രചന – കൃഷ്ണ പ്രിയ
എല്ലാം കേട്ടതും ദുർഗ്ഗയുടെ മനസ്സിൽ കല്ലുമോള് മാത്രമായിരുന്നു.
സത്യത്തിൽ മനസ്സുകൊണ്ട് അവളുടെ അമ്മയായി മാറുകയായിരുന്നു അവൾ….
സമയം ഒരുപാടായി … കിടക്കണ്ടേ ?
രേവതി ശ്രീയോട് ചോദിച്ചു.
മ്മഹ്…. വാ പോവാം .
നീയും പോയി കിടന്നോ .
അവൻ ദുർഗ്ഗയോടായി പറഞ്ഞിട്ട് താഴേക്ക് പോയി.
തനിക്കൊരു അമ്മയെ കിട്ടാൻ പോവുന്നതറിയാതെ കല്ലുമോള് നല്ല ഉറക്കത്തിലായിരുന്നു.
കുഞ്ഞുങ്ങളുടെ ലോകം സ്വപ്നം കാണുകയും ഉറക്കത്തിൽ കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുകയുമായിരുന്നു …
നല്ലൊരു നാളേക്കായ് ……
⚫⚫⚫
മുറിയിലെത്തിയതും ശ്രീ അമ്മാവനെ വിളിച്ചു.
ഫോൺ എടുക്കുമ്പോൾ അയാളുടെ ഹൃദയം വല്ലാതെ മിടിച്ചു. ദുർഗ്ഗയുടെ മറുപടി എന്തായിരിക്കും എന്ന ആശങ്കയിൽ അയാൾ ആ ഫോൺ എടുത്തു.
ഹലോ അമ്മാവാ….
എന്താ ഫോൺ എടുക്കാൻ വൈകിയേ … ഉറങ്ങായിരുന്നോ?
ഏയ് അല്ല മോനേ …
കിടക്കാൻ തുടങ്ങിയപ്പോഴാ മോൻ വിളിച്ചത്.
ആഹ്…. ഞാൻ അവളോട് സംസാരിച്ചു ….
അവൾക്ക് സമ്മതമാണെന്നു പറഞ്ഞു.
ശ്രീ പറഞ്ഞത് വിശ്വസിക്കാനാവാതെ അയാൾ നിന്നു.
ഹലോ അമ്മാവാ…. കേൾക്കണില്ലേ?
ആഹ് ഉണ്ട് മോനേ … സത്യമാണോ പറഞ്ഞത് ? മോള് സമ്മതിച്ചോ?
സത്യാണ് അമ്മാവാ… അവൾക്ക് പൂർണ്ണസമ്മതം .
ശ്രീ ചിരിച്ചു കൊണ്ട് പറഞ്ഞു.
മോൻ ശ്രീധരനോടും സുജാതയോടും കാര്യം പറഞ്ഞിരുന്നോ ?
ഊവ്വ് … അവളെ അങ്ങോട്ട് തരുന്നതിൽ അവർക്ക് എതിർപ്പൊന്നും ഇല്ല.
അമ്മക്കിത്തിരി പ്രശ്നോണ്ട് .കാരണം ഇവിടെ ഇനി ജോലി ചെയ്യേണ്ടി വരൂലേ …. പത്ത് പൈസ ചിലവാക്കാൻ അമ്മ സമ്മതിക്കില്ല.
മമ്ഹ്…. ആഹ് കുട്ടിയെ ഇങ്ങോട്ട് ഏൽപ്പിച്ചാ മതി. ഞങ്ങൾ നോക്കികോളാം പൊന്നുപോലെ …
ഏയ് വെറും കൈയ്യോടെ അവളെ ഞാൻ ഇറക്കിവിടില്ല അമ്മാവാ… അല്ല കല്യാണത്തിനു ഡേറ്റ് കുറിക്കണ്ടേ?
വേണം നാളെ പോയി ജോത്സ്യനെ കണ്ട് മുഹൂർത്തം കുറിപ്പിക്കണം.
ഏറ്റവും അടുത്തതായാൽ അത്രയും നന്ന്.
കല്ലു മോളെന്തേ ഉറങ്ങിയോ …
അവളോട് പറഞ്ഞിരുന്നോ പുതിയ വിശേഷം .
മോള് നല്ല ഉറക്കാ …
അവളോട് പറഞ്ഞിട്ടില്ല ഞാൻ . കല്ലുമോള് ആദ്യായിട്ട് അവളുടെ അമ്മയെ കാണുമ്പോഴുള്ള സന്തോഷം എനിക്ക് കാണണം മോനേ …
ഹ്മ്മ് ആയിക്കോട്ടെ …
മുഹൂർത്തം കുറിപ്പിച്ചിട്ട് വിളിക്കണേ അമ്മാവാ…
ആഹ് മോനേ …ഞാൻ വിളിക്കാം.
ശരി എന്നാ മോൻ പോയി ഉറങ്ങിക്കോ…
ഗുഡ് നൈറ്റ് അമ്മാവാ….
മറുതലക്കൽ ഫോൺ കട്ടായി.
നിഷ്കളങ്കമായി ഉറങ്ങുന്ന കല്ലു മോളുടെ കവിളിൽ ഒന്ന് തഴുകി കൊണ്ട് വേണു ഉറങ്ങാനായി കിടന്നു.
⚫⚫⚫
പിറ്റേന്ന് രാവിലെ തന്നെ വേണു അമ്പലത്തിനടുത്തുള്ള ജോത്സ്യനെ കാണാനായി പോയി.
ജോത്സ്യൻ പറഞ്ഞതനുസരിച്ച് വരുന്ന ഞായറാഴ്ച വിവാഹം നടത്താൻ തീരുമാനിച്ചു.
രാജീവിനോടും ശ്രീയോടും വേണു കാര്യങ്ങൾ എല്ലാം നേരത്തേ പറഞ്ഞേൽപ്പിച്ചു.
അച്ഛന്റെ വാക്കിനെ മാനിച്ച് രാജീവ് എതിർപ്പൊന്നും പറഞ്ഞില്ല.
അങ്ങനെ കാത്തിരിപ്പിനൊടുവിൽ ആഹ് കല്യാണ ദിവസം വന്നെത്തി.
കല്ലുമോൾക്കായി ഒരു കസവു പട്ടുപാവാടാ വേണു വാങ്ങിച്ചിരുന്നു.
ഇഷ്ടമല്ലാഞ്ഞിട്ടും അച്ഛന്റെ നിർബന്ധ പ്രകാരം വരന്റെ വേഷം രാജീവ് ധരിച്ചു.
അച്ഛിച്ചാ ….
കല്ലുമോള് ചുന്ദരി ആയോ …
കുഞ്ഞി പാവാട വിടർത്തി പിടിച്ച്
കുഞ്ഞരി പല്ലുകൾ കാട്ടി ചിരിച്ചു കൊഞ്ചികൊണ്ട് അവൾ ചോദിച്ചു.
പിന്നെ എന്റെ കല്ലുമോള് അല്ലെങ്കിലും ചുന്ദരി കുട്ടിയല്ലേ …
കല്ലുമോളുടെ കുഞ്ഞിളം കവിളിൽ മുത്തിക്കൊണ്ട് അയാൾ പറഞ്ഞു.
എങ്ങോത്താ അച്ഛിച്ചാ പോണേ …..
കല്ലുമോള് അച്ഛിച്ചന്റെ മൂക്കിൽ തുമ്പിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
അതിണ്ടല്ലോ കല്ലുമോളേ …
കല്ലുമോൾക്ക് കൂട്ടായിട്ട് നമ്മുടെ വീട്ടിലേക്ക് പുതിയൊരു ആള് കൂടെ വരാൻ പോവാ .
ആഹ് ആളെ കൂട്ടിക്കൊണ്ട് വരാൻ പോവാ നമ്മള് .
ആണോ …. ആരാച്ഛിച്ചാ വരണേ….
കുഞ്ഞൂത്തനാണോ ….
കുഞ്ഞുട്ടനെ ചെറിയച്ഛനും ചെറിയമ്മേം വിടൂല കല്ലുമോളേ…
ഇന്ന് കുഞ്ഞുട്ടനും വരുന്നുണ്ട്.
അപ്പോ കല്ലുമോൾക്ക് കാണാലോ അവനെ.
ആയ് ….
കല്ലുമോള് കൈ കൊട്ടി ചിരിച്ചു.
വാ നമുക്ക് പോവണ്ടേ. അമ്പലത്തിൽ പോയി അമ്പാട്ടിയെ കണ്ട് പ്രാർത്ഥിക്കണ്ടേ?
മ്മ്ഹ്…. പായ്ശം കിത്തൂലേ അച്ഛിച്ചാ ….
കുഞ്ഞു വിരലുകൾ പല കോണുകളിലായി ഉയർത്തിപ്പിടിച്ചു കൊണ്ട് കല്ലുമോള് ചോദിച്ചു.
അത് ശരി അപ്പോ കല്ലുമോള് പായസം കുടിക്കാനാണോ അമ്പലത്തിൽ പോവണേ ?
രണ്ട് കൈകൊണ്ടും വായ പൊത്തി പിടിച്ചു കൊണ്ട് കല്ലുമോള് ചിരിച്ചു.
അമ്പടി കുറുമ്പീ…. വാ നമുക്ക് പോവാം.
അവർ രാജീവിന്റെ കാറിൽ അമ്പലത്തിലേക്കായി തിരിച്ചു.
⚫⚫⚫
അമ്പലത്തിലെത്തിൽ കയറി വേണുവും കല്ലുമോളും തൊഴുതു. നിലത്തിറങ്ങി നടക്കണമെന്ന് മോൾക്ക് വാശിയായിരുന്നു.
മഹാദേവന്റെയും പാർവ്വതിദേവിയുടെയും ക്ഷേത്രത്തിൽ തൊഴുത് അവർ ഗണപതി ക്ഷേത്രത്തിലേക്ക് നടന്നു. വേണു കണ്ണടച്ച് നടയിൽ നിന്നും പ്രാർത്ഥിക്കുന്നത് തലയുയർത്തി കല്ലു മോള് നോക്കി. കണ്ണു തുറന്ന് വേണു ഏത്തമിട്ടു.
അത് കണ്ടതും കല്ലു മോൾക്കും ചെയ്യണം.
കാലുകൾ പിണച്ച് നിൽക്കാൻ കല്ലുമോള് നന്നേ പാടുപെട്ടു. കൈകൾ ചെവിയിൽ പിടിക്കാൻ നോക്കിയതും കാലുകൾ കഴച്ചു.
വേണു വലം വയ്ക്കാൻ പോയതും കല്ലുമോളും പിന്നാലെ ഓടി ….
അപ്പോഴേക്കും അമ്പല മുറ്റത്ത് മറ്റൊരു കാറ് കൂടി വന്നു നിന്നു.
(തുടരും )❤️❤️❤️

by