രചന – മഴ
“ഇവിടെ….?” കുട്ടൻ നെറ്റി ചുളിച്ചു. ” വാ ” എന്ന് പറഞ്ഞ് അവൾ നടന്നു പിന്നാലെ അവനും. അവർ ഒഴിഞ്ഞ ഒരു ബെഞ്ചിൽ ഇരുന്നു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഗായത്രി തന്നെ സംസാരത്തിനു തുടക്കം കുറിച്ചു. ” ശ്രീ, എന്താ നിന്റെ പ്രശ്നം? ഡോക്ടർ നീരജ് നിന്റെ ഫ്രണ്ടല്ല… നീ അയാളുടെ പേഷ്യന്റ് ആണെന്ന് എനിക്ക് മനസിലായി… ” ” അതിന് നിനക്കെന്താ..? ” കുട്ടൻ ദേഷ്യപ്പെട്ടുകൊണ്ട് എഴുനേറ്റു. ഗായത്രി അവന്റെ കൈയിൽ പിടിച്ചു. ” ശ്രീ ഞാനൊന്ന് പറയട്ടെ ” അവൻ അരിശത്തോടെ അവളെ നോക്കി. ” നമ്മൾ ഫ്രണ്ട്സ് അല്ലേ അതുകൊണ്ട് ചോദിച്ചതാ. നിന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് അറിയാതെ ഒരു സൈക്കാട്രിസ്റ്റിനെ കാണണമെങ്കിൽ എന്തോ ഒന്ന് നിന്നെ അലട്ടുന്നതായി തോന്നി. കൂടെ നിൽക്കാൻ ഒരു ഡോക്റ്ററിനെക്കാൾ നല്ലത് ഒരു സുഹൃത്താണ് എന്ന് തോന്നി.
അതാ ഞാൻ.. ” കണ്ണുകൾ നിറച്ചുകൊണ്ട് അവൾ കടലിലേക്ക് ഉറ്റുനോക്കിയിരുന്നു. എന്തുകൊണ്ടോ അവന്റെ മനസ്സിൽ ഉള്ളതൊക്കെ അവളോട് പങ്കുവെക്കുവാൻ അവന് തോന്നി. പക്ഷെ അതൊരു നാശത്തിലേക്ക് ആയിരിക്കുമെന്ന് അവൻ അറിഞ്ഞിരുന്നില്ല. ഒക്കെയും പറഞ്ഞു ഇരുകൈകളാൽ തലയും താങ്ങി ഇരിക്കുന്ന കുട്ടനെ കണ്ട് ഗായത്രിയുടെ ചുണ്ടിൽ ഗുഡസ്മിതം വിരിഞ്ഞു ” നീ വിഷമിക്കാതെ. നമ്മുക്കൊരു പരിഹാരമുണ്ടാക്കാം. എന്തായാലും അടുത്ത തവണ ഡോക്ടറെ കാണാൻ പോകുമ്പോൾ നീ ഒറ്റക്ക് പോവണ്ട, ഞാനും വരാം. ഇപ്പോൾ എന്തായാലും നീ വീട്ടിലേക്ക് ചെല്ല് ” എന്റെ വാക്ക് അനുസരിച്ച് ശ്രീ വീട്ടിലേക്ക് പോയി. ഗായത്രി പറഞ്ഞുനിർത്തി.
6 വർഷങ്ങൾക്ക് മുൻപ്…. രണ്ടാമത്തെ സിറ്റിങ്ങിൽ ഗായത്രിയും കുട്ടനോടൊപ്പം ഡോക്ടറെ കാണാൻ പോയി. അവന്റെ അവസ്ഥയെ കുറിച്ച് കൂടുതൽ മനസിലാക്കി. പതിയെ അവരുടെ സൗഹൃദവും വളരാൻ തുടങ്ങി. മഹിയുടെയും ദേവിയുടെയും പ്രണയം കണ്ട് വേദനിച്ച പ്രിയയുടെ കണ്ണുനീർ വീഴുന്നത് കുട്ടന്റെ നെഞ്ചിലായിരുന്നു. അതവനെ കൂടുതൽ അസ്വസ്ഥനാക്കിയപ്പോൾ ഗായത്രി അത് വർധിപ്പിക്കാൻ എന്നവണ്ണം അവനറിയാതെ അവന്റെ മനസ്സിൽ വിഷവിത്തുകൾ പാകിതുടങ്ങിയിരുന്നു. ഒപ്പം അവനറിയാതെ ചെറിയ തോതിൽ മയക്കുമരുന്നും കൊടുക്കാൻ തുടങ്ങി. അതെ സമയം തന്നെ ഗായത്രി പുതിയ തന്ത്രങ്ങൾ മെനയുവാൻ തുടങ്ങി. അതിന്റെ ആദ്യ പടിയായിരുന്നു മഹിയും ദേവിയും തമ്മിൽ അകറ്റുക എന്നത്. അതിനുള്ള അവസരം കാത്ത് കിടക്കെയാണ് അപ്രതീക്ഷിതമായി മഹി ദേവിയെ വിവാഹം ചെയ്തത്. മഹി കെട്ടിയ താലിയും നെറുകിൽ സിന്ദൂരവും അണിഞ്ഞു ദേവിയെ ചേർത്തു പിടിച്ചു നിൽക്കുന്ന മഹിയെ കണ്ടപ്പോൾ പ്രിയയുടെ നെഞ്ചിലെ പിടപ്പ് കുട്ടൻ തിരിച്ചറിഞ്ഞിരുന്നു.
ഒപ്പം അക്കുവിന്റെ നിറഞ്ഞ മിഴികളും. ഭ്രാന്തമായ ആ അവസ്ഥയിൽ ദേവിയെ കൊല്ലാൻ തോന്നി കുട്ടന്. അതിനായി അവൻ ശ്രെമിച്ചതുമാണ്. പൊന്മുടിയിലെ ഉയർന്ന പാറകെട്ടിൽ നിന്ന് താഴ്‌വരയുടെ ഭംഗി ആസ്വദിച്ചു പുഞ്ചിരിയോടെ നിൽക്കുന്ന ദേവിയെ പിന്നിൽ നിന്ന് തള്ളാൻ വന്നപ്പോഴാണ് ” ദേവി… ” അക്കുവിന്റെ വിളികേട്ട് കുട്ടനും ദേവിയും ഒരുപോലെ തിരിഞ്ഞു നോക്കി “എന്തിനാ അതിന്റെ അറ്റത്ത് പോയി നില്കുന്നത് ഇങ് വാ. കുട്ടാ നീയും പോര്. ” അക്കുവിന്റെ വാക്കുകൾ നിരസിക്കാതെ ഇരുവരും അവന്റെ അടുത്തേക്ക് ചെന്നു. പ്രിയയുടെ കണ്ണുകൾ അപ്പോഴും ദേവിയുടെ കഴുത്തിൽ കിടക്കുന്ന താലിയിലായിരുന്നു. ഏറെ നാളായി സ്വപ്നം കണ്ടിരുന്ന താലി. മറ്റൊരു പെണ്ണിന്റെ കഴുത്തിൽ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പുഞ്ചിരിയോടെ നിറഞ്ഞ മനസോടെ ദേവിയെ ചേർത്തു പിടിച്ചിരിക്കുന്ന മഹിയെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. പ്രണയത്തിനേക്കാൾ സൗഹൃദത്തിനു വില നൽകി അവന്റെ സന്തോഷം മാത്രം ആഗ്രഹിച്ച് പ്രണയത്തെ അവൾ കുഴിച്ചു മുടുകയായിരുന്നു ആ നിമിഷം.
അതെ സമയം പ്രിയയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കുട്ടനെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി. ആ നിമിഷങ്ങളിലെപ്പോഴോ കണ്ണുകൾ അക്കുവിന് നേരെ പാളി വീണു. നിറഞ്ഞൊഴുക്കുന്ന കണ്ണുകൾ അമർത്തി തുടച്ച് ദേവിയെ നോക്കികൊണ്ടവൻ എഴുന്നേറ്റ് തിരിഞ്ഞു നടന്നു. എന്തോ ഒരു ഉൾപ്രേരണയാൽ കുട്ടനും പിന്നാലെ ചെന്നു. അക്കുവിൽ നിന്നറിഞ്ഞ കാര്യങ്ങൾ അവനെ കൂടുതൽ വേദനിപ്പിച്ചു. അന്ന് രാത്രി തന്നെ ഗായത്രിയെ വിവരങ്ങൾ ധരിപ്പിക്കുമ്പോൾ നല്ലൊരു വഴിയവൾ ഉണ്ടാക്കുമെന്ന് പറഞ്ഞിട്ടും ആ രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല. ആദ്യമായ് ശരീരത്തിൽ മുറിവുകളുണ്ടാക്കി മനസിന്റെ വേദനയേ മറികടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് രാവിലേ ജോഷി ഓഫസിലേക്ക് പോയി. മഹി കുളിക്കാനും കേറിയ സമയമായിരുന്നു അവന്റെ ഫോൺ റിങ് ചെയ്തത്. റൂമിൽ ഉണ്ടായിരുന്നിട്ടും അതൊന്നും ശ്രെദ്ധിക്കാതെ മറ്റേതോ ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു കുട്ടൻ.
” ഡാ. നിനക്ക് ഈ ഫോണൊന്ന് എടുത്തുകൂടെ? ” മഹിയുടെ ശബ്ദമാണ് അവനെ ഉണർത്തിയത്. അത് ചോദിച്ചു കൊണ്ട് മഹി കാൾ അറ്റൻഡ് ചെയ്തു. ” ഡാ മീരക്ക് സുഖമില്ല അവൾ റെയിൽവേ സ്റ്റേഷനിലാ.. ഞാനൊന്ന് പോയിട്ട് വരാം. ദേവിയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നുപറഞ്ഞു.” മഹി പറഞ്ഞതിന് കുട്ടൻ മൂളുക മാത്രം ചെയ്തു. മഹി റെഡിയായി ഇറങ്ങിയതും ഗായത്രി കുട്ടനെ വിളിച്ചു. മീരയെ സ്റ്റേഷനിലാക്കി വരുന്നവഴി വിനു ദേവിയെ തട്ടികൊണ്ട് വന്നെന്നും തുടർന്നുണ്ടായ കാര്യങ്ങളും പറഞ്ഞു. ” ഗായത്രി അതു.. വേണോ..? ” കുട്ടൻ ഒരു നിമിഷം ചിന്തിച്ചു. ” ശ്രീ നീ മറ്റൊന്നും ആലോചിക്കണ്ട. നിനക്ക് പ്രിയയുടെ സന്തോഷമല്ലേ വലുത്. അവളെക്കുറിച്ചു മാത്രം ആലോചിച്ചാൽ മതി. നീ വേഗം ഞാൻ പറഞ്ഞ സ്ഥലത്തേക്ക് വാ..” എന്നും പറഞ്ഞ് ഗായത്രി ഫോൺ വെച്ചു.. ഇതേസമയം ഗായത്രി ജോസിനരികിലുണ്ടായിരുന്നു. ഫോൺ കട്ട് ചെയ്ത് അവൾ അടുത്തിരുന്ന ഗ്ലാസ് തട്ടിതെറിപ്പിച്ചു.
” ശ്ശേ… ” “എന്താ മേഡം? എന്ത് പറ്റി.? ” ജോസ് ചോദിച്ചു. ” അവനിപ്പോഴും കൂറ് അവരോട് തന്നെയാ. ഇപ്പോഴും അവരെയാരെയും വേദനിപ്പിക്കാൻ അവനു പറ്റില്ല. ” ” അതൊക്കെയങ്ങ് മാറും മേഡം. ദാ ഇവനെ അങ്ങ് കൊടുക്ക്. പിന്നെ ഇത്തരം ചിന്താഗതിയൊക്കെ മാറിക്കിട്ടും… ഹഹഹ.. ” അവളുടെ നേർക്ക് ഒരു പാക്കറ്റ് നീട്ടികൊണ്ട് അയാൾ പറഞ്ഞു. അവളതു വാങ്ങി. ” എന്തായാലും നിങ്ങൾ തമ്മിൽ കാണണ്ട. നേരിട്ട് ഒരു എടപ്പാടും വേണ്ട. തത്കാലം നീ അവന്റെ മുന്നിലും വിനുവായി തന്നെ നിന്നാൽ മതി. കാര്യങ്ങളൊക്കെ ഉദ്ദേശിച്ചപോലെ നടന്നാൽ നേട്ടം നിനക്കായിരിക്കും.. പെണ്ണായും പണമായും.. പ്രിയയെ നീ കണ്ടല്ലോ.. അഞ്ചിനെയും അഞ്ചു വഴിക്കാക്കിയാൽ പിന്നെ അവൾ നിനക്കാ.. ചോദിക്കാനും പറയാനും ആരും വരില്ലന്നെ…. ” അവളുടെ വാക്കുകൾ കേട്ട് അയാളുടെ കണ്ണുകൾ തിളങ്ങി. പിന്നീടുള്ള ഓരോ സംഭവങ്ങളും ഗായത്രിയുടെ പ്ലാൻ അനുസരിച്ച് നടത്തി. കുട്ടൻ അവർക്കിടയിലെ എല്ലാ വിവരങ്ങളും എത്തിച്ചു കൊടുക്കാൻ തുടങ്ങി.
അറിഞ്ഞും അറിയാതെയും അവൾ കൊടുക്കുന്ന ഡ്രഗ്സ് അവന്റെ സിരയിൽ പടരുകയും ചെയ്തുകൊണ്ടിരുന്നു. വിനുവിലൂടെ ദേവിയെ ഭീഷണിപെടുത്തി ഓരോന്നും ചെയ്യിച്ചുകൊണ്ടിരുന്നു. എങ്കിലും മഹിക്ക് ദേവിയിലുള്ള വിശ്വാസവും സ്നേഹവും അവരുടെ ഓരോ പ്ലാനുകളെയും തകർത്തിരുന്നു. എന്നാൽ കൃത്യമായ പ്ലാനിങ്ങോടെ കോളേജ് ഡെയ്‌ക്ക് അവരത് നേടിയെടുത്തു. പിറ്റേന്ന്… ലാൻഡ് ഫോൺ റിങ് ചെയുന്നത് കേട്ട് സുഭദ്രാമ്മ ഫോണെടുത്തു. ” അമ്മേ ഞാൻ അക്കുവാണ്.” ” എന്താ മോനെ നീ എവിടെയാ.” ” ഞാൻ വരുവാ അങ്ങോട്ട്. എല്ലാവരും അവിടെത്തന്നെയില്ലേ.? ” ” ഉണ്ട് മോനെ.” ” ഞാൻ വരുന്നത് വരെയും ആരുമെവിടെയും പോകരുത് എന്ന് പറയണം.. ഞങ്ങൾ ഉടനെയെത്തും. ” എന്ന് പറഞ്ഞ് മറുപടി കാത്തുനിൽക്കാതെ അക്കു ഫോൺ കട്ട് ചെയ്തു. ഒന്നുമനസിലാവാതെ നിന്ന സുഭദ്രയുടെ അരികിലേക്ക് കുട്ടൻ വന്നു. ” ആരാ അമ്മേ.. ”
” അക്കുവാ വിളിച്ചത്. എല്ലാരും ഇവിടെ തന്നെയുണ്ടാവണം. അവർ വേഗം എത്തുമെന്ന് പറഞ്ഞു. ” ” അവർ…?? ആരൊക്കെ..? ” ” അതൊന്നുമറിയില്ല . ഞങ്ങൾ വേഗം എത്താം എന്ന് പറഞ്ഞു ” അതും പറഞ്ഞ് അമ്മ മുറിയിലേക്ക് പോയി. കുട്ടൻ ഒരുനിമിഷം ആലോചിച്ചു നിന്നു. അക്കു ദേവിയുടെ വീട്ടിൽ ഉണ്ടെന്ന് നേരത്തെ ഗായത്രി വിളിച്ചു പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ അക്കുവും കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ടാകാം.. അവനൈറ്റ്മ പിടിക്കപ്പെട്ടേക്കാം എന്ന തോന്നൽ അവനുണ്ടായി. ശേഷം ഫോൺ എടുത്ത് ഗായത്രിയുടെ നമ്പർ ഡയൽ ചെയ്തു. വിനുവിന്റെ കോൺടാക്ട്സ് ഉപയോഗിച്ച് അക്കുവിന്റെ അനിയൻ അജുവിനെ തട്ടിക്കൊണ്ടു പോയി. അച്ഛന്റെയും അമ്മയുടെയും അരികിലേക്ക് കുറച്ചാളുകളെ പറഞ്ഞ് വിട്ട് ഭീഷണിപെടുത്തി.
കുട്ടന്റെ നിർദ്ദേശം പ്രേകാരം അക്കുവിനോട് ദേവിയെ വിവാഹം ചെയണമെന്നും നാടുവിടണമെന്നും പറഞ്ഞ് ഭീഷണിപെടുത്തി അനുസരിപ്പിച്ചു. മാതാപിതാക്കളുടെയും കൂടപ്പിറപ്പിന്റെയും പ്രാണന് വേണ്ടി വഴങ്ങേണ്ടിവന്നു അക്കുവിന്. പിറ്റേ ആഴ്ച എല്ലാവരും ചെട്ടികുളങ്ങരയിലേക്ക് പോയി. മഹിയുടെ അവസ്ഥ ദയനീയമായിരുന്നു. പ്രിയ മുഴുവൻ സമയവും മഹിയുടെ കൂടെ കൂടിയപ്പോൾ വേദനകലർന്ന നിർവൃതിയിലായിരുന്നു കുട്ടൻ. ജോഷിക്കൊപ്പം ബിസിനസ് ഏറ്റെടുത്ത് ഭംഗിയായി നടത്തി. മഹിയൊരുവിധം ഒക്കെയായി കഴിഞ്ഞപ്പോൾ പ്രിയയെ കോച്ചിങ്ങിനു വിട്ടു. സെലക്ഷൻ കിട്ടി അവൾ ട്രെയിനിങ്ങിനു പോയപ്പോൾ അത് കുട്ടനെ ആകെ ഉലച്ചു. ബിസിനസ് തിരിക്കിൽ ഏർപ്പെട്ടപ്പോഴും അവന്റെ മനസ്സിൽ പ്രിയ തെളിമയോടെ നിന്നുരുന്നു.. ഒരു വേള അവന്റെ ജീവൻ നിലനില്കുന്നത് പോലും അവളുടെ ചിരിയിലാണെന്നു തോന്നും വിധം ഭ്രാന്തമായിരുന്നു കുട്ടന്റെ സ്നേഹം.
കാണാൻ ചെല്ലരുത് എന്നവൾ വിലക്കിയിട്ടും ആരുമറിയാതെ അവൻ പോകുമായിരുന്നു. മാസത്തിൽ ഒരിക്കൽ ഷോപ്പിംഗിന് പുറത്തു പോകുമ്പോൾ അവളാറിയാതെയവൻ പിന്തുടരുമായിരുന്നു. ചില സമയങ്ങളിൽ വെറുതെ അവിടെപ്പോയി നില്കും. ഒരു മതിൽ കെട്ടിനപ്പുറം അവളുണ്ടെന്ന ആശ്വാസത്തിൽ കുറച്ചു സമയം ചിലവഴിക്കും. മിക്കപ്പോഴും സെക്യൂരിറ്റി വന്ന് ഓടിച്ചു വിടുന്നതാണ്. പിന്നെയെപ്പോഴോ അവർ തമ്മിലടുത്തു.അയാൾക്ക് കുട്ടനൊരു അത്ഭുതമായി തോന്നി. കാലങ്ങൾ കടന്നു പോകവെ ഗായത്രിയുടെ പാണ്ടവരെ പിരിക്കണം എന്ന ആഗ്രഹം മാറി പണത്തോട് മാത്രമായി. പലപ്പോഴും കുട്ടൻ നല്ലൊരു തുക അവൾക്ക് നൽകികൊണ്ടിരുന്നു. അങ്ങനെയൊരു ഉദ്ദേശവുമായി വന്ന സമയത്തായിരുന്നു അമ്പലത്തിൽ വെച്ച് പാറുവുമായുള്ള ആദ്യ കണ്ടുമുട്ടൽ. മഹിയുടെ മനസിൽ പാറുവുണ്ടെന്ന തിരിച്ചറിവ് ഒരു ഞെട്ടലോടെ അവനറിഞ്ഞു. ഇതറിയുമ്പോൾ പ്രിയയുടെ അവസ്ഥ അതായിരുന്നു അവന്റെ ഉള്ളു നിറയെ. പാറുവിനെ കുറച്ചുള്ള വിവരങ്ങൾ അറിയാതിരുന്നത് ഒരുവിധത്തിൽ കുട്ടന് ആശ്വാസമായിരുന്നു. ..തുടരും

by