രചന – സുധീ മുട്ടം
“അറിഞ്ഞുവോ സാവിത്രി വൈശാഖിന്റെ ഭാര്യയില്ലേ ശിൽപ്പ.അവള് ഒളിച്ചോടി പോയത്രേ”
ഓടിക്കിതച്ചെത്തിയ കാർത്തിക സാവിത്രിയുടെ കാതിലായി അടക്കമോതി..മൂക്കത്ത് വിരൽ ചേർത്ത് സാവിത്രി അത്ഭുതപ്പെട്ടു.
“നേരാണോ കാർത്തി നീ പറയുന്നത്”
“നേരന്ന്യാ..ഞാനെന്തിനാ നുണ പറയുന്നത്”
“ശ്ശൊ..എങ്ങനെ ഇരുന്നാ കൊച്ചാ..ഒരുപാവത്തെ പോലെ ആയിരുന്നില്ലേ.നടന്നാൽ മണ്ണിനു നോവുന്നത് പോലെയായിരുന്നു നടപ്പ്”
“അതങ്ങനെയാ സാവിത്രി.മിണ്ടാപ്പൂച്ച അനങ്ങാതിരുന്നേ കലമുടക്കൂ”
“എന്നാലും ആ ചെക്കന്റെയൊരു വിധിയേ.നമ്മുടെ വൈശാഖിന്റെ.പാവം ചെറുക്കനാണ്.രാവന്തിയോളം കഷ്ടപെട്ട് കിട്ടുന്ന കാശ് മുഴുവനും ഭാര്യയെ ഏൽപ്പിക്കും.ദുശ്ശീലമെന്ന് പറയാനൊന്നും ഒന്നുമില്ലാ ചെറുക്കന്”
“ശരിയാടീ സാവിത്രി. ഇതുപോലൊരു നല്ല ചെറുക്കനെ കിട്ടാൻ തപസ് ഇരിക്കണം.അഞ്ചുവർഷം പ്രണയിച്ചു വിവാഹം കഴിച്ചതല്ലേ.വീട്ടുകാർ വേറൊരു പെണ്ണിനെ ആലോചിച്ചിട്ടും ഇവളെ മതിയെന്ന് വാശിയിലായിരുന്നില്ലേ.ഇപ്പോഴെന്തായി ആകെയുള്ളൊരു കൈക്കുഞ്ഞിനേയും ഇട്ടെറിഞ്ഞ് അവള് വല്ലവന്റെയും ചൂടേൽക്കാനായി ഒളിച്ചോടിയില്ലേ”
മലമേൽക്കോട് ഗ്രാമത്തിലെ പ്രധാനപ്പെട്ട രണ്ടു ആകാശവാണികളാണ് കാർത്തികയും സാവിത്രയും..കയ്യിൽ കിട്ടുന്നത് പൊടിപ്പും തൊങ്ങലും ചേർത്ത് നന്നായി വാർത്ത പരത്തുന്നതിൽ മിടുക്കരാണ്.
“ഇനിയെന്ത് പറയാനാ..അവള് പോയില്ലേ..അവൻ മറ്റൊരു പെണ്ണിനെ കെട്ടട്ടെ”
അവരുടെ സംസാരമങ്ങനെ നീണ്ടു നീണ്ടുപോയി…നാട് മുഴുവനും അറിയാനായി അധികസമയം എടുത്തില്ല..ഒളിച്ചോട്ടമായതിനാൽ വാർത്ത കാട്ടു തീയേക്കാൾ വേഗത്തിൽ പരക്കും..
💙💙💙💙💙💙💙💙💙💙💙💙💙💙
“ഇപ്പോഴെന്തായി ആ വിശ്വസുന്ദരിയെ കെട്ടിയാൽ മതിയെന്ന് പറഞ്ഞു എന്റെ പൊന്നുമോൻ ഒറ്റക്കാലിൽ തപസായിരുന്നില്ലേ അനുഭവിച്ചോളൂ”
“മതിയെടീ..എത്ര നേരമായിട്ട് കിടന്ന് ചിലക്കുന്നു..അവനു കുറച്ചു സ്വസ്ഥത കൊടുക്ക്”
“നിങ്ങൾക്ക് അങ്ങനെയൊക്കെ പറയാം മനുഷ്യാ..”
ശിൽപ്പയുടെ ഒളിച്ചോട്ടമറിഞ്ഞു വൈശാഖിന്റെ അമ്മ രാവിലെ മുതൽ തുടങ്ങിയതാണ്..ഭർത്താവ് മാധവൻ പറഞ്ഞിട്ട് പോലും അവർ നിർത്തിയില്ല.
മാധവൻ മുറിയിലേക്ക് കയറി.. രാവിലെ മുതൽ ഒരൊറ്റ ഇരുപ്പാണ് വൈശാഖ്.ഒരോയൊരു മകനാണ്. അവന്റെ സങ്കടം കാണാൻ കഴിയാതെ അയാളുടെ ഉള്ളം നൊന്തു.
“മോനെ ”
പതിയെ മകന്റെ ചുമലിൽ കൈവെച്ചു.. അവനിലൂടെയൊരു നടുക്കം പാഞ്ഞുകയറി.നിറഞ്ഞ കണ്ണുകളുമായി അച്ഛനെ നോക്കി.
“അമ്മ പറയുന്നതൊന്നും കാര്യമാക്കണ്ടാ..അവളുടെ ദണ്ഡം കൊണ്ട് പറയുന്നതാ..അവളുടെ നെഞ്ചിലെ തീയ് എനിക്ക് കാണാമെടാ”
“സാരമില്ല അച്ഛാ..അമ്മ പറയട്ടെ..എനിക്ക് സങ്കടമില്ല”
“മോനേ”
അയാൾ വേദനയോടെ വിളിച്ചു… ഒന്നും മിണ്ടാതെ ഒരുകത്ത് എടുത്തു അച്ഛന്റെ കയ്യിൽ കൊടുത്തു. മാധവന്റെ മിഴികൾ കണ്ണീരിൽ കുതിർന്ന കടലാസിന്റെ അക്ഷരങ്ങളിലുടക്കി നിന്നു.
വൈശാഖ്…
ഞാൻ പോകുന്നു എന്റെ ഇഷ്ടത്തിന്…ഇത്രയേറെ വർഷം പ്രണയിച്ചിട്ടും കിടക്കറയിൽ നിങ്ങൾക്ക് റൊമാന്റിക് ആകാനറിയില്ല..ജോലി ചെയ്തു പണം ഏൽപ്പിച്ചാലൊന്നും ജീവിതമാകില്ല.കിടക്കറയിൽ സെക്സിനു പ്രാധാന്യമുണ്ട്. അതുപോലെ റൊമാൻസിനും.ഞാൻ നിങ്ങളുടെ കൂട്ടുകാരൻ അഖിലിനൊപ്പം പോകുന്നു..ആൾക്കെന്നെ ജീവനാണ്.മോളെ പിരിയാൻ നിങ്ങൾക്ക് കഴിയില്ലെന്നറിയാം..അവളെ കൊണ്ടു പോകുന്നില്ല.എന്നെ തിരക്കി വരരുത്.എന്റെ ഇഷ്ടത്തിനു പോകുന്നു…
എന്ന്..
ശിൽപ്പ…
മാധവന്റെ കണ്ണുകളും നിറഞ്ഞു..അയാൾക്ക് അറിയാം മകൻ മരുമകളെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്…
ഒരുവാക്ക് പോലും പറഞ്ഞു ആശ്വസിപ്പിക്കാൻ കഴിയാതെ അയാൾ മകനെ ചേർത്തു പിടിച്ചു…
“അച്ഛാ…മോളെവിടെ…എനിക്കൊന്ന് കാണണം..”
വൈശാഖ് ചാടിപ്പിടഞ്ഞ് എഴുന്നേറ്റു…
“മോള് നന്ദയുടെ കയ്യിലുണ്ട്”
വേഗം എഴുന്നേറ്റു വൈശാഖ് പുറത്തേക്ക് നടന്നു..
“നന്ദേ…”
രണ്ടു വീടുകൾക്ക് അപ്പുറത്ത് എത്തി മറ്റൊരു വീട്ടുമുറ്റത്ത് നിന്നും ഉറക്കെ വിളിച്ചു.. വിളി കേൾക്കാനായി കാത്തു നിന്നത് പോലെ നന്ദ ഓടിയെത്തി..
“മോളെവിടെ”
“ഉറക്കമാണ് വൈശാഖ്”
“മോളെ കൊണ്ടുവാ”
നന്ദയൊന്ന് മടിച്ചു നിന്നതും വൈശാഖ് ശബ്ദമുയർത്തി… അതോടെ അവൾ കുഞ്ഞുമായെത്തി അയാളെ ഏൽപ്പിച്ചു..
വിരൽ നുണുഞ്ഞ് ഉറങ്ങുന്ന കുഞ്ഞിന്റെ കവിളിൽ ചെറുതായി ഉമ്മവെച്ചു….കണ്ണുനീരിഴുകി കുഞ്ഞിക്കവളിൽ പതിച്ചതും കുഞ്ഞലറിക്കരഞ്ഞു..
“ഇങ്ങ് തന്നേക്ക് വൈശാഖ്.. കുഞ്ഞിനെ കരയിക്കണ്ടാ”
നന്ദ കൈ നീട്ടിയട്ടും കുഞ്ഞിനെ നൽകാതെ പിന്തിരിഞ്ഞ് നടന്നു…അവളുടെ ഹൃദയം വല്ലാതെ നൊന്തു.ഓടിച്ചെന്ന് അയാൾക്ക് മാർഗ്ഗ തടസ്സമായി നിന്നു..
“കുഞ്ഞിനെ താ വൈശാഖ്…പ്ലീസ്…മോളുടെ കരച്ചിൽ കേട്ടില്ലേ”
പ്രതീക്ഷ നിറച്ച കണ്ണുകളുമായി നന്ദ വൈശാഖിനെ നോക്കി…
തുടരും…
നന്നായി സപ്പോട്ട തന്നാൽ ദിവസം എഴുതി ഇടും…വാക്ക്🤗

by