭാഗം 16

രചന. –  അഞ്ജലി തങ്കച്ചൻ

ഗുപ്തൻ അകത്തേക്ക് ഓടിക്കയറി.
ഇല്ല… അകത്തെങ്ങും അവർ ഇല്ല, അവരുടെ സാധനങ്ങളും കാണാനില്ല.

ഒരുപക്ഷെ അവർ മടങ്ങിപ്പോയതായിരിക്കുമോ?അയാൾ ആലോചിച്ചു.

അങ്ങനെ വരാൻ വഴിയില്ല, അപ്പന്റെ ഓപ്പറേഷൻ നടത്താതെ തിരിച്ചു പോകുന്നില്ലെന്ന് കാർത്തു ഉറപ്പിച്ചതായിരുന്നു, അയാളെ മരണത്തിനു വിട്ട് കൊടുക്കാൻ അവൾ ഒരിക്കലും തയ്യാറാകില്ല.
പിന്നെ അവർ എവിടെ പോയി ?

അവരെ കാണാതായത്തിന് പിന്നിൽ ചന്ദ്രശേഖരനും സാന്ദ്രയും ആയിരിക്കുമോ?

എങ്ങനേയും അവരെ കണ്ടെത്തണം, അവരെ രക്ഷിക്കണം.

പെട്ടന്നാണ് വീട്ടുടമസ്ഥൻ അങ്ങോട്ട് വരുന്നത് ഗുപ്തൻ ശ്രെദ്ദിച്ചത്.

ഇവിടെ താമസിച്ചിരുന്നവർ എവിടെ ?ഗുപ്തൻ അയാളോട് ചോദിച്ചു.

ഡോക്ടറോട് അവർ പോകുന്ന കാര്യം പറഞ്ഞില്ലായിരുന്നോ?

പോകാനോ? എങ്ങോട്ട്?

അതെനിക്കറിയില്ല. താക്കോൽ എന്റെ വീട്ടിൽ കൊണ്ടുവന്നു തന്നത് ആ പെങ്കൊച്ചാ. അവർ പോകുവാണെന്നു പറഞ്ഞു.

നുണ പറയുന്നോ? ഞങ്ങൾ വന്നപ്പോൾ ഈ വീട് തുറന്നാണല്ലോ കിടന്നത്, നിങ്ങൾക്ക് നിങ്ങൾ താമസിക്കുന്ന വീട്ടിൽ കൊണ്ടുവന്ന് താക്കോൽ തന്നെങ്കിൽ ,ഇപ്പോൾ ഈ വീട് പൂട്ടികിടക്കണ്ടേ?ഗുപ്തൻ അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു.

എന്റെ പൊന്ന് ഡോക്ടറെ, ഞാനാണ് വീട് അടിച്ചു വാരാൻ വേണ്ടി വാതിൽ തുറന്നത്.
വീടിനകത്ത് പ്രേത്യേകിച്ച്‌ ഒന്നും ഇല്ലല്ലോ, അതുകൊണ്ടാണ് പൂട്ടാതെ ഇരുന്നത്.
ഈ ഡോക്ടറിന് ഇതെന്ത് പറ്റി??

അയാൾ മുഷിപ്പോടെ ചോദിച്ചു.

അവർ എപ്പോളാ താക്കോൽ തന്നത്?

ഒരു മുക്കാൽ മണിക്കൂർ ആയിട്ടുണ്ടാകും.

മോനേ… അവർ എവിടെ പോയതായിരിക്കും??
നീയൊന്ന് റോഡിൽ പോയി അന്വേഷിക്ക്, അവർ പോയെങ്കിലും അധികദൂരം പോയിട്ടുണ്ടാവില്ല. സൗദാമിനി കണ്ണീരോടെ പറഞ്ഞു.

ഞാൻ പോയി നോക്കാം അമ്മേ അയാൾ പൊടുന്നനെ വണ്ടിയിൽ കയറി.

അയാൾ ടൗണിലും ,പരിസര പ്രദേശങ്ങളിലും ഒക്കെ അവരെ തിരഞ്ഞിട്ടും, കണ്ടില്ല.

************
എന്നാലും അവർ എവിടെ പോയതായിരിക്കും?
എനിക്കൊരു സമാധാനവും ഇല്ല ഗോപേട്ടാ..
സൗദാമിനി കണ്ണുനീർ വാർത്തു.

നീയിങ്ങനെ കരഞ്ഞു കരഞ്ഞ് വല്ല അസുഖവും ഉണ്ടാക്കല്ലേ സൗദാമിനി. ഗുപ്തൻ അന്വേഷിക്കാൻ പോയിട്ടുണ്ടല്ലോ.

എന്തൊക്കെ ആശകളായിരുന്നു എനിക്ക്, എന്റെ മകളായി, ഗൗതമിന്റെ ഭാര്യയായി അവൾ എന്നും എന്റെ കൂടെ വേണമെന്ന് ആശിച്ചു… സൗദാമിനി മൂക്ക് പിഴിഞ്ഞു.

അമ്മക്കൊന്നു മിണ്ടാതിരിക്കാമോ കുറച്ച് നേരം, ദേഷ്യത്തോടെ ഗൗതം പറഞ്ഞു.

എനിക്ക് യാത്ര ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഞാനും കൂടെ അവരെ അന്വേഷിച്ചു പോകാമായിരുന്നു.നമ്മൾ കാരണമാണ് അവർ ഇപ്പോൾ അപകടത്തിൽ ആയത്. എനിക്കുറപ്പാണ് അവരെ കാണാതായതിന് പിന്നിൽ ആ സാന്ദ്ര ആയിരിക്കും. ബെസ്റ്റ് ഒരു തന്തയും ഉണ്ടല്ലോ അവൾക്ക്.

സൗദാമിനി ഞെട്ടലോടെ ഗൗതമിനെ നോക്കി.
മോനേ… അവർ എന്തെങ്കിലും ചെയ്യുമോ അവരെ??

അങ്ങനെ ഉറപ്പിക്കാൻ ഒന്നും പറ്റില്ല, ഒരുപക്ഷെ ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായത് കൊണ്ട് മനസ്സ് മടുത്തിട്ട് അവർ മടങ്ങി പോയതാണെങ്കിലോ? ഗോപൻ പറഞ്ഞു.

എന്തായാലും എന്റെ കാർത്തുവിനെ എനിക്ക് വേണം, എന്റെ ഗുരുവായൂരപ്പാ….എനിക്കവളെ തിരിച്ചു തന്നാൽ, ഗൗതമിന്റെയും കാർത്തുവിന്റെയും കല്യാണം ഞാൻ ഗുരുവായൂര് തന്നെ നടത്തിക്കോളാമേ..
സൗദാമിനി പറഞ്ഞു.

അമ്മേ…. അമ്മക്കെങ്ങിനെ ഇങ്ങനൊക്കെ പറയാൻ പറ്റുന്നു? എനിക്കാ കുട്ടിയെ അങ്ങനൊന്നും കാണാൻ പറ്റില്ല, ഒരു കുഞ്ഞനുജത്തിയോട് തോന്നുന്ന വാത്സല്യം മാത്രേ എനിക്കതിനോട് തോന്നിയിട്ടുള്ളൂ.
ഇനി മേലിൽ ഇത്തരം വർത്തമാനം പറയരുത്.
എന്റെ മനസ്സിൽ എന്റെ പെണ്ണായിട്ട് സീത മാത്രേ ഉള്ളൂ…
ദേഷ്യത്തോടെ പറഞ്ഞിട്ട് ഗൗതം മുറിയിലേക്ക് പോയി.

ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവനെ ദേഷ്യം പിടിപ്പിച്ചപ്പോൾ നിനക്ക് സമാധാനം ആയോ?
ഗോപൻ ചോദിച്ചു.

അതിന്,ഇവന് സീതയെ ഇഷ്ട്ടമുള്ള കാര്യം എനിക്കറിയില്ലായിരുന്നല്ലോ ഗോപേട്ടാ…
സൗദാമിനി മുഖം കുനിച്ചു.

നീ പോയി കുറച്ച് നേരം കിടക്കു..
ഞാനും കൂടെ പോയി നോക്കാം അവർ വഴിയിൽ എവിടെയെങ്കിലും ഉണ്ടോ എന്ന്.

ഗോപൻ റോഡിലേക്ക് ഇറങ്ങി.

**************

ഗുപ്തന് തല പെരുക്കുന്നത് പോലെ തോന്നി.
അയാൾ പോലീസ് സ്റ്റേഷനിലേക്ക് വണ്ടി തിരിച്ചു.

അമ്മയുടെ ആങ്ങളയുടെ മകളുടെ ഭർത്താവ് കിരൺ സ്ഥലം എസ് ഐ ആണ്. പുള്ളി വിചാരിച്ചാൽ എന്തെങ്കിലും ഒരു തുമ്പ് കിട്ടാതിരിക്കില്ല.

അയാൾ കിരണിന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു.

എനിക്ക് തോന്നുന്നത്, ആ വാടക വീടിന്റെ ഉടമസ്ഥനെ ഒന്ന് കുടഞ്ഞാൽ സത്യം അറിയാമെന്നാ. കിരൺ പറഞ്ഞു.
ഞാൻ എന്തായാലും അയാളെ ഒന്ന് വിളിപ്പിക്കാം.

പതിനഞ്ചു മിനിറ്റിനുള്ളിൽ തന്നെ അയാൾ സ്റ്റേഷനിൽ എത്തി.

എന്താ സർ വിളിപ്പിച്ചത്?

എടോ സത്യം പറയണം, കാർത്തുവും കറുപ്പനും എവിടെ പോയതാണ്. താക്കോൽ തന്നെന്നു പറയുന്നത് നുണയല്ലേ?

അയ്യോ ഞാനെന്തിനാ നുണ പറയുന്നത്, ഞാനാ വീട് വിൽക്കാൻ ഇട്ടിരുന്നതാ സാറെ, ഈ ഡോക്ടർ വന്നു ചോദിച്ചതുകൊണ്ട് മാത്രമാ ഞാനത് മൂന്ന് മാസത്തേക്ക് വാടകക്ക് തരാം എന്ന് പറഞ്ഞത്.

വാടക തരുന്നതും, അവരുടെ കാര്യങ്ങൾ അന്വേഷിക്കുന്നതും ഗുപ്തൻ ആണല്ലോ, അപ്പോൾ ഗുപ്തനോട് പറയാതെ അവർ താക്കോലും കൊണ്ടുത്തന്ന് പോകില്ല.. കിരൺ സംശയത്തോടെ അയാളെ നോക്കി.

സർ, ഞാനൊരു അദ്ധ്യാപകൻ ആയി ദീർഘകാലം ജോലി ചെയ്ത ആളാണ്. കള്ളം പറയാൻ ഞാൻ ശീലിച്ചിട്ടില്ല.എന്റെ വീട്ടിൽ സീസിടീവി ക്യാമറ ഉണ്ട്, ദാ…. എന്റെ മൊബൈലുമായിട്ട് കണക്ട് ആക്കിയിട്ടുമുണ്ട്. ഇതിൽ നോക്കിയാൽ അറിയാമല്ലോ.
അയാൾ മൊബൈൽ കിരണിന്റെ നേരെ നീട്ടി.

ശരിയാണ്. കാർത്തു താക്കോലുമായി ചെല്ലുന്നത് കാണാം.

കിരൺ മൊബൈൽ തിരിച്ചു നൽകി.

ശരി ഇപ്പോൾ പൊയ്ക്കോ, എപ്പോൾ വിളിച്ചാലും വരണം.

തീർച്ചയായും സർ.

അയാൾ പുറത്തേക്കു പോയി.

ചിലപ്പോൾ അവർ പോയത് തന്നെ ആയിരിക്കും ഗുപ്ത. എന്തായാലും ഞാൻ ടൗണിലെ സീ സീ ടീവി കൂടെ ഒന്ന് ചെക്ക് ചെയ്യാൻ പറയാം.

ശരി..എന്നാൽ ഞാൻ ഇറങ്ങുവാ..ഗുപ്തൻ പറഞ്ഞു

ശരി.ഞാൻ വിളിച്ചോളാം ഗുപ്താ..

അയാൾ വീട്ടിലേക്ക് പോയി.
വണ്ടി നിർത്തി ഇറങ്ങിയതും,ഫോണിലേക്ക് കിരണിന്റെ കാൾ വന്നു.

ഗുപ്തൻ തിടുക്കത്തിൽ കാൾ എടുത്തു.

ഗുപ്താ… ടൗണിലെ സീസീ ടിവിയിൽ അവരുടെ ദൃശ്യങ്ങൾ ഉണ്ട്. കറുപ്പനും കാർത്തുവും നടന്നു പോകുന്നത് വ്യക്തമായി കാണുന്നുണ്ട്. ഗുപ്തൻ കരുതുന്നത് പോലെ അവരെ ആരും അപകടപ്പെടുത്തിയതൊന്നും അല്ല.സ്വന്തം ഇഷ്ടപ്രകാരം അവർ പോയതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയും.

ഗുപ്തൻ വീട്ടിലേക്കു കയറി.
കസേരയിലേക്ക് തളർന്നിരുന്നു.

അവർക്കെന്തോ അപകടം പറ്റിയെന്ന് തന്നെ മനസ്സ് പുലമ്പുന്നു.
അയാൾ നെറ്റിയിൽ വിരൽ അമർത്തി.

ഇനി എന്ത് ചെയ്യും?? എങ്ങനെ അന്വേഷിക്കും??

പെട്ടന്ന് ഗുപ്തന്റെ ഫോൺ വീണ്ടും ബെല്ലടിച്ചു.

ഡോക്ടർ വിപിനാണ്.
ഗുപ്തൻ കാൾ അറ്റൻഡ് ചെയ്തു.

എടാ… നീ അത്യാവശ്യമായി ഇവിടം വരെ ഒന്ന് വരണം.

എന്താടാ…?

കാര്യമുണ്ട്. നീ വാ…ഇപ്പോൾ തന്നെ.

ശരി.

ഗുപ്തൻ തിടുക്കത്തിൽ കാറിൽ കയറി.

അര മണിക്കൂർ കൊണ്ട്, അയാൾ വിപിന്റെ ഹോസ്പിറ്റലിൽ എത്തി.

നീ വന്നേ… വിപിൻ ഗൗതമിന്റെ കൈ പിടിച്ചു.

എന്താടാ…

വരൂ… അയാൾ മോർച്ചറിയുടെ അടുത്തേക്ക് ഗുപ്തനെ കൊണ്ടുപോയി.

അയാൾ ഞെട്ടലോടെ വിപിനെ അമർത്തി പിടിച്ചു.
ആരാടാ… ആരാടാ… അകത്ത്.

എടാ മുഖം ശരിക്കും തിരിച്ചറിയാൻ പറ്റുന്നില്ല, പക്ഷെ എനിക്കൊരു സംശയം തോന്നി അതാ നിന്നെ വിളിച്ചത്.
നീ ഒന്ന് നോക്കിക്കേ…

ഗുപ്തൻ ഇടറുന്ന പാദങ്ങളോടെ കിരണിനൊപ്പം അകത്തേക്ക് കയറി.

************
തുടരും