മാറിമാറി വിളിച്ചുനോക്കി. രണ്ടുപേരും ഫോൺ

സ്കൂൾ ഗേറ്റിനു മുന്നിൽ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് സമയം ഒത്തിരിയായി. വീടിനടുത്തുള്ള ചെറിയൊരു സ്വകാര്യ വിദ്യാലയത്തിലാണ് മകൾ അന്ന പഠിക്കുന്നത്. സാധാരണ വൈകുന്നേരം കൃത്യം നാലരയ്ക്ക് എത്തുന്ന സ്കൂൾ വാൻ ഇന്ന് അഞ്ചുമണി കഴിഞ്ഞിട്ടും കാണാനില്ല. വാനിലെ ഡ്രൈവർ ജോസേട്ടന്റെ ഫോണിലേക്കും കുട്ടികളുടെ ചുമതലയുള്ള ശോഭ ചേച്ചിയുടെ ഫോണിലേക്കും മാറിമാറി വിളിച്ചുനോക്കി. രണ്ടുപേരും ഫോൺ എടുക്കുന്നില്ല. മനസ്സിന് എന്തോ ഒരു അസ്വസ്ഥത തോന്നിത്തുടങ്ങി.

ഒടുവിൽ സഹികെട്ടാണ് അടുത്തുള്ള ടൗണിൽ കട നടത്തുന്ന ഭർത്താവ് ഡേവിഡിനെ വിളിച്ച് കാര്യം പറഞ്ഞത്. ഒന്നന്വേഷിക്കാൻ അഭ്യർത്ഥിച്ചു. അടുത്തകാലത്താണ് മകൾ പുതിയ സ്കൂളിൽ ചേർന്നത്. അതുകൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി അവൾ പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. മകൾക്ക് ഒറ്റപ്പെടൽ തോന്നാതിരിക്കാൻ എന്നും വാഹനം വരുന്നതിന് പത്തു മിനിറ്റ് മുൻപേ ഞാൻ വഴിക്കണ്ണുകളോടെ കാത്തുനിൽക്കാറുണ്ട്.

സമയം ഓരോ മിനിറ്റും കടന്നുപോകുന്തോറും എന്റെ ഉള്ളിലെ ഭയം ഇരട്ടിച്ചുകൊണ്ടിരുന്നു. ഡേവിഡ് തിരിച്ചു വിളിക്കാൻ വൈകിയതോടെ നെഞ്ചിടിപ്പ് കൂടി. ഇനി കാത്തുനിൽക്കാൻ കഴിയാതെ ഞാൻ വീണ്ടും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. “പേടിക്കേണ്ടടി, വാനിന്റെ ടയർ പങ്ക്‌ചറായതാണ്. വരാൻ കുറച്ചു സമയമെടുക്കും. നീ വെറുതെ തണുപ്പത്ത് നിൽക്കാതെ വീട്ടിലേക്ക് കയറിപ്പൊയ്ക്കോ, ഞാൻ അവളെയും കൂട്ടി വന്നോളാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേട്ടപ്പോൾ ആശ്വാസം തോന്നിയെങ്കിലും, ഡേവിഡിന്റെ ശബ്ദത്തിൽ എവിടെയോ ഒരു വിറയലുണ്ടായിരുന്നോ എന്ന് എനിക്ക് സംശയം തോന്നി. എപ്പോഴും ആവശ്യമില്ലാത്ത കാര്യങ്ങൾ ഓർത്തു കൂട്ടുന്ന കൂട്ടത്തിലായതുകൊണ്ട് ആ തോന്നലിനെ ഞാൻ പക്കത്തേക്ക് മാറ്റിവെച്ചു.
അകത്തു കയറി മകൾക്ക് കുടിക്കാൻ ചൂടുപാലും അല്പം ബിസ്കറ്റും തയ്യാറാക്കിവെച്ചു. പാൽക്കുപ്പിയിൽ പഞ്ചസാരയിടുമ്പോൾ അത് അവളുടെ മുന്നിൽ വെച്ച് തന്നെ ചെയ്യണം.

അല്ലെങ്കിൽ ആ കുറുമ്പുക്കാരി കുടിയില്ലെന്ന് വാശിപിടിക്കും. തങ്കക്കുട്ടിയുടെ കൊഞ്ചലുകൾ ഓർത്തപ്പോൾ അറിയാതെ ചിരിച്ചുപോയി. ഭർത്താവിനുള്ള കട്ടൻചായയും അടച്ചുവെച്ച ശേഷം വെറുതെ ആശ്വാസത്തിനായി ടിവി ഓൺ ചെയ്തു. വാർത്താ ചാനലുകൾ മാറിമാറി മാറ്റുന്നതിനിടയിലാണ് ആ നടുക്കുന്ന വാർത്ത എന്റെ കണ്ണിൽ പതിഞ്ഞത്. എന്റെ സർവ്വ നിയന്ത്രണവും നഷ്ടപ്പെടുന്നതുപോലെ തോന്നി. മകൾ പഠിക്കുന്ന സ്കൂളിലെ വാൻ പുഴയോരത്തെ കൊടും വളവിൽ വെച്ച് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞിരിക്കുന്നു! വാർത്തയിൽ രണ്ടു കുട്ടികളും വാനിലുണ്ടായിരുന്ന സ്ത്രീയും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി പറയുന്നുണ്ടായിരുന്നു.

എന്തു ചെയ്യണമെന്നറിയാതെ ഭിത്തിയിൽ തളർന്നിരുന്നുപോയി. ദൈവമേ, ഡേവിഡ് എന്നോട് കള്ളം പറയുകയായിരുന്നോ? എന്റെ പൊന്നുമകൾക്ക് എന്തെങ്കിലും അരുതാത്തത് സംഭവിച്ചോ? ആ കോരിച്ചൊരിയുന്ന മഴയത്ത് ആരോട് സഹായം ചോദിക്കും? നെഞ്ചുപൊട്ടി പ്രാർത്ഥിച്ചു, “ദൈവമേ, എന്റെ കുഞ്ഞിനെ കാത്തുകൊള്ളണേ… സുരക്ഷിതയായി തിരിച്ചുകിട്ടിയാൽ ഞാൻ നേർച്ചകൾ അർപ്പിച്ചോളാം.” അലമുറയിട്ട് കരഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഡേവിഡിനെ വിളിച്ചു. മകൾക്ക് കുഴപ്പമൊന്നുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞെങ്കിലും എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്നെ സമാധാനിപ്പിക്കാൻ കള്ളം പറയുകയാണെന്ന് എന്റെ മനസ്സ് ഉറപ്പിച്ചു. കരച്ചിൽ സഹിക്കാനാവാതെ വന്നപ്പോൾ അയൽവാസി റഹീമിന്റെ ബൈക്കിൽ എന്നെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കാൻ ഡേവിഡ് പറഞ്ഞു.

ആശുപത്രിമുറ്റത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. മാധ്യമപ്രവർത്തകരും പൊലീസും ജനപ്രതിനിധികളും വടംകെട്ടി ആളുകളെ മാറ്റാൻ പാടുപെടുന്നു. മൂന്ന് ജീവനുകൾ ഇല്ലാതായതിന്റെ ആഘാതത്തിൽ അവിടെയാകെ നിലവിളികൾ ഉയർന്നു കേൾക്കാമായിരുന്നു. ആകെ പരിഭ്രമിച്ച് കാഷ്വാലിറ്റിയുടെ ഉള്ളിലേക്ക് ഓടിക്കയറിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. അവിടെയൊരു ബെഡിൽ എന്റെ കുഞ്ഞുമാലാഖ ഒന്നുമറിയാതെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ടു മൂടി. “എന്റെ പൊന്നുമോളെ, അമ്മ മരിച്ചു ജീവിക്കുകയായിരുന്നുടീ…” എന്റെ പ്രാർത്ഥന കേട്ട ദൈവത്തിന് ആയിരം തവണ നന്ദി പറഞ്ഞു.

കുഞ്ഞിന് ബാഹ്യമായ പരിക്കുകളൊന്നും ഇല്ലായിരുന്നെങ്കിലും, അപകടത്തിൽപ്പെട്ട ആഘാതവും വെള്ളവും ചെളിയും അടിച്ചുകയറിയതും കാരണം പ്രാഥമിക ശുശ്രൂഷ നൽകാനായി ഡോക്ടർമാർ കിടത്തിയതായിരുന്നു. നിരീക്ഷണത്തിന് ശേഷം കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളെ ഡിസ്ചാർജ് ചെയ്തു. ഞാനും ഡേവിഡും മകളെയും ചേർത്തുപിടിച്ച് ആശ്വാസത്തോടെ പുറത്തേക്കിറങ്ങുമ്പോഴും, തൊട്ടടുത്തുള്ള മോർച്ചറിക്ക് മുന്നിൽ നിന്നും നെഞ്ചുപൊട്ടുന്ന കരച്ചിലുകൾ കേൾക്കാമായിരുന്നു. എന്റെ മകളുടെ ഒപ്പം വാനിൽ ചിരിച്ചു കളിച്ചുപോയ ആ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനറ്റ തണുത്ത ശരീരങ്ങൾ ആ മുറിക്കുള്ളിൽ കിടപ്പുണ്ട്. ഒമ്പതുമാസം ചുമന്ന് നോവറിഞ്ഞു പെറ്റ ആ അമ്മമാർ ഈ ആഘാതം എങ്ങനെ താങ്ങും?

ഒരു ആയുസ്സിന്റെ മുഴുവൻ പ്രതീക്ഷകളും പേറി, രാവിലെ മനോഹരമായി യൂണിഫോമും ധരിപ്പിച്ച്, ഭക്ഷണപ്പൊതിയും കൊടുത്തുവിട്ട കുഞ്ഞുങ്ങളാണ്. ഇനി ഒരിക്കലും അവർ തിരികെ വരില്ലെന്ന സത്യം ആ മാതാപിതാക്കൾക്ക് എങ്ങനെ സഹിക്കാനാകും? തുന്നിക്കെട്ടിയ ശരീരങ്ങളായി മാത്രം അവരുടെ മുന്നിലേക്ക് ആ കുഞ്ഞുങ്ങൾ മടങ്ങിയെത്തുമ്പോൾ ആ കുടുംബങ്ങളുടെ ലോകമാണ് തകരുന്നത്. വിധി എന്തൊരു ക്രൂരതയാണ് കാണിച്ചത്!
ലോകത്ത് എത്രയോ അക്രമികളും,

ക്രൂരന്മാരായ മനുഷ്യരും ജീവിച്ചിരിക്കുന്നു. യാതൊരു തെറ്റും ചെയ്യാത്ത, പ്രപഞ്ചത്തിന്റെ നിഷ്കളങ്കതയായ ഈ പച്ചമണ്ണുകൾക്ക് പകരം ആ ക്രൂരന്മാരുടെ ജീവനെടുത്താൽ പോരായിരുന്നോ? മനസ്സിൽ താങ്ങാനാവാത്ത വലിയൊരു വിങ്ങൽ അവശേഷിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞുപോയ ആ പാവം കുഞ്ഞുമക്കൾക്ക് മുന്നിൽ കണ്ണീരോടെ പ്രണാമം അർപ്പിക്കുന്നു.

Leave a Reply