01/05/2026

പ്രണയകാലം 11

ഏറ്റവും അടുത്ത ദിവസം തന്നെ വിഷ്ണുവിന്റെ അമ്മയും അനുജത്തിയും നാത്തുവിനും അമ്മാവനും കൂടിപ്പോയി വർഷയെ കണ്ടിരുന്നു.!  എല്ലാവർക്കും വർഷയെ ഇഷ്ടപ്പെട്ടു .

വിഷ്ണുവിന്റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ഒന്നും വേണ്ട എന്ന് പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല 

തിരിച്ചുവന്നപ്പോൾ വസുന്താരമ്മ സൗദാമിനിയോട് പറഞ്ഞു.

അവൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്… വിന്ദുവിനെയും വിദ്യയെയും നല്ല രീതിയിൽ പറഞ്ഞയക്കാൻ വേണ്ടി.!  അതിന്റെ ബുദ്ധിമുട്ട് അവൻ അറിയാവുന്നത് കൊണ്ടായിരിക്കുമല്ലോ അവൻ അങ്ങനെ പറഞ്ഞത്. അത് എന്റെ മോന്റെ തീരുമാനം അല്ലേ?

അതില് എനിക്ക് ഒരു അഭിപ്രായവും പറയാനില്ല ചേച്ചി,അഭിമാനമുണ്ട് അവൻ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ

എങ്കിലും ഇനിയുള്ള കാലം മുഴുവൻ ആ പെൺകൊച്ച് ജീവിക്കേണ്ടത് നമ്മുടെ വീട്ടിലല്ലേ,  ഈ ഉണ്ടാക്കിയത് മുഴുവൻ അവർക്കും കൂടി അവകാശപ്പെട്ടതല്ലേ.?  ഒന്നും വാങ്ങാതെ കല്യാണം കഴിക്കേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല.  ഇപ്പോൾ നമുക്കുണ്ടെന്ന് പറയുന്നത് ഒന്നും എന്റെ ഭർത്താവ് ഉണ്ടാക്കി വെച്ചതല്ലല്ലോ.  അവനായിട്ട് തന്നെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ. അപ്പോ അവൻ ജീവിതത്തിലേക്ക് കൂട്ടുന്ന ഒരു കുട്ടിക്ക് ഒന്നും വേണ്ട എന്ന് അവൻ തീരുമാനിച്ചതെങ്കിൽ അത് അവന്റെ തീരുമാനമല്ലേ. എനിക്കെന്തെങ്കിലും പറയാൻ പറ്റുമോ.? മാത്രമല്ല എന്റെ മോനെ നന്നായി സ്നേഹിക്കുന്ന ഒരു പെണ്ണായിരിക്കണം കയറിവരുന്നത് അതിനപ്പുറം എനിക്ക് ഒരു ആഗ്രഹവുമില്ല.  അവന്റെ ജീവിതം സുരക്ഷിതമായിരിക്കണം.

സൗദാമിനി പറഞ്ഞു

വിദ്യയുടെ വിവാഹത്തിന് മുൻപ് ചെറിയൊരു നിശ്ചയം നടത്താമെന്ന് തീരുമാനമായിരുന്നു.. അധികമാരുമില്ലാതെ അടുത്ത ബന്ധുക്കൾ മാത്രമുള്ള ഒരു മോതിരം മാറൽ ചടങ്ങ്.!

ജാതകം നോക്കിയപ്പോൾ പത്തിൽ 8  പൊരുത്തമുണ്ട്   രണ്ടുപേരും തമ്മിൽ,  അതുകൊണ്ട് അക്കാര്യത്തിലും ആർക്കും വിഷമം ഉണ്ടായില്ല.

                      +++ 

നാളെയാണ് വിച്ചുവേട്ടന്റെ മോതിരം മാറ്റം.  വിച്ചുവേട്ടൻ മറ്റൊരാളുടെ സ്വന്തമായി മാറുന്നതിന്റെ ആദ്യ പടിയാണ് ആ വലംകൈയിൽ മറ്റൊരു പെൺകുട്ടിയുടെ പേര് ചേർന്ന മോതിരം..!ആലോചിക്കും തോറും കരച്ചിൽ തികട്ടി വന്നു ഭാമയ്ക്ക്, ആരോട് പറയും ഇതൊന്നും തുറന്നു പറഞ്ഞു കരയാൻ പോലും തനിക്ക് ആരുമില്ല.!

സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക്,  ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്നാണ് അവൾ ആഗ്രഹിച്ചത്.  ഓടിച്ചെന്ന് പറഞ്ഞാലോ എനിക്ക് ഇഷ്ടമാണെന്ന്.  വിച്ചുവേട്ടൻ മറ്റൊരാളുടെ സ്വന്തമാവുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലെന്ന്,  

താൻ അങ്ങനെ പറഞ്ഞാൽ എന്തൊക്കെയായിരിക്കും സംഭവിക്കുക.?  അച്ഛനും അമ്മയും അറിഞ്ഞാൽ അത് രണ്ടു കുടുംബങ്ങളും തമ്മിലുള്ള പിണക്കത്തിന് ഇടയാകുമോ.?  രണ്ടു കുടുംബങ്ങൾ തമ്മിലുള്ള അകൽച്ചയ്ക്ക് തന്റെ പ്രണയം ഒരു കാരണമായി മാറുമോ?

സഹോദരന്മാരെ പോലെ തോളിൽ കയ്യിട്ടു നടക്കുന്ന അനുവേട്ടനും വിഷ്ണുവേട്ടനും തമ്മിൽ പിണങ്ങുമോ.?  അങ്ങനെ പലപല ചോദ്യങ്ങൾ മനസ്സിൽ തിങ്ങിനിറഞ്ഞു. 

എല്ലാത്തിലും ഉപരി വിച്ചുവേട്ടൻ എങ്ങനെ ആയിരിക്കും തന്നോട് പ്രതികരിക്കുന്നത്.  ഒരിക്കലും തന്റെ ഇഷ്ടത്തെ ആൾ അംഗീകരിക്കില്ല.  മറ്റാരൊക്കെ സമ്മതം പറഞ്ഞാലും ആളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് സമ്മതമായിരിക്കില്ല. 

തലയിണയിൽ മുഖം ചേർത്ത് ശബ്ദമില്ലാതെ പൊട്ടി കരഞ്ഞവൾ. തേങ്ങൽ ഉച്ചത്തിൽ ആയപ്പോൾ പുതപ്പുകൊണ്ട് അവൾ വായ പൊത്തി കളഞ്ഞു. സഹിക്കാൻ വയ്യ, നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ച വേദന.

നാളെ അവിടേക്ക് നിശ്ചയത്തിനു പോകുവാൻ ഒരു വണ്ടിയിൽ നിറയെ ആളുണ്ട്. താനും അച്ഛനും അമ്മയും മായ ചേച്ചിയും അനുവേട്ടനും ഉണ്ട്.  വരുന്നില്ലന്ന് പറഞ്ഞ് ഒഴിയാൻ പോലും പറ്റാത്ത സാഹചര്യമാണ്.

എന്തിനാണ് വിധി ഇത്രയും വലിയൊരു ക്രൂരത തന്നോട് കാണിക്കുന്നത്..?  സ്വന്തമെന്ന് കരുതുന്ന ഒരാൾ മറ്റൊരാളുടേതാവുന്നത് നേരിൽ കാണേണ്ടി വരുന്ന ഒരു അവസ്ഥ അത് അത്രമേൽ തീവ്രമാണ്. 

നാളെ പോകുന്ന വഴിയിൽ ഒരു ആക്സിഡന്റ് ഉണ്ടായി താൻ ഒഴികെ മറ്റെല്ലാവരും രക്ഷപ്പെട്ടിരുന്നെങ്കിൽ എന്ന് ആ നിമിഷം അവൾ ആഗ്രഹിച്ചു പോയി. അവൻ മറ്റൊരാളുടെ ആകുന്നത് കാണാൻ വയ്യ,  വരുന്നില്ലെന്ന് പറഞ്ഞാലും അതിന് കാരണങ്ങൾ നിരവധി നിരതേണ്ടി വരും 

ചോദ്യം ചെയ്യപ്പെടുമ്പോൾ മുഖത്തെ കള്ളത്തരത്തിൽ നിന്നും ആരെങ്കിലും സത്യങ്ങൾ മനസ്സിലാക്കിയാൽ…  അതോർക്കുമ്പോൾ ആണ് ഏറ്റവും വലിയ പേടി. പണ്ടൊരു കൂട്ടുകാരി പറഞ്ഞത് ഓർക്കുന്നുണ്ട്, പേടിയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല പ്രണയം എന്ന്.  അത് സത്യമാണെന്ന് തോന്നിപ്പോകുന്ന ചില നിമിഷങ്ങൾ.!

      **** 

ഇത്രയൊക്കെ ആയിട്ടും നീ എന്നോട് ഈ ആലോചന വന്നതിനെ പറ്റി പോലും ഒരു വാക്ക് പറഞ്ഞില്ലല്ലോ.

ഫോണിലൂടെ കേട്ട വാർത്തയുടെ ഞെട്ടലിൽ ഹരി ചോദിച്ചു 

ഹരി അത്രയ്ക്കൊന്നും ഉണ്ടായിരുന്നില്ല.  ഞാൻ പറഞ്ഞില്ലേ അമ്മയുടെ ഒരു കൂട്ടുകാരി ജസ്റ്റ് ഒരു പ്രൊപ്പോസൽ ആയിട്ട് കൊണ്ടുവന്നത്  ആണ്. അയാളെ ഞാൻ കണ്ടു പോലും ഇല്ല. ആകെ അവരുടെ അമ്മയും ചേച്ചിയും ഒക്കെ എന്റെ ഫോട്ടോ കണ്ടതേയുള്ളൂ   അപ്പോഴേക്കും അവരെ ഒക്കെ പറഞ്ഞു.  നിശ്ചയം നടത്താമെന്നും പറഞ്ഞു.  അയാൾ കുറച്ചു പണം ഉള്ളവനാണെന്ന് കണ്ടപ്പോൾ അച്ഛൻ കമിഴ്ന്ന് അടിച്ചു വീണു.  എനിക്ക് സമ്മതമല്ലാന്നു പറഞ്ഞിട്ട് അച്ഛൻ കേൾക്കുന്നില്ല.

വർഷ പരമാവധി വേദന വാക്കുകളിൽ നിറച്ച് പറഞ്ഞു  

ഇങ്ങനെ ഒരു പ്രൊപ്പോസൽ വന്നപ്പോൾ നീ എന്നോട് എന്താ പറയാഞ്ഞത് എന്ന ഞാൻ ചോദിച്ചത്..?ഹരി ഗൗരവത്തിൽ ആയി

അത്രയ്ക്ക് സീരിയസ് ആവുന്നു ഞാൻ വിചാരിച്ചില്ല,  സ്വാഭാവികത വരുത്തി കൊണ്ട് പറഞ്ഞു. 

ഞാനിപ്പോ എന്താ ചെയ്യുന്നത്..? ഹരി ചോദിച്ചു

എന്നോടാണോ ചോദിക്കുന്നത്.?  എന്തെങ്കിലും ചെയ്തേ പറ്റൂ ഹരി. ഹരി അല്ലാതെ മറ്റാരെങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയാൽ ഞാൻ ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല.

കഴുത്തിൽ കിടക്കുന്ന ലോക്കറ്റിൽ കടിച്ചു കൊണ്ട് അലസമായി അവൾ പറഞ്ഞു.!  

അവന് തെല്ല് ആശ്വാസം തോന്നി.

പണവും പ്രതാപവും കണ്ടാൽ ഇളകുന്നതല്ല അവളുടെ മനസ്സ്.  ഇപ്പോഴും തനിക്കൊപ്പം ജീവിക്കുവാൻ വേണ്ടി തന്നെയാണ് അവൾ ആഗ്രഹിക്കുന്നത്.  അതുതന്നെ വലിയൊരു ആശ്വാസമാണ്.! 

💙