വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മഹേഷ് എന്ന മധ്യവയസ്‌ക്കന്റെ മുന്നിൽ കഴുത്ത് നീട്ടുമ്പോൾ മനസ്സിൽ മുഴുവൻ അഭി ആയിരുന്നു. “തന്നെ മാത്രം സ്വപ്നം കണ്ടു കഴിയുന്ന അവനിത് അറിയുബോൾ എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല. അടുത്ത വരവിന് തന്നെയും കൂട്ടി മാത്രേ ഗൾഫിലേക്ക് മടങ്ങൂ എന്ന് പറഞ്ഞവനെ താൻ ചതിച്ചെന്ന് അറിഞ്ഞാൽ…”
കാത്തിരിക്കുന്നവനോട് ഒരു വാക്ക് പോലും പറയാതെ മറ്റൊരുത്തന്റെ മുന്നിൽ തല കുനിച്ചിരിക്കുമ്പോൾ മനസ്സിൽ നിറയെ കുറ്റബോധം ആയിരുന്നു. പക്ഷേ, കടം കേറി മുടിഞ്ഞ കുടുംബത്തിന് താങ്ങാകാൻ ഒരാൾ മുന്നോട്ട് വന്നപ്പോൾ വീട്ടുകാർക്കൊക്കെ സന്തോഷമായിരുന്നു. വീടിന്റ കടവും ഇനി അങ്ങോട്ടുള്ള ജീവിതവും ഏറ്റെടുക്കാൻ തയ്യാറായ മഹേഷിന്റെ വാഗ്ദാനങ്ങൾക്ക് മുന്നിൽ പ്രണയത്തെ മറക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ എതിർക്കാൻ മാത്രമേ കഴിഞ്ഞുള്ളു. ” ഞാൻ അത്രയേറെ അഭിയെ ഇഷ്ട്ടപ്പെടുന്നു അച്ഛാ… സ്വത്തും പണവും ഒന്നുമില്ലെങ്കിലും ഞാൻ അവന്റെ കൂടെ സന്തോഷമായിരിക്കും ” എന്ന് പറഞ്ഞപ്പോൾ അച്ഛൻ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞത് മറ്റൊന്നായിരുന്നു.
” മോളെ…. അഭി നല്ലവനായിരിക്കും… പക്ഷേ, ന്റെ മോളൊന്ന് മനസ്സ് വെച്ചാൽ മോള് മാത്രമല്ല, ഈ കുടുംബവും എന്നും സന്തോഷത്തോടെ നിൽക്കും. നിനക്ക് താഴെ വളർന്നു വരുന്ന ഒരുവളുടെ ഭാവി കൂടി ഇപ്പോൾ മോളുടെ കയ്യിൽ ആണ്. അറിയാലോ…. അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥയും.. ഈ ശരീരവും വെച്ച് ഇനി എത്ര കാലം ങ്ങനെ വലിക്കാൻ കഴിയുമെന്ന് പോലും അറിയില്ല. അഭിയെ പോലെ തന്നെ മഹേഷും നല്ലവനാ… കുറച്ചു വയസ്സ് കൂടുതൽ ആണെങ്കിലും സ്നേഹമുള്ളവനാ. മോളൊന്ന് സമ്മതം മൂളിയാൽ ചിലപ്പോൾ… ” അച്ഛൻ വാക്കുകൾക്ക് മുന്നിൽ പതർച്ചയോടെ നിൽക്കുമ്പോഴും പിന്നീട് പാതി സമ്മതത്തോടെ അഭിയെ മറക്കാമെന്ന് വാക്ക് നൽകുമ്പോഴും ഇപ്പോൾ മഹേഷിനു മുന്നിൽ കഴുത്ത് നീട്ടുമ്പോഴും മനസ്സിൽ അഭി മാത്രമായിരുന്നു. വിവാഹം കഴിഞ്ഞുള്ള ദിനങ്ങൾ സന്തോഷം നിറഞ്ഞതായിരുന്നു എല്ലാവരിലും. ആരതിയിൽ ഒഴികെ. ആദ്യരാത്രിയിൽ തന്നെ പ്രണയത്തെ കുറിച്ചും അഭിയെ കുറിച്ചുമെല്ലാം തുറന്നു പറഞ്ഞെങ്കിലും ഒരു പുഞ്ചിരിയോടെ ആണ് മഹേഷ് ആ വാക്കുകളെ വരവേറ്റത്. ”
സത്യത്തിൽ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല ആരതി. ആരും കല്യാണത്തിന് മുന്നേ എങ്ങനെ ഒന്ന് എന്നോട് പറഞ്ഞില്ല.. ആരതി പോലും. ഇതിപ്പോൾ കേൾക്കുമ്പോൾ എല്ലാ ഭർത്താക്കന്മാരെ പോലെ എനിക്കും വിഷമമുണ്ട്. ഭാര്യക്കൊരു കാമുകൻ ഉണ്ടെന്ന് ഓർത്തല്ലാട്ടോ. ഇഷ്ട്ടപെട്ട രണ്ട് മനസ്സുകളെ തമ്മിൽ വേർപിരിക്കാൻ ഞാനും കൂടി കാരണമായല്ലോ എന്നോർത്ത്. ” അവൾ എല്ലാം കേട്ട് കൊണ്ട് മൗനത്തോടെ ബെഡിൽ ഇരിക്കുമ്പോൾ മഹേഷ് തുടർന്നു. “പ്രണയിക്കുന്ന ആളെ നഷ്ട്ടപ്പെടുമ്പോഴുള്ള വേദന നന്നായി അറിയുന്നവനാണ് ഞാൻ.
അങ്ങനെ ഒരു നഷ്ടത്തിൽ നിന്നും കരകയറാൻ എടുത്ത കാലയളവാണ് വിവാഹം ഇത്രയും വൈകാനുള്ള കാരണം. എനിക്കറിയാം ആരതിക്ക് എന്നെ ഇഷ്ട്ടമായില്ലെന്ന് . തന്നെക്കാൾ വയസ്സ് കൂടുതൽ. വയസ്സ് കുറവുള്ള അഭി എന്ന ചെറുപ്പക്കാരൻ എന്നേക്കാൾ ഭംഗിയും പഠിപ്പും എല്ലാം ഉള്ളവൻ ആയിരിക്കും. ആ കാര്യങ്ങളിൽ എല്ലാം ഞാൻ അവനെക്കാൾ ചെറുതാണെങ്കിലും എനിക്ക് സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സ് ഉണ്ടെന്ന നല്ല വിശ്വാസം എനിക്കുണ്ട് . തനിക്കൊരു കുറവും വരാതെ നോക്കാനും സ്നേഹിക്കാനും കഴിയുമെന്ന വിശ്വാസം.”
എല്ലാം കേട്ടിട്ടും ഒരു വാക്ക് പോലും പറയാതെ ഇരിക്കുന്ന അവളുടെ അരികിലെത്തി കട്ടിലിന്റെ ഒരറ്റത്ത് ഇരുന്ന് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മഹേഷ് പറഞ്ഞു, ” എനിക്കറിയാം ആരതി. ആത്മാർത്ഥമായ ഇഷ്ട്ടങ്ങൾ നഷ്ടപ്പെടുമ്പോൾ അതിൽ നിന്നും മനസ്സൊന്നു മാറിവരാൻ സമയം എടുക്കുമെന്ന്. അതുകൊണ്ട് തന്റെ മനസ്സിൽ എനിക്കൊരു സ്ഥാനം വരുന്ന നാൾ വരെ കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്. മാറും എന്ന വിശ്വാസത്തോടെ.. ” അതും പറഞ്ഞവൻ പുറത്തേക്ക് നടക്കുമ്പോൾ ആരതിയുടെ മനസ്സിൽ വല്ലാത്തൊരു ഭാരം ഉണ്ടായിരുന്നു. രണ്ട് പേരുടെ നടുക്കിലാണിപ്പോൾ താനെന്ന ബോധം അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു. ”
സ്നേഹിച്ചവന്റെയും സ്നേഹം കിട്ടുമെന്ന് കരുതി എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറായ ഒരാളുടെയും “. ദിവസങ്ങൾ അതിവേഗം കൊഴിഞ്ഞു പോയി. മാസങ്ങൾ കടന്ന് പോകുമ്പോൾ പലർക്കും ചോദിക്കാൻ ഉണ്ടായിരുന്നത് ” വിശേഷം ഒന്നും ആയില്ലേ മോളെ ” എന്നായിരുന്നു. അതിനെല്ലാം പുഞ്ചിരികൊണ്ട് മറുപടി നൽകുമ്പോൾ മനസ്സിൽ അഭിയുണ്ടായിരുന്നു വിഷമത്തോടെ…. മഹേഷ് പുഞ്ചിരിയോടെയും. ആ കാലയളവിൽ, അതിനിടക്ക് അഭിയുടെ കാൾ പലവട്ടം അവളെ തേടിയെത്തി. വിവാഹം കഴിഞ്ഞെന്നു കേട്ടത് മുതലുള്ള അവന്റെ അവസ്ഥ വിവരിക്കുമ്പോൾ ആരതി കരച്ചിലടക്കാൻ പാട് പെടുന്നുണ്ടായിരുന്നു.
അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് എന്ന് അഭി പറഞ്ഞത് മുതൽ ഏറെ കൊതിച്ചത് അവനെ ഒന്ന് കാണാൻ ആയിരുന്നു. നേരിൽ കണ്ട് മാപ്പ് ചോദിക്കണം. എല്ലാത്തിനും. അഭി നാട്ടിൽ എത്തി എന്നറിഞ്ഞ ദിവസം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മടിച്ചു മടിച്ചായിരുന്നു ആരതി മഹേഷിനു മുന്നിൽ കാര്യം അവതരിപ്പിച്ചത്. എല്ലാം കേട്ടതിനു ശേഷം പുഞ്ചിരിയോടെ അവളെ നോക്കി മഹേഷ് പറഞ്ഞത് ” അവൻ വന്നെങ്കിൽ തീർച്ചയായും ഇയാൾ പോയി കാണൂ.. ചെയ്തത് തെറ്റാണെന്ന് ബോധ്യം ഉണ്ടെങ്കിൽ തെറ്റ് ഏറ്റു പറഞ്ഞ് മാപ്പ് ചോദിക്കുന്നത് തന്നെ ആണ് ശരി. ഈ ആറു മാസങ്ങൾക്കിടയിൽ ഞാൻ കാത്തിരുന്നത് ചിലപ്പോൾ ഈ ഒരു നിമിഷത്തിനു വേണ്ടി ആകാം. സ്നേഹം ഒരിക്കലും പിടിച്ച് വാങ്ങാൻ കഴിയില്ലെന്ന് അറിയാം.
ജീവിതത്തിൽ ആത്മാർത്ഥമായി ഒരാളെയേ സ്നേഹിക്കാൻ കഴിയൂ… ബാക്കിയെല്ലാം ചിലപ്പോൾ അഭിനയിച്ചു തീർക്കൽ ആയിരിക്കും. ശരിക്കും പറഞ്ഞാൽ ഞാൻ ഒരു സ്വാർത്ഥൻ ആയിരുന്നു. കിട്ടാത്ത സ്നേഹത്തിനു വേണ്ടി കൊതിയോടെ കാത്തിരിക്കുന്ന സ്വാർത്ഥൻ. നിനക്ക് അവനോടുള്ള സ്നേഹം ഇല്ലാതാകണെ എന്ന് മനസ്സറിഞ്ഞുകൊണ്ടല്ലെങ്കിലും പ്രാർത്ഥിച്ചിരുന്ന സ്വാർത്ഥൻ. പക്ഷേ, ജയിച്ചത് നീ തന്നെ ആണ് ആരതി. സ്നേഹത്തിന്റെ ആഴം എത്രത്തോളം ആണെന്ന് ഈ കാലയളവിൽ എനിക്ക് മനസ്സിലായി. അതുകൊണ്ട് നീ അവനെ കാണുമ്പോൾ ഒന്ന് മാത്രം പറയണം, അവന് ആ ഇഷ്ട്ടം ഇപ്പോഴും ഉണ്ടെങ്കിൽ നീ അവന്റെ കൂടെ വരാൻ തയ്യാറാണെന്ന്. ഞാൻ ഇത് പറയുന്നത് പൂർണ്ണസമ്മതത്തോടെ ആണ്..
ഒരു പെണ്ണിന്റ കണ്ണുനീർ വീണൊരു ജീവിതം എനിക്ക് വേണ്ട. ഒരു വീട്ടിൽ രണ്ട് പേര് ഉരുകി ജീവിക്കുന്നതിനേക്കാൾ നല്ലത് സന്തോഷത്തോടെ ഒരാളെങ്കിലും ജീവിക്കുന്നതാണ്. അതുകൊണ്ട് നീ അവനെ കണ്ടു സംസാരിക്ക്. അവന് സമ്മതം ആണെങ്കിൽ നിന്റെ വീട്ടുകാരെ പറഞ്ഞ് ഞാൻ സമ്മതിപ്പിച്ചുകൊള്ളാം. ” അത്രയും പറഞ്ഞ് പാതി കഴിഞ്ഞ ഭക്ഷണത്തിനു മുന്നിൽ നിന്നും എഴുനേറ്റ് കൈ കഴുകാൻ പോകുമ്പോൾ ആരതിയും വലിയ ചിന്തയിലായിരുന്നു. ” അഭിയെ കാണുമ്പോൾ നടക്കാവുന്ന പല കാര്യങ്ങളും അവളുടെ മനസ്സിലൂടെ ഓടി മറഞ്ഞു. വൈകീട്ട് അമ്പലത്തിൽ കാണാം എന്ന വാക്കിൽ സാരിയുടുത്തു പുറത്തേക്കിറങ്ങുമ്പോൾ ഉമ്മറത്തിരിക്കുന്ന മഹേഷിനെ ഒന്ന് നോക്കി. അപ്പോഴും അവന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. പതിയെ കണ്ണിറുക്കി കാണിച്ചു കൊണ്ട് പോയി വാ എന്ന് ആംഗ്യത്തോടെ പറയുമ്പോൾ അവൾ തല താഴ്ത്തിക്കൊണ്ട് ആ പടിയിറങ്ങി. അമ്പലത്തിൽ എത്തുമ്പോൾ അവിടുത്തെ ആൽച്ചുവട്ടിൽ തന്നെ അവൻ ഉണ്ടായിരുന്നു..
അഭി… കുറെ കാലത്തിനു ശേഷം കാണുകയാണെങ്കിലും എന്തോ ഒന്ന് പുഞ്ചിരിക്കാൻ പോലും കഴിഞ്ഞില്ല അവൾക്ക്. പതിയെ അവന്റെ കൂടെ അമ്പലത്തിലേക്ക് നടക്കുമ്പോൾ മൗനം ആയിരുന്നു രണ്ട് പേരിലും. ഭഗവതിക്ക് മുന്നിൽ തൊഴുതു നിൽക്കുമ്പോൾ ആരതിയുടെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു. ” നല്ല ഒരു തീരുമാനം എടുക്കാൻ കഴിയണേ ഈശ്വരാ ” എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു കണ്ണ് തുറക്കുമ്പോൾ അവളെ നോക്കിക്കൊണ്ട് പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു അഭി.
“എന്തിനാടി കരയുന്നത്.കഴിഞ്ഞതെല്ലാം കഴിഞ്ഞു. പക്ഷേ, ജീവിതം ഇങ്ങനെ കരഞ്ഞു തീർക്കേണ്ടതല്ല. നമ്മൾ വിചാരിക്കുന്നതല്ലല്ലോ പലപ്പോഴും നടക്കുന്നത്. ഇത്രയൊക്കെ സ്നേഹിക്കാൻ കഴിഞ്ഞാലും വിധി എന്ന ഒന്നുണ്ട്. അതുപോലെ കാര്യങ്ങൾ നടക്കൂ.. നിനക്ക് അങ്ങനെ ഒരു വിവാഹം കഴിക്കാൻ ഒരു വിധി ഉണ്ടായിരുന്നു. അത് നടന്നു. ഇനി മുന്നോട്ട് എങ്ങനെ എന്ന് തീരുമാനിക്കേണ്ടത് നീ മാത്രമാണ്. ജീവിതം ഒന്നേ ഉള്ളൂ.. അത് വെറുതെ കരഞ്ഞു കളയാൻ ഉള്ളതല്ല… അതുകൊണ്ട് ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കണം…. ” അവൻ ആ വാക്ക് മുഴുവനാക്കും മുന്നേ അവൾ അവനെ തടഞ്ഞു, വേണ്ട അഭി… അഭി പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം. ഇത്രയും കാലം ആ വീട്ടിൽ ഉരുകികഴിഞ്ഞ ഞാൻ ഇനി അഭിയുടെ ജീവിതത്തിലേക്ക് വരണം എന്നല്ലേ.. എങ്കിൽ അഭി എന്നോട് ക്ഷമിക്കണം..
എനിക്ക് ഒരിക്കലും ഇനി അങ്ങനെ ചിന്തിക്കാൻ കഴിയില്ല. ഞാൻ എത്രയൊക്കെ അവഗണിച്ചാലും എന്നെ സ്നേഹിക്കുന്ന ഒരാൾ ഉണ്ട്. എന്റെ കഴുത്തിൽ താലി കെട്ടിയ ഒരാൾ. ഇത്ര കാലം ഞാൻ അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചു. അഭിയെ കാണുന്ന ഈ നിമിഷം വരെ. അത് അഭിയെ ഞാൻ ചതിച്ചു എന്ന കുറ്റബോധം കൊണ്ടായിരുന്നു. പക്ഷേ, ഒരിക്കലും ആ മനുഷ്യൻ കെട്ടിയ താലി വലിച്ചെറിഞ്ഞു ഞാൻ അഭിയുടെ കൂടെ വരില്ല. സുഖമാണെങ്കിലും ദുഃഖമാണെങ്കിലും ഈ ജീവിതം അദ്ദേഹത്തിന്റ കൂടെ ആണ്. അഭിയെ കാണണം, ഒന്ന് മാപ്പ് പറയണം എന്നുണ്ടായിരുന്നു.. അതിന് വേണ്ടിയാണ് ഒരിക്കൽ കൂടി കാണണം എന്ന് പറഞ്ഞത്.. മാപ്പ്… മാപ്പ് ” അത്രയും പറഞ്ഞവൾ നിറഞ്ഞുതൂവിയ കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പുഞ്ചിരിയോടെ അവളുടെ കയ്യിൽ പിടിച്ച് നിർത്തി,
“നീ എന്താണ് കരുതിയത്. നിന്നെ കെട്ടിയ ആളെ ഒഴിവാക്കി നിന്നോട് ഇറങ്ങിവരാൻ പറയാൻ ആണ് ഞാൻ വന്നതെന്നോ… ഒരിക്കലും അങ്ങനെ ചെയ്യരുത് എന്ന് പറയാൻ ആണ് ഞാൻ വന്നത് . അല്ലെങ്കിലും ഒന്നും അറിയാതെ നിന്നെ കെട്ടിയ അയാൾ എന്ത് പിഴച്ചു. ഒരാൾ ഒരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ ഒരുപാട് സ്വപ്നങ്ങളുമായാണ് വീട്ടിലേക്ക് അവളെ കൈ പിടിച്ച് കയറ്റുന്നത്. ആ സ്വപ്‌നങ്ങൾ എല്ലാം തല്ലിക്കെടുത്തി പോരുമ്പോൾ അവിടെ വീണ് പോകുന്നത് കുറെ സ്വപ്‌നങ്ങൾ മാത്രമല്ല , ഒരു ജീവിതം കൂടി ആണ്. ഒരിക്കലും അങ്ങനെ ഒരാളുടെ ജീവിതം തട്ടിപ്പറിച്ചിട്ട് എനിക്ക് വേണ്ട. നീ അയാളെ ഉപേക്ഷിച്ച് എന്റെ കൂടെ ഇറങ്ങിവരാൻ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ എനിക്ക് നിന്നോട് ദേഷ്യം തോന്നിയേനെ..
അത് നീ എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് പറയുമെങ്കിൽ കൂടി. പക്ഷേ, ഇപ്പോൾ നീ എടുത്ത തീരുമാനം ആണ് ശരി. സ്നേഹക്കാൻ കഴിയുന്ന മനസ്സിനൊപ്പം മനുഷ്യനെ മനസ്സിലാക്കാൻ കഴിയുന്ന ഒരു മനസ്സിനുടമയാണ് നീയെന്നത് ഒരുപാട് സന്തോഷം തരുന്നു.. നിന്നെ കൂട്ടായ് കിട്ടാത്തതിൽ ഒരുപാട് മിസ്സ് ചെയ്യും. എന്നാലും എന്നേക്കാൾ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ തന്നെ ആണ് നിനക്ക് കിട്ടിയത് എന്നോർത്തു സന്തോഷിക്കുകയും ചെയ്യും. ”
അത്രയും പറഞ്ഞ് കാണാം എന്ന് വാക്കിൽ രണ്ട് പേരും രണ്ട് വഴിക്ക് തിരിയുമ്പോൾ രണ്ട് പേരുടെയും മനസ്സിൽ പുഞ്ചിരി ഉണ്ടായിരുന്നു. ആരതി വീട്ടിലെത്തുബോൾ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു മഹേഷ്. അവളുടെ മുഖത്തെ പുഞ്ചിരിയും സന്തോഷവും കണ്ടപ്പോൾ അവൾ പോകാൻ തീരുമാനിച്ചെന്ന് തോന്നി. പതിയെ അവൾക്ക് നേരെ പുഞ്ചിരിയോടെ പോയിട്ട് എന്തായി എന്നർത്ഥത്തിൽ നോക്കുമ്പോൾ ഇലയിലെ ചന്ദനത്തിൽ നിന്നും വിരൽ തൊട്ട് അവന്റെ നെറ്റിയിൽ ചാർത്തി ചിരിച്ചുകൊണ്ടവൾ അകത്തേക്ക് നടന്നു. കൂടുതലൊന്നും ചോതിച്ചില്ലെങ്കിലും അവൻ എന്ത് പറഞ്ഞെന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു മനസ്സിൽ. പക്ഷേ, കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും മുഖം തരാതെ നടക്കുന്ന അവളെ കണ്ടപ്പോൾ വല്ലാത്തൊരു വിഷമം.
രാത്രി കിടക്കാൻ നേരം അവൾ കുളിമുറിയിലേക്ക് കയറിയപ്പോൾ പലതും ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും ചോദിക്കാൻ കഴിയാത്തതിന്റെ വിഷമം മനസ്സിൽ കടിച്ചമർത്തി കിടക്കുമ്പോൾ കുളി കഴിഞ്ഞ് ഈറൻ മാറി അവൾ ആദ്യമായി ആ റൂമിലേക്ക് കാലെടുത്തു വേച്ചു. ആശ്ചര്യം നിറഞ്ഞ അവന്റെ നോട്ടത്തിനു മുഖം കൊടുക്കാതെ ലൈറ്റ് ഓഫ് ചെയ്ത് അവനരികിലേക്ക് ചേർന്നിരിക്കുമ്പോൾ മനസ്സിൽ കൊണ്ടു നടന്ന ചോദ്യങ്ങൾ എല്ലാം വലിച്ചെറിഞ്ഞവൻ അവൽക്കരികിൽ ഇരുന്നു. അല്ലേലും ഇനി ചോദ്യങ്ങൾ എന്തിന്…. കൊതിച്ച ജീവിതം തുടങ്ങാൻ പോകുന്നു. അത്രമാത്രം…

by