22/04/2026

ശ്രുതി : ഭാഗം 52

രചന – ഭദ്ര രുദ്ര

“” ശ്രുതി “‘”

പൂന്തോട്ടത്തിനെ മറ്റൊരു ഭാഗത്തു നിന്നു കിച്ചുവും അവൾക്ക് നേരെ ഓടുകയായിരുന്നു . ഒരു നിമിഷം ആ കാഴ്ച കണ്ടുനിന്നവരെല്ലാം അന്താളിച്ചു പോയി . ശ്രുതിയുടെ സാരിയിലേക്കു പടർന്നു കയറിയ അഗ്നി അവളെ വിഴുങ്ങുന്നതായി കണ്ടു നിന്നവർക്ക് തോന്നി . അപ്പോഴേക്കും എല്ലാവരുടെയും നിലവിളികൾ അവിടെ ഉയർന്നു കേട്ടിരുന്നു . ശ്രുതിക്കു നേരെ കുതിച്ചു വന്ന അഭി അവളെയും എടുത്ത് സ്വിമ്മിംഗ് പൂളിലേക്ക് ചാടി . അതുകണ്ടപ്പോൾ കിച്ചു അവരുടെ അടുത്തേക്ക് ചെന്നു . വെള്ളത്തിൽ നിന്നും അഭി ഉയർന്നുവന്നപ്പോൾ അവന്റെ കൈകളിൽ ബോധമില്ലാതെ കിടക്കുന്ന ശ്രുതിയാണ് കിച്ചു കണ്ടത് . അവൻ വേഗം ഓടിച്ചെന്ന് അഭിയെ വെള്ളത്തിൽ നിന്നും കയറാൻ സഹായിച്ചു . എന്നാൽ അഭി അതൊന്നും ശ്രദ്ധിക്കാതെ ശ്രുതിയെ തട്ടി വിളിക്കുകയായിരുന്നു .

” ശ്രുതി , കണ്ണു തുറക്കൂ ശ്രുതി , ശ്രുതി…… ” ഒരു ഭ്രാന്തനെപ്പോലെ അവൻ അനക്കമില്ലാതെ കിടക്കുന്ന ശ്രുതിയുടെ മുഖത്ത് നോക്കി നിലവിളിച്ചു . അവന്റെ ആ അവസ്ഥ കണ്ടു നിന്നവർക്കും വല്ലാതെ ഭയം തോന്നി . ” ആരെങ്കിലും ഒന്ന് വേഗം പോയി ഡോക്ടർ വിളിക്കു ” മുത്തശ്ശി വേഗം അവിടെ കൂടി നിന്നവരോട് പറഞ്ഞു . അപ്പോഴേക്കും അഭി അവളെയും എടുത്ത് അകത്തേക്ക് ഓടുകയായിരുന്നു . എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിന്ന കിച്ചുവിനെ കണ്ടപ്പോൾ അഞ്ജലി ബഹളം വെക്കാൻ തുടങ്ങി . ” ഇവനാണ് … ഇവനാണ് ശ്രുതിയെ കൊല്ലാൻ നോക്കിയത് ” അത് കേട്ടതും കിച്ചു അമ്പരപ്പോടെ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി . കുടുംബത്തിലെ മറ്റുള്ളവരും കിച്ചുവിന് ദേഷ്യത്തോടെ നോക്കി . അപ്പോഴേക്കും മുത്തശ്ശന്റെ ആജ്ഞ പ്രകാരം സെക്യൂരിറ്റി ഗാർഡ്സ് കിച്ചുവിനെ വന്ന് ബന്ധിച്ചു . ശ്രുതിയുടെ അവസ്ഥ കണ്ട് തരിച്ചു പോയ അവനു അവരോട് പിടിച്ചുനിൽക്കാനുള്ള ബലമില്ലെന്നു തോന്നിപ്പോയി .

അവനാകെ മനസ്സും ശരീരവും ഒരുപോലെ തളരുന്നത് പോലെ തോന്നി . സെക്യൂരിറ്റി ഗാർഡിനെ പിടിയിലമർന്നു നിൽക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ അഞ്ജലി വിജയ ഭാവത്തിൽ ചിരിച്ച് അകത്തേക്ക് കയറിപ്പോയി . ” ലക്ഷ്മൺ വേഗം കാർ എടുക്കു , നമുക്ക് ഹോസ്പിറ്റലിൽ പോകാം ” എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു നിന്നപ്പോൾ അഭിയുടെ അച്ഛനായ കൈലാസിന്റെ ശബ്ദമുയർന്നു . ജാനകി അപ്പോഴേക്കും വലിയൊരു ഷാളുമായി വന്ന് ശ്രുതിയുടെ മേൽ പുതച്ചിരുന്നു . കൈലാസും ജാനകിയും ഗൗരിയും ഒരു കാറിൽ കയറി . ലക്ഷ്മണും അഭിയും ശ്രുതിയും മറ്റൊരു കാറിലും ആയി ഹോസ്പിറ്റലിലേക്ക് കുതിച്ചു . പോകുന്ന വഴിയിലെല്ലാം അഭി അവളെ തന്നെ നെഞ്ചോടു ചേർത്തുവച്ച് പൊട്ടിക്കരയുകയായിരുന്നു . ആ കാഴ്ച്ച കണ്ട് ലക്ഷ്മണന്റെ നെഞ്ചു പിടഞ്ഞു . ഹോസ്പിറ്റൽ എത്തുന്നതുവരെ അവൻ അവളെ തട്ടി വിളിച്ചു കൊണ്ടിരുന്നു , എന്നാൽ അവളിൽ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല . ഹോസ്പിറ്റലിൽ എത്തിയ ഉടനെ ശ്രുതിയെ ഡോക്ടർ ശ്രുതിയെ പരിശോധിച്ചതിനുശേഷം ഐസിയുവിലേക്ക് മാറ്റാൻ പറഞ്ഞു .

ബോധമില്ലാതെ കിടക്കുന്ന ശ്രുതി സ്ട്രക്ചറിൽ ഐസിയുവിൽ ഉള്ളിലേക്ക് കൊണ്ടു പോകുന്നതും നോക്കി ഒരു കൊച്ചു കുഞ്ഞിനെ പോലെ നിലത്തിരുന്ന് കരയുകയാണ് അഭി . അവന്റെ ആ അവസ്ഥ കണ്ട് കൈലാസിന്റെയും ഗൗരിയുടെയും കണ്ണുകളും നിറഞ്ഞു . പെട്ടെന്ന് ഐസിയുവിൽ നിന്ന് ഒരു മധ്യവയസ്കനായ ഡോക്ടർ പുറത്തേക്ക് വന്നു . അയാളെ കണ്ട ഉടനെ അഭി പ്രതീക്ഷയോടെ അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു . ” ഡോക്ടർ എങ്ങനെയുണ്ട് ശ്രുതിക്ക് ? , അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ , എന്നെ ചുമ്മാ പറ്റിക്കാൻ വേണ്ടി അവൾ ഉണരാത്ത കിടക്കുകയല്ലേ ” ഒരു ഭ്രാന്തനെപ്പോലെ പിറുപിറുത്തു കൊണ്ടിരിക്കുന്ന അഭിയെ കണ്ടപ്പോൾ ജാനകി ഉൾപ്പെടെ എല്ലാവരും കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു . അവനോട് ഈ അവസ്ഥയിൽ സംസാരിച്ചാൽ ശരിയാവില്ല എന്ന് തോന്നിയതിനാൽ ഡോക്ടർ നിശബ്ദമായിരുന്നു . അത് അവനെ കൂടുതൽ രോഷാകുലനാക്കി .

” ഡോ താൻ എന്താടോ ഒന്നും പറയാത്തത് , എന്റെ ശ്രുതിയ്ക്ക് എന്താ പറ്റിയത് , പറയെടോ ” അവൻ ദേഷ്യത്തോടെ ഡോക്ടറുടെ കൈകളിൽ മുറുകെ പിടിത്തമിട്ടു . അതുകണ്ട് ഡോക്ടർ ഉൾപ്പെടെ എല്ലാവരും പരിഭ്രമിച്ചു . ദേഷ്യവും സങ്കടവും ഒരേ സമയത്തു മിന്നിമറയുന്ന അവന്റെ മുഖഭാവങ്ങൾ കണ്ടു ഡോക്ടർ അവനെ ശാന്തനാക്കാൻ ശ്രമിച്ചു . ” ഷീ ഈസ്‌ ഇൻ ഒബ്സർവേഷൻ ” ” അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടല്ലോ ” പെട്ടെന്ന് ഒരു ഭീഷണിയുടെ സ്വരത്തിൽ അവൻ ഡോക്ടർക്ക് നേരെ തിരിഞ്ഞു . എന്നാൽ അയാളുടെ നിർവികാര മുഖ ഭാവം കണ്ടു അഭിയും തെല്ലൊന്ന് ശാന്തനായി കൊണ്ട് അയാളുടെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞു . ” അവളെ രക്ഷിക്കണം , എന്തു വേണമെങ്കിലും ഞാൻ തരാം . പ്ലീസ് ഡോക്ടർ . അവളില്ലാതെ എനിക്ക് പറ്റില്ല ” അവന്റ അപ്പോഴത്തെ ആ അവസ്ഥ കണ്ടു നിൽക്കാൻ അവിടെ ഉണ്ടായിരുന്ന ആർക്കും കഴിഞ്ഞില്ല . അഭിയെ ലക്ഷ്മണനും കൈലാസും ചേർന്ന് താങ്ങി അവിടെ ഉണ്ടായിരുന്ന ബെഞ്ചിലേക്ക് ഇരുത്തി . ഒരു കൊച്ചു കുട്ടിയെ പോലെ മുഖം കൈകൊണ്ടു പൊത്തി കരയുന്ന തന്റെ മകനെ കണ്ടപ്പോൾ ഗൗരിയുടെ മനസൊന്നു പിടഞ്ഞു .

അവൾ അവർക്കരികിൽ നിന്നും ഒരല്പം മാറിയുള്ള ചെയറിൽ പോയിരുന്നു . അവളുടെ മനസ്സിലേക്ക് പല ചിന്തകളും കടന്നു വന്നു . ആദ്യമായി ശ്രുതിയോട് സംസാരിച്ചത് , അത് അന്നായിരുന്നു . എല്ലാവരുടെയും മുന്നിൽ വച്ച് അവളുടെ നെറുകയിൽ അഭി സിന്ദൂരം അണിയിച്ച ദിവസം . മകൻ ഒരു പെൺകുട്ടിയെ കൊണ്ടുവന്നു എന്നറിഞ്ഞപ്പോൾ ഏതൊരു അമ്മയെയും പോലെ ആ ബന്ധത്തെ ശക്തമായി എതിർത്തു . ആ പെൺകുട്ടിയെ കൺമുന്നിൽ കാണുമ്പോൾ എല്ലാം മുഖം തിരിച്ചു നടന്നു . മനപ്പൂർവം അവളെ എല്ലാത്തിൽ നിന്നും അവോയ്‌ഡ് ചെയ്തു . എന്നിട്ടും അവൾ ഒരു അമ്മയോട് എന്ന പോലെ തന്നെയാണ് തന്നോട് പെരുമാറിയത് . ബഹുമാനവും സ്നേഹവും മാത്രമേ അവളുടെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നുള്ളൂ . എന്നിട്ടും അവളെ ഒന്ന് വാത്സല്യത്തോടെ നോക്കിയിട്ടില്ല ഇതുവരെ . മകന്റെ കാര്യം പറഞ്ഞ് ജാനകിയോട് പൊട്ടി കരയുമ്പോൾ അറിഞ്ഞിരുന്നില്ല അതെല്ലാം അവൾ കേട്ടിരുന്നു എന്ന് .

എന്നാൽ അന്ന് രാത്രി പൂന്തോട്ടത്തിൽ തനിച്ചിരുന്ന് കരയുന്ന തന്റെ തോളിൽ അവൾ വന്നു തൊട്ടപ്പോൾ ഒത്തിരി പൊട്ടി തെറിച്ചു പോയി അവളോട് . മനസ്സിലുള്ള എല്ലാ ദുഃഖങ്ങളും അവൾക്കു മുന്നിൽ ഇറക്കിവച്ചു . എല്ലാം നിറമിഴിയോടെ കേട്ട് നിന്ന ശേഷം അവൾ എന്റെ കാൽച്ചുവട്ടിൽ വന്നിരുന്നു . ” അമ്മേ , അങ്ങനെ വിളിക്കാമോ എന്നെനിക്കറിയില്ല . അമ്മ എന്നെ ഒരുപാട് തെറ്റിദ്ധരിച്ചിരിക്കുകയാണ് . എനിക്ക് മനസ്സിലാവും അമ്മയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ . ഒരേയൊരു മകനെയും അവന്റെ ഭാവിയെക്കുറിച്ചുള്ള അമ്മയുടെ വേവലാതി , എല്ലാത്തിനും കാരണക്കാരിയായി ഞാനും . അമ്മ കരുതുന്നത് പോലെ ഞാനും അമ്മയുടെ മകനും തമ്മിൽ ഒരു ബന്ധവുമില്ല . ” ഇത്രയും അവൾ തന്റെ മുഖത്തുനോക്കി പറയുമ്പോൾ അവിശ്വസനീയതയോടെ ആണ് താൻ അവളെ നോക്കിയത് . എന്നാൽ അവൾ വേദനയോടെ തന്റെ കൈകൾ അവളുടെ കൈകൾ ക്കുള്ളിലാക്കി വീണ്ടും സംസാരിക്കാൻ തുടങ്ങി .

” ഞാനും അഭിയും ജെസ്റ് ഫ്രണ്ട്സ് മാത്രമാണ് , അതിനപ്പുറത്തേക്ക് ഒരു ബന്ധവുമില്ല . അഞ്ജലി മായുള്ള വിവാഹം മുടക്കാൻ വേണ്ടിയാണ് അഭി എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് . ഞങ്ങൾ രണ്ടുപേരും ചേർന്ന് കളിച്ച നാടകം ആണ് ഇതൊക്കെ . ആരുടെയൊക്കെ മുന്നിൽ അഭിനയിക്കാൻ കഴിഞ്ഞാലും അമ്മ എങ്കിലും സത്യം അറിയണം എന്ന് എനിക്ക് തോന്നി . മകനെ ഓർത്തു അമ്മ പൊഴിക്കുന്ന ഓരോ കണ്ണുനീർ തുള്ളികളും എന്റെ തലയ്ക്കുമുകളിൽ ശാപം ആയിരിക്കും . അതുകൊണ്ട് ഇനിയും അമ്മ മകനെ ഓർത്ത് വിഷമിക്കരുത് , അമ്മയുടെ മകൻ എന്നും അമ്മയുടെ മാത്രമാണ് . എനിക്ക് അഭിയുടെമേൽ ഒരു അവകാശവുമില്ല . ” ശ്രുതി അത്രയും പറഞ്ഞപ്പോഴേക്കും ചിരിക്കണോ അതോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ഗൗരി . ” അമ്മ എനിക്ക് ഒരു വാക്ക് തരണം , എന്തിന്റെ പേരിലായാലും അഭിയെ ഒരിക്കലും വേദനിപ്പിക്കരുത് . അവന് ഇഷ്ടമല്ലാത്ത ഒരു പെൺകുട്ടിയുമായി ഒരിക്കലും അവന്റെ വിവാഹം നടത്താൻ കൂട്ടുനിൽക്കരുത് . വാക്ക് തരുമോ ” തന്റെ മകന്റെ ജീവിതത്തിൽ നിന്നും അവൾ ഒഴിഞ്ഞു പോകും എന്ന് അറിഞ്ഞപ്പോൾ അവൾക്ക് അങ്ങനെ ഒരു വാക്ക് കൊടുക്കേണ്ടിവന്നു . എന്നാൽ അതിനു പകരമായി ഞാൻ അവളോട് ഒരു കാര്യം ചോദിച്ചു .

” ശരി ഞാൻ വാക്ക് തരാം , എന്നാൽ അതിനു പകരമായി നീ എനിക്ക് മറ്റൊരു വാക്ക് തരണം . ” എന്താണെന്ന രീതിയിൽ അവൾ നോക്കിയപ്പോൾ എനിക്ക് അല്പം ക്രൂര ആവേണ്ടി വന്നു . ” നീ എന്നെന്നേക്കുമായി എന്റെ മകനെ വിട്ടു പോകണം . പിന്നെ ഒരിക്കലും അവന്റെയോ ഞങ്ങളുടെയോ ജീവിതത്തിലേക്ക് തിരിച്ചു വരരുത് . വാക്ക് താ ” നിറമിഴികളോടെ തന്നെ അവൾ എനിക്ക് വാക്ക് തന്നു . അന്ന് ഒരു അമ്മ എന്ന രീതിയിൽ ജയിച്ചു എന്ന് ഞാൻ കരുതി . എന്നാൽ അവൻ എന്നെ തോൽപ്പിച്ചു . ഒരു നാടകത്തിലെ അഭിനയമല്ല താൻ ഇവിടെ കണ്ടത് , അപ്പോൾ അതിനർത്ഥം അഭിക്കവളെ ശരിക്കും ഇഷ്ടമായിരുന്നോ ? ഓരോന്ന് ഓർക്കും തോറും തന്റെ തല പെരുക്കുന്നതായി ഗൗരിയ്ക്ക് തോന്നി . അവൾ ആ കസേരയിൽ കണ്ണുകൾ അടച്ചിരുന്നു .

ഈ സമയം കുടുംബത്തിലെ മറ്റുള്ളവർ ചേർന്നു കിച്ചുവിനെ ചോദ്യം ചെയ്യുകയായിരുന്നു . എന്നാൽ അവരോടെല്ലാം കിച്ചു പൊട്ടിത്തെറിക്കുക ആണ് ഉണ്ടായത് . അവസാനം രാജഗോപാൽ വളരെ ശാന്തനായി കിച്ചുവിനോട് സംസാരിക്കാൻ തുടങ്ങി. ” നീയാരാ ? ” ” ഞാൻ കാർത്തിക് . ” ” നീ എങ്ങനെയാണ് ഇവിടെ വന്നത് ? എന്താണ് നിന്റെ വരവിന്റെ ഉദ്ദേശം ” ” ഞാൻ ശ്രുതിയെ കാണാൻ വന്നതാണ് ” അതുകേട്ടപ്പോൾ അവിടെ കൂടി നിന്നവർ എല്ലാവരും കിച്ചുവിന്റെ മുഖത്തേക്ക് തന്നെ ആകാംഷയോടെ ഉറ്റുനോക്കി . ” ശ്രുതിയെ കാണാനോ ? ” ” അതെ , കാണാൻ മാത്രമല്ല അവളെ കൊണ്ടുപോകാനും ” ” അതൊക്കെ പറയാൻ നീ ആരാണവളുടെ ? ” അരവിന്ദ് മേനോൻ കുറച്ചു ഗൗരവത്തിൽ ആണ് അവനോട് അങ്ങനെ ചോദിച്ചത് . ” ഞാൻ അവളുടെ ഏട്ടനാണ് . കാർത്തിക് കാശിനാഥ് വർമ്മ ” ” ശ്രുതിയുടെ ഏട്ടനോ ? ” അഞ്ജലിയുടെ മുഖത്ത് വല്ലാത്ത ഒരു പരിഭ്രമം നിറഞ്ഞിരുന്നു . ഇനി ഒരു പക്ഷേ അവൻ തന്നെ കണ്ടു കാണുമോ ? അവൾ ഒരു ചെറിയ ഭയത്തോടെ അവനെ നോക്കി . ” നിന്റെ വീട് എവിടെയാണ് ? ” ” ചെമ്പകശ്ശേരി ” കിച്ചുവിന്റെ മറുപടി മുത്തശ്ശനും മുത്തശ്ശിയും ഉൾപ്പടെ ഉള്ള എല്ലാവരിലും ഒരു ഞെട്ടൽ ഉളവാക്കി . ( തുടരും ) …………