ബാങ്കുകാർ ജപ്തി നോട്ടിസ് ചുമരിൽ പതിപ്പിച്ചപ്പോൾ ഹേമ വല്ലായ്മയോടെ രോഹിത്തിന്റെ മുഖത്തേക്ക് നോക്കി.
ഒരു നിസ്സംഗഭാവം ആയിരുന്നു അവന്റെ മുഖത്ത്.
അമ്മേ നമ്മളെ ഇവിടുന്ന് ഇറക്കി വിട്ടാൽ നമ്മൾ എങ്ങോട്ട് പോകും?
മക്കൾ രണ്ടുപേരും അമ്മയെ വട്ടം പുണർന്നു.
എനിക്ക് അറിയില്ല മക്കളെ നമുക്ക് എങ്ങോട്ടെങ്കിലും പോകാം.
അല്ലെങ്കിൽ എല്ലാവർക്കും കൂടി വിഷം കഴിച്ചു മരിക്കാം.
വേണ്ടമ്മേ?
ഞങ്ങൾക്ക് മരിക്കാൻ പേടിയാ!
നിറഞ്ഞ കണ്ണുകളോടെ ഹേമ കുഞ്ഞുങ്ങളെ തന്നോട് ചേർത്ത് പിടിച്ചു.
****** ****** ******
ഇവളെ ആര് കെട്ടാൻ ആണ്?
എല്ലാവർക്കും വെളുത്ത പെണ്ണിനെ മതി!
പിന്നെ വിദ്യാഭ്യാസവും ഇല്ല?
ബ്രോക്കർമാർ ഹേമയുടെ അമ്മയോട് പറഞ്ഞപ്പോൾ അവർ വല്ലാതെ നിരാശയായി.
ശരിയാണ് തന്റെ മകൾ തന്നെ പോലെ ഇരുണ്ടതാണ്.
അൽപ്പം പല്ല് പൊന്തിയിട്ടുമുണ്ട്.
അതുകൊണ്ട് പെണ്ണുകാണാൻ വരുന്നവരൊക്കെ ഒറ്റ നോട്ടം നോക്കി പിന്നീട് വിവരം അറിയിക്കാമെന്നു പറഞ്ഞു പോകും.
പിന്നെ യാതൊരു മറുപടിയും ഇല്ല.
ഇനിയും എനിക്ക് മറ്റുള്ളവരുടെ മുമ്പിൽ കെട്ടിയൊരുങ്ങി നിൽക്കാൻ വയ്യെന്ന് ഹേമ തീർത്തു പറഞ്ഞു.
മര്യാദക്ക് നാലക്ഷരം പഠിച്ചിരുന്നു എങ്കിൽ വല്ല ജോലിയും ലഭിച്ചേനെ?
ഇനി പറഞ്ഞിട്ട് എന്താ കാര്യം ”
രോഹിത്തിന്റെ ആലോചന വന്നപ്പോളും ഹേമക്ക് വലിയ പ്രതീക്ഷ ഒന്നുമുണ്ടായിരുന്നില്ല.
ഇതും പതിവുപോലെ ചായ കുടിക്കാൻ വന്നതായിരിക്കും അവൾ മനസ്സിൽ ഓർത്തു.
ചായ കൊണ്ടു കൊടുത്തപ്പോൾ അവൾ അയാളുടെ മുഖത്തേക്ക് നോക്കി.
വെളുത്തു സുന്ദരൻ.
ഇനി ഒട്ടും പ്രതീക്ഷക്ക് വകയില്ലെന്നു അവൾ അപ്പോൾ തന്നെ മനസ്സിലുറപ്പിച്ചു.
പതിവുപോലെ പോലെ ചോദ്യങ്ങളും ഉത്തരങ്ങളും.
അവർ പോയതോടെ അവൾ ആ ചിന്ത തന്നെ ഉപേക്ഷിച്ചു.
അടുത്ത ദിവസം ബ്രോക്കർ വന്നപ്പോൾ പുതിയ ആലോചന വല്ലതും ആയിരിക്കും എന്നാണ് അവൾ കരുതിയത്.
ഇനിയും ആലോചനയുമായി ഇങ്ങോട്ട് വരണ്ട?
അൽപ്പം കടുപ്പിച്ചു തന്നെ ഹേമ അയാളോട് പറഞ്ഞു.
ഞാൻ പുതിയ ആലോചന ആയി വന്നതല്ല?
പഴയ ആലോചന തന്നെ ആണ്.
മനസ്സിലായില്ല?
ഇന്നലെ വന്ന പയ്യന് മോളെ ഇഷ്ടമായി.
അവിശ്വസനീയമായി അവൾ അയാളുടെ മുഖത്തേക്ക് നോക്കി.
ഉം!ഞാൻ പറഞ്ഞത് സത്യം തന്നെ?
എങ്കിലും വലിയ സന്തോഷമൊന്നും അവളുടെ മുഖത്ത് തെളിഞ്ഞില്ല.
വിവാഹം നടന്നാൽ ഭാഗ്യം.
ഇനിയും കൂടുതൽ പ്രതീക്ഷ വെച്ചാൽ ചിലപ്പോൾ നടന്നില്ലെങ്കിൽ നിരാശപ്പെടേണ്ടി വരും.
എന്തായാലും അമ്മ നല്ലൊരു തുക വാഗ്ദാനം ചെയ്തപ്പോൾ വിവാഹം ഭംഗി ആയി നടന്നു.
അൽപ്പം സാമ്പത്തികം കുറവായതിനാൽ ആണ് രോഹിത് വിവാഹത്തിന് സമ്മതിച്ചതെന്നു പിന്നീട് മനസ്സിലായി.
രോഹിത്തിനു സ്നേഹക്കുറവ് ഒന്നുമില്ല.
പക്ഷേ ജോലിക്ക് പോകാൻ അൽപ്പം മടിയുള്ള കൂട്ടത്തിൽ ആണ് എന്നു മനസ്സിലായി.
എങ്കിലും ഹേമക്ക് അവനോട് ദേഷ്യമൊന്നും തോന്നിയില്ല.
ആരും തനിക്കു ജീവിതം തരാൻ ഇല്ലാതെ വന്നപ്പോൾ ഒരു ജീവിതം തന്നവൻ അല്ലേ?
ആ ഒരു നന്ദിയും സ്നേഹവും അവനോട് എന്നും അവൾക്ക് ഉണ്ടായിരുന്നു.
ചെറിയ ശമ്പളത്തിന് കടകളിലും മറ്റും ജോലിക്ക് പോയി അവൾ കുടുംബത്തെ ബാലൻസ് ചെയ്യാൻ ഹേമ പരമാവധി ശ്രമിച്ചു.
വീടു പണിയാൻ ലോൺ എടുത്തപ്പോൾ മുതൽ ആണ് ജീവിതത്തിന്റെ താളം തെറ്റി തുടങ്ങിയത്.
അവളുടെ ശമ്പളം കൃത്യമായി ലോൺ അടച്ചു കൊണ്ടിരുന്നതാണ്.
പക്ഷേ രോഹിത് ജോലിക്ക് പോകാൻ മടി കാണിച്ചതോടെ ലോൺ മുടങ്ങി തുടങ്ങി.
ഹേമയുടെ ശമ്പളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ച് തുടങ്ങി.
ബാങ്ക് പലഅവധിയും തന്നു.
പക്ഷേ ഒരു തരത്തിലും ലോൺ അടക്കാൻ വയ്യാത്ത അവസ്ഥ.
രോഹിതാണെങ്കിൽ പുതിയ പുതിയ ശീലങ്ങളും ആരംഭിച്ചു.
എല്ലാ ലഹരി വസ്തുക്കളും ഉപയോഗിച്ച് തുടങ്ങി.
അവനു കിട്ടുന്ന പൈസ ലോട്ടറിക്കും ലഹരിക്കും തികയാതെ വന്നു.
ഒടുവിൽ ബാങ്കുകാർ ജപ്തി നോട്ടീസ് പതിപ്പിച്ചപ്പോളും അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നം അല്ലെന്ന ഭാവം ആണ് ഹേമയെ നിരാശ പ്പെടുത്തിയത്.
****** ****** ******
ഗൾഫിൽ വീട്ടു ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞു ഒരാൾ സമീപിച്ചപ്പോൾ ഹേമ ആ ഓഫർ സ്വീകരിച്ചാലോ എന്നാലോചിച്ചു.
പക്ഷേ കുഞ്ഞുങ്ങളെയും രോഹിത്തിനെയും തനിച്ചാക്കി പോകുന്ന കാര്യം ഓർത്തു മനസ്സിൽ ഒരു വേവലാതി.
ബാങ്കിലെ പണം അടച്ചില്ലെങ്കിൽ വീടും സ്ഥലവും ബാങ്കുകാർ കൊണ്ടു പോകും.
കൂടുതൽ ആലോചിക്കാൻ നിന്നില്ല.
പാസ്പോർട്ട് എടുത്തു.
പിന്നാലെ വിസ വന്നു.
വൈകാതെ കടൽ കടന്നു.
വലിയ ശമ്പളം ഒന്നുമില്ലെങ്കിലും ബാങ്കിലെ കടം കുറേശെ അടച്ചു ആധാരം തിരിച്ചു എടുക്കുവാൻ സാധിച്ചു.
രോഹിത് തീർത്തും ജോലിക്ക് പോകാതായി എന്നുമാത്രമല്ല പുതിയ ബന്ധങ്ങൾ സ്ഥാപിച്ചു തുടങ്ങിയത് ഹേമ മനസ്സിലാക്കാൻ തുടങ്ങി.
പക്ഷേ തനിക്കുഅവിടെ നിന്നു ഒന്നും ചെയ്യാൻ സാധിക്കില്ലെന്നു അവൾക്ക് മനസ്സിലായി.
ഒന്നും അവൾ അറിഞ്ഞതായി ഭാവിച്ചില്ല.
അടുത്ത തവണ ലീവിന് വന്നപ്പോൾ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ രോഹിത്തിന്റെ പെരുമാറ്റം കണ്ടപ്പോൾ അവൾക്ക് അവനോട് വെറുപ്പ് തോന്നി.
വീടും സ്ഥലവും അവന്റെ പേരിൽ ആണ്.
വീട് നമുക്ക് പുതുക്കി പണിയണം.
അതിനായി നമുക്ക് പുതിയ ലോൺ എടുക്കണം.
തന്റെ ശരീരത്തിൽ വെച്ച രോഹിത്തിന്റെ കൈകൾ പതിയെ മാറ്റി വെച്ചു കൊണ്ടുഹേമ പറഞ്ഞു.
പിന്നെന്താ!നിനക്ക് ലോൺ അടക്കാമെന്നു വിശ്വാസം ഉണ്ടെങ്കിൽ പുതിയ ലോൺ എടുത്തോളൂ?
പക്ഷേ ഒരു പ്രശ്നം ഉണ്ട് വീട് എന്റെ പേരിൽ ആണെങ്കിൽ മാത്രമേ ലോൺ അനുവദിക്കുകയുള്ളൂ?
നിങ്ങളുടെ പേരിൽ ലോൺ എടുത്തിട്ട് അടക്കാത്തതിനാൽ ബ്ലാക്ക് മാർക്ക് വീണിരിക്കുന്നു.
അതുകൊണ്ട് പ്രശ്നമില്ല!
വീട് ആരുടെയും പേരിലായാലുംഒരുപോലെ അല്ലെ?
രോഹിത് പറഞ്ഞു.
വൈകാതെ രജിസ്ട്രേഷൻ കഴിഞ്ഞു.
വീട് പൊളിച്ചു പണിയുമ്പോൾ നിങ്ങൾ കുറച്ചു ദിവസം നിങ്ങളുടെ വീട്ടിൽ പോയി നിൽക്ക്?
അപ്പോൾ കുഞ്ഞുങ്ങളോ?
അവരെ ഞാൻ ഹോസ്റ്റലിൽ നിറുത്തി പഠിപ്പിക്കാം അതാണ് സേഫ്.
നിങ്ങളുടെ വീട്ടിൽ എല്ലാവരും പോയി നിൽക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ട് ആകും.
ഓർത്തു നോക്കിയപ്പോൾ തന്റെ സ്വകാര്യ ജീവിതത്തിനു കുട്ടികൾ തടസ്സമാണ് എന്നു രോഹിതിനും തോന്നി.
വൈകാതെ സാധനങ്ങൾ എല്ലാം രോഹിത്തിന്റെ വീട്ടിലേക്ക് മാറ്റി.
ഹേമ ലീവ് അവസാനിച്ചു മടങ്ങി.
പതിയെ ഹേമയുടെ വിളികൾ കുറഞ്ഞു.
പണം വരവും നിലച്ചു.
രോഹിത് അവളെ കൊണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ എല്ലാം വിഫലമായി.
പെണ്ണ് പരാജയപ്പെടണമെങ്കിൽ അവൾ സ്വയം വിചാരിക്കണം.
വിജയിക്കണമെന്ന് അവൾ തീരുമാനിച്ചു ഉറപ്പിച്ചാൽ ആർക്കും അവളെ പരാജയപ്പെടുത്താൻ കഴിയുകയുമില്ല.
ഹേമ പുതിയ ജീവിതത്തിനു തുടക്കം കുറിക്കുകയായിരുന്നു.

by