19/04/2026

പ്രണയാർദ്രം : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ

അയാൾ അകത്തേക്ക് വന്നതും സീത പിടഞ്ഞെഴുന്നേറ്റു

എടീ… ഇന്ന് നീ ആരുടെ കൂടെയായിരുന്നെടീ, ആരും ഇല്ലാത്ത ഒരുത്തിയാണല്ലോ എന്ന് കരുതി താലി കെട്ടി കൂടെ പൊറുപ്പിച്ചു. എന്നിട്ടിപ്പോൾ കണ്ടിടം നിരങ്ങിയിട്ട് ഒരുളുപ്പും ഇല്ലാതെ അവൾ വന്നിരിക്കുന്നു..

സീത ചെവി പൊത്തി.. ഇനി കേട്ടാൽ അറയ്ക്കുന്ന തെറികളെ ആ വായിൽ നിന്നും വീഴൂ എന്നവൾക്കറിയാം.

എന്താടീ ചെവി പൊത്തിപ്പിടിക്കുന്നത്?
പറ ഇന്നാരെയാ നീ ആശൂപത്രിയിൽ ആക്കിയത് അവനെ നീ കൊല്ലാറാക്കിയോ?

അവൻ എന്റെ സുഹൃത്താണ്, വയ്യാതെ ആയപ്പോൾ ഹോസ്പിറ്റലിൽ എത്തിച്ചത് അത്ര വലിയ അപരാധം ആണോ

അല്ലടീ.. അപരാധം അല്ല പുണ്യപ്രവർത്തിയാണ്. രണ്ടുംകൂടി ഒരു വീട്ടിൽ… ഛീ…
നിനക്ക് പോയി ചത്തൂടെ, നല്ല പെണ്ണുങ്ങളുടെ കൂടെ പേര് കളയാൻ നിന്നെപ്പോലെ ഒരെണ്ണം മതിയല്ലോ.

ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്റെ വീട്ടിൽ ഇനി നിന്നെ കാണരുത്. ഞാൻ കെട്ടിയ താലി അഴിച്ചു വച്ചിട്ട് എവിടേക്കാന്ന് വച്ചാൽ പൊയ്ക്കോളണം. നാളെ നിന്നെ ഇവിടെ കാണരുത്.

അയാൾ മുറി വിട്ടിറങ്ങിയതും, അവൾ തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്നു.

***************

കുറച്ച് ദിവസങ്ങൾക്കു ശേഷം ഗൗതമിനെ ഗുപ്തൻ വീട്ടിലേക്ക് കൊണ്ടുവന്നു.

ഗൗതമിനെ മുറിയിൽ, കട്ടിലിൽ കിടത്തിയ ശേഷം അയാൾ അവന്റെ നിറുകിൽ തലോടി.
നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകൾ ഒതുക്കി വച്ചു.

ഏട്ടാ…. ഗൗതം പതിയെ വിളിച്ചു.

എന്താടാ…

ഞാൻ ചത്തുപോകുമോ?

പോടാ… കരൾ മാറ്റി വയ്ക്കാൻ ഉടനെ പറ്റും.
ഒരാൾ കരൾ പകുത്തു തരാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നാ ഹോസ്പിറ്റൽ ഉടമയായ ചന്ദ്രശേഖരൻ അങ്കിൾ പറഞ്ഞത്.

എന്ത് ചെയ്താലും ഞാൻ ജീവിച്ചിരിക്കില്ല ഏട്ടാ..

മിണ്ടാതിരിക്കെടാ…ഇനി നീ ഇങ്ങനെ വല്ലതും പറഞ്ഞാൽ സുഖമില്ലാതെ കിടപ്പിലാണ് എന്നൊന്നും ഞാൻ നോക്കില്ല നല്ല പെട വച്ച് തരും.

നിറഞ്ഞ കണ്ണുകൾ മറ്റാരും കാണാതെ അയാൾ പുറത്തേക്ക് പോയി.

ഗൗതം ആ പോക്ക് നോക്കി കിടന്നു. പാവം.
ഏട്ടന് ഞാനെന്നാൽ ജീവനാണ്.
കുട്ടിക്കാലം മുതൽ അങ്ങനെയാണ്.
താൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചതിന്റെ പേരിൽ അച്ഛനോ അമ്മയോ അടി തരാൻ നോക്കിയാലും,ഏട്ടൻ തന്നെ അടിക്കാനൊന്നും സമ്മതിക്കാതെ പൊതിഞ്ഞു പിടിക്കും.

ഓഹ്…. ദൈവമേ എനിക്ക് മരിക്കണ്ട.

*************

പിറ്റേന്ന് ഹോസ്പിറ്റൽ ഉടമ ചന്ദ്രശേഖരൻ, അയാളുടെ ഓഫീസ്റൂമിലേക്ക്‌ ഗുപ്തനെ വിളിപ്പിച്ചു.

എന്താ അങ്കിൾ കാണണമെന്ന് പറഞ്ഞത്.

ഗുപ്ത നമുക്ക് ഗൗതമിന്റെ കരൾമാറ്റി വയ്ക്കണ്ടേ,അവനെ നമുക്ക് തിരിച്ചു പിടിക്കണ്ടേ?

ഉവ്വ് അങ്കിൾ, പറ്റുന്നത് പോലെ ഒക്കെ ശ്രമിക്കുന്നുണ്ട്. അതിനായി എത്ര പണം വേണമെങ്കിലും നൽകാൻ സമ്മതവുമാണ് പക്ഷെ ആരും തയ്യാറാകുന്നില്ല.

എന്നാൽ അങ്ങനൊരാളെ നമുക്ക് കിട്ടിയിട്ടുണ്ട്.

ഉവ്വോ ആരാണത്? ഗുപ്തൻ ജിജ്ഞാസയോടെ ചോദിച്ചു.

നമ്മുടെ കാർഡിയോളജിസ്റ്റ് അനൂപിന്റെ ഒരു പേഷ്യന്റ് ഉണ്ട്, കറുപ്പൻ എന്നാണ് അയാളുടെ പേര്.ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്.
അയാളുടെ മകൾ കരൾ പകുത്തു തരാൻ തയ്യാറാണ്. പകരം കറുപ്പന്റെ ഹൃദയ ശസ്ത്രക്രിയ ചെയ്തുകൊടുത്താൽ മതിയെന്നാണ് ആ പെൺകൊച്ചു പറയുന്നത്.

അല്ല… അതിപ്പോ… ആ കുട്ടിക്ക് ഇതിനെക്കുറിച്ചുള്ള വിശദ വിവരങ്ങളും മറ്റും അറിയാമോ? എല്ലാം പറഞ്ഞ് മനസിലാക്കണ്ടേ?

എന്ത് മനസിലാക്കാൻ, കറുപ്പന്റെ ചികിത്സക്കായി അവർ കുറേ നാളുകളായി ഇവിടെ വരാറുള്ളതാണ്. ആദ്യം ഏതോ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ചികിത്സ ആയിരുന്നു. ജീവൻ രക്ഷിക്കണമെങ്കിൽ മറ്റെവിടെയെങ്കിലും കൊണ്ടുപോകുന്നതാണ് നല്ലത് എന്നവർ പറഞ്ഞതിന് ശേഷമാണ്, ഇവിടേക്ക് വന്നത്.
വേറെ ആരും ചോദിക്കാനും പറയാനും ഒന്നുമില്ലാത്തവരാണ്.പിന്നെന്താ കുഴപ്പം.

എന്നാലും അത് ശരിയാണോ അങ്കിൾ.

ഇതിലെന്തു ശരികേട്?
ചുമ്മാതെ ഒന്നും അല്ലല്ലോ നമ്മൾ അയാൾക്ക് വേണ്ടുന്ന ചികിത്സ ചെയ്തു കൊടുക്കുന്നു. പകരമായി അയാളുടെ മകൾ കരൾ ദാനം ചെയ്യാൻ തയ്യാറാകുന്നു അത്രേ ഉള്ളൂ…

ഞാൻ അവരോട് എല്ലാം പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട്.

ങ്ഹാ.. പിന്നെ സാന്ദ്ര ഗുപ്തനെ അന്വേഷിച്ചിരുന്നു കേട്ടോ, അവൾ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞിരുന്നു.

ഞാൻ വിളിച്ചോളാം അങ്കിൾ.

ചന്ദ്രശേഖരന്റെ ഒരേയൊരു മകളാണ് സാന്ദ്ര.
സാന്ദ്രയും ഗുപ്തനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതാണ്.

ഗൗതമിന്റെ അസുഖം മാറിയിട്ട് മാത്രേ താൻ വിവാഹം കഴിക്കൂ എന്ന നിലപാടാണ് ഗുപ്തന്.

അതുകൊണ്ടാണ് ചന്ദ്രശേഖരന് ഇക്കാര്യത്തിൽ കൂടുതൽ കൈകടത്തുന്നത്.

വിവാഹം വേണ്ടെന്ന് പറഞ്ഞ് നടന്ന മകൾ സാന്ദ്ര, പക്ഷെ ഹോസ്പിറ്റലിൽ വച്ച് ഗുപ്തനെ കണ്ടതും,,ആ ചിന്ത മാറ്റി. വിവാഹം കഴിക്കുന്നെങ്കിൽ അത് ഗുപ്തനെ ആയിരിക്കണമെന്ന് അവൾ പറഞ്ഞു.

തന്റെ ഒരേയൊരു മകളാണ്,അവൾ എന്ത് പറഞ്ഞാലും താനതു സാധിച്ചു കൊടുക്കും. അത്രക്ക് ജീവനാണവൾ.

ഒരുകൊല്ലം കൂടെ കഴിഞ്ഞാൽ അവളും ഡോക്ടറാണ്.

ഗുപ്തനെ എല്ലാവർക്കും വലിയ ഇഷ്ട്ടമാണ്.
ഗൈനക്കോളജിസ്റ്റ് ആയ അയാളോട് തനിക്ക് ഒരു പ്രേത്യേക മമതയുണ്ട്, ഗൈനക്കോളജി വിഭാഗത്തിൽ ലേഡിഡോക്ടറെ കാണുവാനാണ് കൂടുതലും സ്ത്രീകൾ ഇഷ്ട്ടപ്പെടുന്നത് എന്ന് തനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷെ ഡോക്ടർ ഗുപ്തൻ ഇവിടെ വന്നതോടെ, കൂടുതലും ആളുകൾ അയാളെയാണ് കൺസൾട്ട് ചെയ്യുന്നത്. ഗുപ്തന്റെ കൈകളിലൂടെ ഇവിടെ എത്രയധികം കുഞ്ഞുങ്ങൾ പിറന്നിരിക്കുന്നു.

അയാളുടെ പ്രശസ്തി നാൾക്ക് നാൾ കൂടുകയാണ്.

അതുകൊണ്ട് മാത്രമല്ല, ഗുപ്തൻ നല്ല ഒരു മനസിന്റെ ഉടമയാണ് അതുകൊണ്ടൊക്കെയാവാം അയാളോട് ഒരു പ്രേത്യേക സ്നേഹം തോന്നുവാൻ കാരണം.

അതുകൊണ്ടാണ് ഗുപ്തന്റെ അനുജൻ ഗൗതമിന്റെ കാര്യത്തിൽ താൻ ഇടപെടുന്നത്.

ആഹാ… രണ്ടാളും കൂടെ എന്താണ് ഇത്ര ചർച്ച
ഡോക്ടർ അനൂപ് അകത്തേക്ക് കയറി വന്നു.

അല്ല, ഞാൻ വിവരങ്ങൾ ഒക്കെ ഗുപ്തനോട് പറയുകയായിരുന്നു. ചന്ദ്രശേഖരൻ പറഞ്ഞു.

ആ പെൺകുട്ടിയുടെ പരിശോധനകൾ ഒക്കെ കഴിഞ്ഞു, എല്ലാം ഓക്കെയാണ്.
ഗൗതമിന് കരൾ പകുത്തു തരാൻ എന്ന് വേണമെങ്കിലും ആ കുട്ടി തയ്യാറാണ്.

പകരം ആ കുട്ടിക്ക് ഒരാവശ്യം മാത്രമേ ഉള്ളൂ
അച്ഛന്റെ ചികിത്സ നടത്തണം.

അദേഹത്തിന്റെ ചികിത്സക്ക് ആവശ്യമായ എത്ര പണം വേണമെങ്കിലും ഞാൻ കൊടുക്കാം.എനിക്ക് അവരെ ഒന്ന് കാണാൻ പറ്റുമോ.

അവർ താഴെയുണ്ട്.

ശരി ഞാനവരെ ഒന്ന് കണ്ടിട്ട് വരാം.

ഞാനും വരാം അനൂപ് പറഞ്ഞു

ഗുപ്തൻ അനൂപിനൊപ്പം താഴേക്ക് പോയി.

************
തുടരും.