23/04/2026

ഗൗരികല്യാണി : ഭാഗം 29

രചന – കണ്ണന്റെ മാത്രം

എന്താ മനുമോനെ കണ്ടിട്ടും ഒന്നും മിണ്ടാതെ പോകുന്നത്.. ഷീജ ദേഷ്യത്തോടെ ചോദിച്ചു.

ഞാനിപ്പോ എന്തു മിണ്ടാനാണ്. പിന്നെ എനിക്ക് നല്ല സുഖം ഇല്ല. അതും പറഞ്ഞ് ഗൗരി അവളുടെ റൂമിലേക്ക് പോയി.

 

അഭിയും ഷീജയും ഗൗരിയുടെ പെരുമാറ്റത്തിൽ അന്തിച്ചു നിന്നപ്പോൾ മാനവിനെ അവളുടെ പെരുമാറ്റം ചൊടിപ്പിക്കുകയാണ് ചെയ്യ്തത്.അവൻ ദേഷ്യത്തോടെ തന്റെ മുഷ്ടി ചുരുട്ടിപിടിച്ചു.

 

ഷീജ പെട്ടന്ന് തന്നെ ബോധത്തിലേക്ക് വന്നു. എന്നിട്ട് മാനവിനെ നോക്കി. അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ
അവർക്ക് വെപ്രാളം ആയി. ഈ കല്യാണം നടന്നില്ലെങ്കിൽ അവർ ആഗ്രഹിച്ചപോലെ സ്വത്തൊന്നും അഭിക്ക് കിട്ടില്ല എന്ന് അവർക്ക് തോന്നി. അതുകൊണ്ട് തന്നെ അവർ വേഗം അവനോടായി പറഞ്ഞു.

 

അവൾക്ക് എന്തൊക്കയോ തെറ്റിദ്ധാരണ ഉണ്ട് മനുമോനെ. അതുകൊണ്ട് ഈ കല്യാണത്തിന് ചെറിയ ഒരിഷ്ടക്കേട് ഉണ്ട്. അതൊന്നും മോൻ അത്ര കാര്യം ആക്കണ്ട. കല്യാണം കഴിയുമ്പോൾ എല്ലാം റെഡി ആകും…

 

എനിക്കറിയാം മാമി അവൾക്കെന്തോ തെറ്റിദ്ധാരണ ഉണ്ടെന്ന്. സാരമില്ല കല്യാണം കഴിയുമ്പോൾ എല്ലാം ഞാൻ ശരിയാക്കി എടുത്തോളാം.. അത് അവൻ ഒരു കുടിലത നിറഞ്ഞ ചിരിയോടെ ആണ് പറഞ്ഞത്. പക്ഷേ അഭിക്കോ ഷീജക്കോ അത് മനസിലാക്കാൻ പറ്റിയില്ല. അവർ കരുതി ഇതൊക്കെ അവന് ഗൗരിയോടുള്ള സ്നേഹം ആണെന്ന്..

ശരി മാമി.. ഞാൻ ഇറങ്ങട്ടെ.. പിന്നെ ഒരിക്കൽ വരാം. ഇതും പറഞ്ഞ് മാനവ് ഉള്ളിലേക്ക് ഒന്ന് നോക്കികൊണ്ട് തിരിഞ്ഞു നടന്നു.
ഗൗരിദുർഗ ഇന്ന് നീ എന്നേ അപമാനിച്ചതിനുള്ളത് നീ അനുഭവിക്കും അല്ലെങ്കിൽ അനുഭവിപ്പിക്കും ഞാൻ ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ അവൻ ക്രൂരമായ ഒരു ചിരിയോടെ മനസ്സിൽ പറഞ്ഞുകൊണ്ട് അവന്റെ വണ്ടിയും എടുത്തുപോയി…

 

മാനവ് പോയതും ഷീജയും അഭിയും ഉള്ളിലേക്ക് പോകാനായി എഴുന്നേറ്റു. ആ സമയത്താണ് ബാലനും പുറത്ത് നിന്നും കയറി വന്നത്. അയാളെ കണ്ടതും ഷീജ പറയാൻ തുടങ്ങി…

ഓഹ് വന്നല്ലോ… നിങ്ങളല്ലേ മനുഷ്യ ആ എരണംകെട്ടവൾക്ക് എല്ലാത്തിനും വക്കാലത്തു പിടിക്കാൻ വരാറ്. ഇന്ന് അവൾ ചെയ്തതെന്താ എന്നറിയോ ആ മനുമോനെ അപമാനിച്ചുവിട്ടു. നാളെ ഒരിക്കൽ അവളുടെ കഴുത്തിൽ താലികെട്ടേണ്ടവൻ അല്ലെ അവൻ. അത് ആ അസ്സത്ത് ചിന്തിച്ചില്ല  കൊടുക്കുന്നുണ്ട് അവളുടെ ഈ അഹങ്കാരത്തിനുള്ളത് ഞാൻ അവൾക്ക്. അതുംപറഞ്ഞ്  അവർ ഉള്ളിലേക്ക് പോയി ഹാളിൽ നിന്നിട്ട് ഗൗരിയെ വിളിച്ചു.

ഡീ ഗൗരീ വാടി ഇവിടെ..

എന്താ.. ഗൗരി റൂമിൽ നിന്നും ഇറങ്ങി വന്ന് കൊണ്ട് ചോദിച്ചു. അവളുടെ ആ ചോദ്യവും നിൽപ്പും എല്ലാം എല്ലാവരെയും അത്ഭുതത്തിൽ ആക്കി. അല്ലെങ്കിൽ ഷീജയുടെ ശബ്ദം ഉയർന്നാൽ പേടിച്ചു പതുങ്ങുന്ന ഗൗരിയാണ് ഇപ്പൊ ഒരു കൂസലും ഇല്ലാതെ നിക്കുന്നത്..

 

എന്താടി നിനക്ക് മനുമോനോട് നേരാവണ്ണം സംസാരിച്ചാൽ. ഒന്നുമില്ലെങ്കിൽ നിന്നേ കല്യാണം കഴിക്കാൻ പോകുന്നവനല്ലേ.. ഷീജ ദേഷ്യത്തോടെ ചോദിച്ചു.

 

കല്യാണം കഴിക്കാൻ പോകുന്നല്ലേ ഉള്ളൂ. കഴിച്ചിട്ടൊന്നും ഇല്ലല്ലോ. ഞാൻ കല്യാണം കഴിഞ്ഞിട്ട് മിണ്ടിക്കോളാം… ഗൗരി ഒരു പുച്ഛത്തോടെ പറഞ്ഞു.

 

എന്തുപറഞ്ഞെടി അസ്സത്തെ എന്നും പറഞ്ഞ് ഷീജ അവളെ അടിക്കാനായി വന്നതും ഗൗരി അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു.

ഇനി എന്റെ ദേഹത്ത് തൊട്ടാൽ ഈ കല്യാണം ഒരിക്കലും നടക്കില്ല. അപ്പൊ നിങ്ങളുടെ അഭിമോന് വേണ്ടി കണ്ടുകൂട്ടിയ സ്വപ്‌നങ്ങൾ ഒക്കെ പാഴാവും. ഇന്നലെമുതൽ നിങ്ങൾ ആരും എന്റെ ആരും അല്ല. കല്യാണദിവസം വരെയേ ഞാൻ ഇവിടെ ഉണ്ടാവൂ.. അന്ന് ഇവിടെ നിന്ന് ഇറങ്ങിയാൽ പിന്നെ ഒരിക്കലും ഞാൻ ഈ പടി ചവിട്ടില്ല. അതുവരെ എന്റെ ഒരു കാര്യത്തിലും ആരും ഇടപെടാൻ വരണ്ട.. അവൾ അതും പറഞ്ഞ് തിരിയാൻ പോയതും ബാലൻ നിറകണ്ണോടെ അവളോട് ചോദിച്ചു.

എന്തൊക്കെയാ മോളേ നീ പറയുന്നത്….

മോളോ ആരുടെ മോള്.. അതൊക്കെ ഇന്നലത്തോടെ തീർന്നു. എന്റെ ജീവിതം വരെ നിങ്ങൾ നിങ്ങളുടെ മകന് വേണ്ടി കച്ചവടം ആക്കിയപ്പോ തീർന്നു ആ ബന്ധം. ഇനി എനിക്ക് നിങ്ങൾ ആരുമായിട്ടും ഒരു ബന്ധവും ഇല്ല.. ഇതുംപറഞ്ഞു ഗൗരി അവളുടെ റൂമിലേക്ക് പോയി. ഷീജയും അഭിയും ഇപ്പോഴും ഞെട്ടലിൽ ആണ് ഗൗരിയുടെ പുതിയ ഭാവം കണ്ടിട്ട്. ബാലന് മാത്രം വല്ലാത്ത ഒരു വേദന തോന്നി. അയാൾക്കറിയാം അയാളുടെ പിടിപ്പുകേടാണ് ഗൗരിയുടെ ഈ അവസ്ഥക്ക് കാരണം എന്ന്. പക്ഷേ എന്തോ അയാൾക്ക് ഷീജയെ എതിർക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല.

 

അഭിക്ക് ഗൗരിയുടെ മാറ്റം ഉൾകൊള്ളാൻ കഴിയുന്നുണ്ടായില്ല. ഇത്രയൊക്കെ പറയാനും മാത്രം ഇവിടെ എന്താ ഉണ്ടായത്. അവളുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ ഈ കല്യാണം തീരുമാനിച്ചത്. മാനവ് നല്ല പയ്യനല്ലേ. അവന് ഗൗരിയെ എന്തിഷ്ടമാണ്. എന്തായാലും അവളോട്‌ സംസാരിക്കണം. അവൻ മനസ്സിൽ അതും നിശ്ചയിച്ച് ഗൗരിയുടെ റൂം ലക്ഷ്യമാക്കി നടന്നു..

 

റൂമിൽ ഗൗരി സുലുവിന് ഇപ്പൊ ഉണ്ടായതുമുഴുവൻ പറഞ്ഞുകൊടുക്കുബോൾ ആണ് ഡോറിൽ ആരോ മുട്ടിയത്. അവൾ സുലുവിനോട് പറഞ്ഞ് ഫോൺ വച്ചിട്ട് പോയി ഡോർ തുറന്നു നോക്കിയപ്പോൾ അഭിയാണ്..

അവൾ അവിടെ തന്നെ നെഞ്ചിൽ കൈകെട്ടി നിന്നുകൊണ്ട് ചോദിച്ചു മ്മ്… എന്താ….

ഒരു നിമിഷം അവളുടെ നിൽപ്പും ഭാവവും കണ്ട് അഭി ഒന്നു പകച്ചെങ്കിലും അവൻ പറഞ്ഞു.

മോളേ ഗൗരി ഞങ്ങൾ നിന്നേ ഈ കല്യാണത്തിന് നിർബന്ധിക്കുന്നത് നിന്റെ നല്ല ഭാവിക്ക് വേണ്ടിയല്ലേ. മാനവ് നല്ല പയ്യനല്ലേ..നിന്നേ അവന് ഭയങ്കര ഇഷ്ടവും ആണ്. നീ എന്താ അതൊന്നും മനസിലാക്കാത്തത്.

ഗൗരി ഒരു പുച്ഛത്തോടെ ആണ് എല്ലാം കേട്ടത്.. അഭി പറഞ്ഞു നിർത്തിയപ്പോ അതെ പുച്ഛത്തോടെ തന്നെ അവൾ ചോദിച്ചു…
കഴിഞ്ഞോ.. കഴിഞ്ഞെങ്കിൽ നിങ്ങൾക്ക് പോകാം. എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാൻ ഇല്ല.. അതും പറഞ്ഞ് അവൾ വാതിൽ അടച്ചു അതിൽ ചാരി നിന്ന് കരഞ്ഞു.. എന്തൊക്കെയായാലും ഇപ്പോഴും അവളെ മനസിലാക്കാതെ മറ്റുള്ളവർക്ക് വേണ്ടി വാദിക്കുന്ന വീട്ടുകാരെ കാണുമ്പോൾ അവൾക്ക് പൊള്ളുന്നുണ്ട്. പക്ഷേ അവൾ ഇനി ഒരിക്കലും അവരെ സ്വന്തം ആയി കാണില്ല എന്ന് ഉറപ്പിച്ചിരുന്നു.

അഭിക്കും ആകെ എന്തോ പോലെ തോന്നി. തന്നെ അഭിയേട്ട എന്നല്ലാതെ വേറെ ഒന്നും വിളിക്കാതിരുന്ന കുഞ്ഞുപെങ്ങൾ ഇന്ന് ഒരുവട്ടംപോലും ഏട്ടൻ എന്ന് വിളിച്ചില്ല എന്നത് അവനെ വേദനിപ്പിച്ചു. അവൻ കുറച്ച് നേരം ആ അടഞ്ഞ ഡോറിൽ നോക്കി നിന്നിട്ട് ഒരു നിശ്വാസത്തോടെ സ്വന്തം റൂമിലേക്ക് പോയി..

…………………

പിറ്റേന്ന് രാവിലെ തന്നെ അച്ചു സ്റ്റേഷനിൽ എത്തി. നേരെ നവീനിനെ കാണാൻ ആണ് പോയത്.

 

എന്താണ് mr. നവീൻ പ്രഭാകരാ സുഖമല്ലേ. ഉറക്കം ഒക്കെ നന്നായല്ലോ അല്ലെ.. അച്ചു ഒരു പുച്ഛത്തോടെ ചോദിച്ചു…

 

അച്ചുവിന്റെ ശബ്ദം കേട്ടതും തലകുമ്പിട്ടിരുന്നിരുന്ന നവീൻ തലയുയർത്തി നോക്കി. അവന്റെ കണ്ണുകൾ ചുവന്ന് വീങ്ങിയിരുന്നു. ഇന്നലെ ഒരുപോള അവൻ ഉറങ്ങിയിട്ടില്ല എന്ന് അവന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. അച്ചുവിന്റെ മുഖത്തെ പുച്ഛച്ചിരി കണ്ടതും നവീൻ പറഞ്ഞു.

നിന്റെ ഈ ചിരി നിന്റെ മുഖത്ത് അധികം കാലം കാണില്ല. നീ കരയും ചങ്ക്പൊട്ടി കരയും. അതുകണ്ട് എനിക്ക് ചിരിക്കണം..

ഓഹ്.. ചിരിക്കാലോ.. അതിനെന്താ.. എന്തായാലും ഒരു 14 ദിവസം കഴിഞ്ഞിട്ട് ചിരിക്കാം. അതുവരെ പൊന്നുമോൻ ഒന്നു ജയിൽ വിസിറ്റ് ചെയ്തിട്ട് വായോ. ഇന്ന് നിന്നേ റിമാൻഡ് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തുവച്ചിട്ടുണ്ട്.

നീ ഇതിന് അനുഭവിക്കും അഗ്നിദേവ് അനുഭവിപ്പിച്ചിരിക്കും ഞാൻ ഓർത്തു വച്ചോ… നവീൻ രൂക്ഷമായ മുഖത്തോടെ പറഞ്ഞു..

ഓഹ് ഞാൻ കാത്തിരിക്കും നിന്റെ തിരിച്ചുവരവിനായി.. അച്ചു ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് അവന്റെ കാബിനിലേക്ക് പോയി..

 

നവീൻ തന്റെ ദേഷ്യം സഹിക്കാൻ പറ്റാതെ ഭിത്തിയിലേക്ക് ആഞ്ഞിടിച്ചു. അവന്റെ കൈപൊട്ടി ചോര ഒലിച്ചിറങ്ങി. പക്ഷേ അവൻ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അവനുള്ളിൽ അഗ്നിദേവിനോടുള്ള പക ആളികത്തുകയായിരുന്നു..

 

അച്ചു പറഞ്ഞതുപോലെ തന്നെ നവീനിനെ കോർട്ടിൽ ഹാജരാക്കിയപ്പോൾ അവനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യ്തു. പ്രഭാകറിനു മന്ത്രിസ്ഥാനവും പാർട്ടി മെമ്പർഷിപ്പും നഷ്ടമായി. ഇതെല്ലാം അഗ്നിയോടുള്ള അവരുടെ പക വർദ്ധിക്കാൻ കാരണമായി. പക്ഷെ അവർ ഒരു കാര്യം മറന്നു അവൻ അഗ്നി ആണെന്ന് സ്വയം എരിയുന്നതിനൊപ്പം അവൻ മറ്റുള്ളവരെയും ചാമ്പലാക്കുമെന്ന്…

 

………………….

ദിവസങ്ങൾ മാറ്റങ്ങളില്ലാതെ കടന്നുപോയി….
ഗൗരിയുടെ വീട്ടിൽ കല്യാണഒരുക്കങ്ങൾ തുടങ്ങി.. ഗൗരി പക്ഷേ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. ഇപ്പോൾ അവൾ ആരോടും സംസാരം പോലും ഇല്ല. അവളുടെ വീട്ടുകാർക്ക് അവളുടെ മാറ്റം ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഷീജ പലപ്രാവശ്യം ഗൗരിയോട് ഓരോന്ന് പറഞ്ഞു ചെന്നെങ്കിലും ഗൗരി ഒന്നും തന്നെ മുഖവിലക്കെടുത്തില്ല.
ഗൗരിയും സുലുവും ഹരിയും തമ്മിലുള്ള ബോണ്ടിങ് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരുന്നു. ഗൗരി ഇപ്പോൾ ഹരിയുടെ വീട്ടിലെ നിത്യസന്ദർശക ആണ്. കല്ലുവും കൂടും അവളുടെ കൂടെ. സുലുവിന് ഓരോ സ്പെഷ്യൽ ഉണ്ടാക്കി അവരെ കൊണ്ട് തീറ്റിക്കൽ ആണ് ഇപ്പോഴത്തെ പ്രധാനപണി.

 

അങ്ങനെ ഇന്നാണ് ദേവർമഠത്തിലെ എല്ലാവരും കൂടി കല്ലുവിനെ പെണ്ണ് ചോദിക്കാൻ വരുന്നത്. ഗൗരി രാവിലെ തന്നെ ഹാജർ വച്ചിട്ടുണ്ട്. രാധുമ്മക്ക് കല്ലുവിന്റെ അച്ഛൻ വീട്ടുകാരെ വിളിക്കണം എന്നുണ്ടായിരുന്നെങ്കിലും കല്ലു സമ്മതിച്ചില്ല. വല്ല നിശ്ചയമോ കല്യാണമോ വരുമ്പോൾ വിളിച്ചാമതി എന്നായിരുന്നു കല്ലുന്റെ തീരുമാനം. അവൾക്ക് അവരെ ആരെയും ഇഷ്ടമില്ല.. പിന്നെ ആകെ ഉള്ള ബന്ധുക്കൾ അല്ലെ എന്നാണ് രാധുമ്മയുടെ വാദം.

 

കുറച്ചു നേരം കഴിഞ്ഞതും മൂന്ന് വണ്ടികളിലായി ദേവർമഠത്തിലെ എല്ലാവരും വന്നു. വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടതും രാധുമ്മയും ഗൗരിയും പുറത്തേക്ക് വന്നു.  ആദ്യത്തെ കാറിൽ നിന്നും മുത്തശ്ശനും മുത്തശ്ശിയും ആദിയും സീതയും ഇറങ്ങി. രണ്ടാമത്തെ കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് രാധിക ഞെട്ടിനിന്നു.. അയാളും രാധികയെ കണ്ടപ്പോ ഞെട്ടിപ്പോയി.. പിന്നീട് അയാളുടെ കണ്ണ് നിറഞ്ഞു.