രചന – നിവേദ്യ ഹരിഹരൻ
മുറിയും പൂട്ടി ബാഗും തോളിലിട്ട് താഴേക്ക് ഇറങ്ങി വന്ന ആളെക്കണ്ട് ഗായത്രി ഒന്നമ്പരന്നു. രാവിലെ കണ്ട ആ പയ്യൻ തന്നെയാണോ തന്റെ മുൻപിലെന്ന് അവൾക്കു സംശയം തോന്നി. ഇൻസർട്ട് ചെയ്ത ഫുൾസ്ലീവ് ഷർട്ടും പാന്റ്സും.. “ഇപ്പോൾ ശരിയ്ക്ക് ഡോക്ടർ ആയി.. ഗായത്രി എബിനെ നോക്കി പറഞ്ഞു. എബി പുഞ്ചിരിച്ചു. “മാഡം…സോറി .. ആന്റി ഓഫീസിലേക്ക് പോകാൻ ഇറങ്ങിയതാണോ…?? “അതെ… ഈ സമയത്താ ഞാൻ ഇറങ്ങാറ് പതിവ്… അപ്പോഴാണ് അവൻ വരാന്തയുടെ തൂണിൽ മറഞ്ഞ പോലെ നിന്നിരുന്ന പാട്ടിയമ്മയെ കണ്ടത്… “ആഹ് … പാട്ടിയമ്മ ഇവിടുണ്ടായിരുന്നോ… സുബ്ബു പറഞ്ഞു ഇവിടെ ഇങ്ങനൊരാൾ കൂടി ഉണ്ടെന്ന്… എബി നിറഞ്ഞ ചിരിയോടെ പറഞ്ഞു. രുഗ്മിണിയമ്മാൾ അവൻ പറഞ്ഞത് ശ്രദ്ധിക്കാത്തതു പോലെ നിന്നു. “എന്നെ പുള്ളിക്കാരിക്ക് അത്ര ഇഷ്ടപ്പെട്ടില്ലന്നു തോന്നുന്നു..? അവൻ ഗായത്രിയോട് കുറച്ച് ചേർന്ന് നിന്നിട്ടു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“മ്മ് അതേ… അമ്മ ഇപ്പോഴും ഓർത്തഡോക്സ് ചിന്താഗതിക്കാരിയാ… പഴയ ആൾക്കാരല്ലേ… ഡോക്ടർ ക്ഷമിച്ചേക്ക്… ഗായത്രി നേർത്ത സങ്കടഭാവത്തോടെ പറഞ്ഞു. “ഓഹ് … അതൊക്കെ നമുക്കു മാറ്റിയെടുക്കാം ആന്റി… അവന്റെ മുഖത്ത് കള്ളച്ചിരി വിടർന്നു. “അതുപോട്ടെ ഡോക്ടർ എങ്ങനാ ഹോസ്പിറ്റലിലേക്ക് പോണത്… വണ്ടി വരോ..?? “ഹേയ് ഇല്ല… ഇവിടന്നു കുറച്ചു ദൂരം ഉളെളന്നാ സുബ്ബു പറഞ്ഞത്. “ഹോസ്പിറ്റലിലേക്ക് കുറച്ച് ദൂരേ ഉള്ളു. അതിനടുത്താ KSEB ഓഫീസ്… ഞാനവിടാ ജോലി ചെയ്യുന്നത്. “മ്മ്ഹ് …. അറിയാം സുബ്ബു പറഞ്ഞിട്ടുണ്ട്. “ഞാൻ നടന്നാ പോകാറ്.. ഡോക്ടർ എന്റെ കൂടെ വാ ഹോസ്പിറ്റൽ ഞാൻ കാണിച്ചു തരാം. “ആണോ… സന്തോഷം.. എങ്ങനെ അങ്ങോട്ട് എത്തിപ്പെടും എന്നാലോചിച്ച് ഇരിക്കുവാരുന്നു ഞാൻ… എബിയുടെ മുഖത്ത് ആശ്വാസം പ്രകടമായി. “എന്നാ വാ…” അമ്മാ … ഞങ്ങൾ പോയിട്ടു വരാം.. ഗായത്രി രുക്മിണിയമ്മാളോടായി പറഞ്ഞു. എബിയോടുള്ള അനിഷ്ടത്തോടെ പാട്ടിയമ്മ അതിനു മറുപടി പറയാതെ വേഗം അകത്തേക്ക് കയറി… “ആള് നല്ല ചൂടിലാന്നു തോന്നുന്നു… എബി ഗായത്രിയോട് ചിരിയോടെ പറഞ്ഞു.
“ചൂട് മാത്രേ ഉള്ളു ഡോക്ടറെ ആളൊരു പാവാ… ഗായത്രി പതുക്കെ അവന്റെ കൈയ്യിൽ തട്ടി. “ഡോക്ടർക്ക് തിരക്കുണ്ടോ…?? പതുക്കെ നടന്നിട്ട് നമുക്ക് വിശദമായി ഒന്നു പരിചയപ്പെട്ടാലോ.. “ഒരു തിരക്കുമില്ല.. എന്താ അറിയേണ്ടത് … ആന്റി ചോദിച്ചോ… “ഹേയ് അങ്ങനൊന്നൂല്ല.. ഡോക്ടർ ടെ വീട്ടിൽ ആരൊക്കെയുണ്ട്..?? “അപ്പനും അമ്മച്ചീം പിന്നൊരു ബ്രദറും.. “പാരന്റ്സ് ഒക്കെ…?? “കോട്ടയം അല്ലേ .. റബ്ബർ ഉണ്ട് കുറേ… പിന്നെ വേറേം ബിസ്സിനസ്സുകൾ… അപ്പന്റെ പേര് ജോർജ്ജ് എന്നാ… പുള്ളിക്കാരനെ പറ്റി എന്നതാ പറയാൻ.. ഉം… അവൻ ഒരു സെക്കന്റ് ആലോചനയിൽ മുഴുകി. “ആഹ്…ഒരു കാട്ടുപോത്ത് നേർക്കു നേരെ വന്നാലും അപ്പൻ കുലങ്ങത്തില്ല. അങ്ങനൊരു പ്രകൃതമുള്ള ആൾ.. ” ഓഹോ… അത്ര കടുപ്പമാ.. ഗായത്രി ചിരിച്ചു. “മ്മ്ഹ്… പുത്ത കാശുണ്ട് കയ്യിൽ… ആ കാശിനാ ഞാൻ ഡോക്ടറായത്.. അവൻ ഒന്നു കണ്ണിറുക്കി.
“പിന്നെ എന്റമ്മച്ചി സാറ കൊച്ച്.. പാവം ഒരു വീട്ടമ്മ … അപ്പനെ സഹിച്ച് ജീവിതം തീർക്കാ ആള്… “ബ്രദറ് എഞ്ചിനിയറാ… എന്നപ്പോലല്ലാ ഭയങ്കര ബ്രില്ല്യന്റായിരുന്നു. ഐ ഐ ടി യിൽ മെറിറ്റിൽ അഡ്മിഷൻ വാങ്ങി… അവൻ കാരണം അപ്പന്റെ ചീത്ത മുഴുവൻ എനിക്കാ… അമ്മച്ചീടെ ബുദ്ധിയാ എനിക്കെന്നും പറഞ്ഞ്… എബി എന്തോ ഓർത്തു പുഞ്ചിരിച്ചു. ഗായത്രി അവനെത്തന്നെ നോക്കി കണ്ണിമ ചിമ്മാതെ നിൽക്കുകയായിരുന്നു. ആ സംസാരത്തിൽ വീട്ടുകാരോടുള്ള അവന്റെ സ്നേഹം പ്രകടമായിരുന്നു. പ്രത്യേകിച്ച് അപ്പനോട്… “അപ്പനും ഞാനും എപ്പോഴും വഴക്കാ… പക്ഷെ കൂട്ടുകാരെ പോലാ… അപ്പൻ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കും… അതിന്റെ തെളിവാ എന്റെ പേരിന്റെ കൂടെയുള്ള എംബി ബി എസ്സും എംഡിയും… എബി വികാരാധീനനാകുന്നതായി ഗായത്രിയ്ക്ക് തോന്നി.
അവൾ പെട്ടെന്ന് വിഷയം മാറ്റി.. “കോട്ടയത്ത് ഒരു 3 വർഷം ഞങ്ങൾ ഉണ്ടായിരുന്നു. അപ്പാവുക്ക് ട്രാൻസ്ഫർ ആയിട്ട്… “ആണോ…. എബിയുടെ കണ്ണുകൾ തിളങ്ങി. “അതേ ഡോക്ടറെ… എന്റെ ഡിഗ്രി പഠനം അവിടായിരുന്നു. സി എം എസ് കോളേജിൽ… “എന്തായാലും ഇത്ര സിംപിൾ ആയൊരു ഡോക്ടറെ ഞാൻ ആദ്യായിട്ട് കാണാണ്… ഞാനിതു വരെ കണ്ട ഡോക്ടർമാരെല്ലാം ഗൗരവക്കാരായിരുന്നു. ഗായത്രി കൗതുകത്തോടെ അവനെ നോക്കി. “അതൊക്കെ പണ്ടത്തെ ഡോക്ടേഴ്സ് അല്ലേ.. ഇപ്പോ എല്ലാവരും ഫ്രീയാ ആൾക്കാരോട്… പിന്നെ സത്യത്തിൽ ഞാനൊരു ഡോക്ടർ ആകേണ്ട ആളേ അല്ല ആന്റി. എന്റെ പാഷൻ ഇഷ്ടം ഒക്കെ വേറെയായിരുന്നു. ഒന്നും നടന്നില്ല… ഉം… അവൻ നെടുവീർപ്പിട്ടു. “ഡോക്ടർ നല്ല സംസാരപ്രിയൻ ആണല്ലേ. ഗായത്രി എബിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ” ആന്റി എന്നെ മനസ്സിലാക്കിക്കളഞ്ഞു. അവൻ ചിരിച്ചു. “ശരി ഇനി ആന്റിയെ പറ്റി പറ.. “എന്നെ പറ്റി എന്ത് പറയാനാ ഡോക്ടറെ.. രണ്ടു പെൺകുട്ടികൾടെ അമ്മ… അത് തന്നെ… “പെൺകുട്ടികളുടെ അമ്മയാവുന്നത് അല്ലേ മാഡം ഏറ്റവും വല്യ ഭാഗ്യം… ഇതെന്റെ അമ്മച്ചീടെ ഡയലോഗാ .. ഞങ്ങൾ രണ്ട് മുട്ടൻമ്മാരെ കൊടുത്തെന്നു പറഞ്ഞ് കർത്താവിനോട് എന്നും പരാതിയാ പുള്ളിക്കാരിക്ക് …
“അതെ ഡോക്ടറെ എന്റെ ഭാഗ്യം തന്നാ എന്റെ മക്കൾ… ഗായത്രി അഭിമാനപൂർവ്വം പറഞ്ഞു. “ഞാൻ കണ്ടു രാവിലെ … താഴെ ഒരാളെ… ചിലങ്ക അഴിക്കുന്നത് … “ആഹ് അത് അനുക്കുട്ടിയാവും… ഡാൻസ് ക്ലാസ്സിലേക്കുള്ള പോക്കാ.. ടെറസ്സിലെ പ്രാക്ടീസ് കഴിഞ്ഞ്.. അടുത്ത വീക്ക് അവിടെ ഹനുമാൻ കോവിലിലെ ഉത്സവമാണ്.. അവിടെ പ്രോഗ്രാമുണ്ട്.. ഫുൾ ടൈം പ്രാക്ടീസാ… ഡോക്ടർ വരോ കാണാൻ..?? “പിന്നെന്താ … ഉറപ്പായും വരും.. എബിൻ തള്ളവിരൽ ഉയർത്തിക്കാട്ടി. “ദേ അതാണു ഹോസ്പിറ്റൽ.. ഗായത്രി ഒരു ബിൽഡിങ്ങിനു നേരെ കൈചൂണ്ടി പറഞ്ഞു. “സംസാരിച്ച് നടന്നതു കൊണ്ട് എത്തിയത് അറിഞ്ഞില്ല. ഡോക്ടർ ചെന്നോളു. ഞാൻ പോട്ടെ… “താങ്ക്യു ആന്റി… അവൻ ഗായത്രിയെ ചേർത്തു പിടിച്ചു. അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ ഗായത്രി തെല്ലൊന്നു പതറി. “ആന്റിടെ പ്രയേഴ്സ് വേണം… എബി ഗായത്രിയെ പ്രതീക്ഷയോടെ നോക്കി. “തീർച്ചയായും.. ഓൾ ദി ബെസ്റ്റ് എബിൻ.. അവൾ അവന്റെ ചുമലിൽ തട്ടി.
എബി നന്ദിപൂർവ്വം തല കുലുക്കിക്കൊണ്ട് ഹോസ്പിറ്റലിലേക്ക് നടന്നു. അവൻ പോകുന്നതും നോക്കി ഗായത്രി നിന്നു. റിസപ്ഷനിൽ ചോദിച്ച് ശിവരാമൻ ഡോക്ടറുടെ കാബിനിലേക്ക് എബി കയറിച്ചെന്നു. “ഗുഡ് മോണിംഗ് ഡോക്ടർ “ആഹ് എബിൻ ഗുഡ് മോണിംഗ്… “ഇന്നലെ യാത്രയൊക്കെ സുഖമായിരുന്നോ.. ജോർജ്ജ് വിളിച്ചിരുന്നു രാവിലെ നിന്നെ നന്നാക്കി വിടണമെന്ന് പറഞ്ഞ്. ശിവരാമൻ അതും പറഞ്ഞ് ഉറക്കെ ചിരിച്ചു. “ഡോക്ടർക്ക് അറിയാല്ലോ അപ്പന്റെ സ്വഭാവം എന്നെ കുറ്റപ്പെടുത്തലാണ് പുള്ളിടെ പ്രധാന പണി. “നിന്നോടുള്ള സ്നേഹം കൊണ്ടല്ലേടോ വീട്ടുകള… “മ്മ് ഭയങ്കര സ്നേഹാണ് … അവനൊന്നു ഇരുത്തി പറഞ്ഞു. “എന്നാ ശരി ഡോക്ടറെ… ഞാൻ റൂമിലേക്ക് പോട്ടെ.. പേഷ്യന്റ്സ് ഉണ്ട് പുറത്ത് ഡോക്ടറെ കാണാൻ… ഞാൻ ശല്യമാകുന്നില്ല. “പോകുമ്പോ എന്റെ ബുള്ളറ്റ് എടുത്തോ . .. എബിക്ക് വേണ്ടി ഇങ്ങോട്ട് എടുപ്പിച്ചതാ.. കാറിന്റെ ആവശ്യം ഇല്ലല്ലോ… ” ഓഹ് കാർ വേണ്ട ഡോക്ടറെ അവിടെ പാർക്കിങ്ങ് ഏരിയ കുറവാ.. ബുള്ളറ്റ് മതി. “ആഹ് ഓക്കെ .. വെയ്റ്റ്.. ഡോക്ടർ ടേബിളിലെ ബെല്ലിൽ അമർത്തി.
ഒരു മെയിൽ നഴ്സ് അങ്ങോട്ടു വന്നു. “ഹാ വിനീതേ ഇത് ഞാൻ പറഞ്ഞ ഡോ എബിൻ .. ഡോക്ടർക്ക് റൂം കാണിച്ച് കൊടുത്തേക്ക്.. “ഓക്കെ സാർ.. ഡോക്ടർ വരു.. എബിൻ അവനൊപ്പം നടന്നു. “ഇന്നെനിക്ക് Op ഉണ്ടോ വിനീതേ… നടക്കുന്നതിനിടയിൽ എബി ചോദിച്ചു. “ഇല്ല ഡോക്ടറെ… നാളെ മുതൽ മതിയെന്ന് സാർ പറഞ്ഞിരുന്നു. ഇന്ന് ഡോക്ടർ ടെ ആദ്യത്തെ ദിവസമല്ലേ എല്ലാവരേം പരിചയപ്പെടാൻ വേണ്ടി… “ഓക്കെ… “ഡോ എബിൽ ജോർജ്ജ് MBBS MD( ജനറൽ മെഡിസിൻ) എന്നെഴുതിയ റൂമിലേക്ക് അവർ കയറി. അത്യാവശ്യം വലിയൊരു റൂമായിരുന്നു എബിനു വേണ്ടി ഒരുക്കി വച്ചിരുന്നത്. എല്ലാ സൗകര്യങ്ങളും ഉള്ള റും. റിസപ്ഷനിൽ ഇരിക്കുന്ന കുട്ടി മുതൽ എല്ലാ സ്റ്റാഫും റൂമിലേക്കെത്തി പുതിയ ഡോക്ടറെ പരിചയപ്പെട്ടു. വിനീതാണ് എബിക്ക് എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തത്. എബി എല്ലാവരോടും വളരെ അടുപ്പത്തിലാണ് സംസാരിച്ചത്. “ഒരു ജാഢയും ഇല്ലാത്ത ഡോക്ടർ അല്ലേ.. നഴ്സുമാർ തമ്മിൽ തമ്മിൽ പിറുപിറുത്തു. “നല്ല ചുള്ളൻ ” എന്നായിരുന്നു റിസപ്ഷനിലെ കുട്ടികളുടെ കമന്റ് ആദ്യ ദിവസം തന്നെ എബിൻ എല്ലാവരുടെയും മനസ്സിലേക്ക് കയറികൂടി. തുടരും

by